നോട്ടിങ്ഹാം: പരിക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന്റെ അഭാവത്തില്‍ ഇന്ത്യ ലോകകപ്പില്‍ പുത്തന്‍ തന്ത്രവുമായി കിവീസിനെ നേരിടാനൊരുങ്ങുന്നു. ട്രെന്റ് ബ്രിഡ്ജില്‍ ഇന്ത്യന്‍ സമയം മൂന്നിന് മത്സരം ആരംഭിക്കും. മത്സരത്തിന് മഴ ഭീഷണിയുണ്ട്. കലാവസ്ഥ അനുകൂലമായാല്‍ പോരാട്ടം പൊടിപാറും.
മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ ന്യൂസിലന്‍ഡിന്റെ പേസര്‍മാരെ നേരിടാന്‍ ഇന്ത്യക്ക് ശക്തമായി പൊരുതേണ്ടിവരും. ഓസീസിനെതിരെ സെഞ്ചുറിയുമായി ഫോമിലേക്കുയര്‍ന്ന ധവാന്റെ അഭാവം ഇന്ത്യയുടെ പ്രകടനത്തെ ബാധിച്ചേക്കും. രോഹിതിനൊപ്പം കെ.എല്‍. രാഹുല്‍ ഇന്ത്യന്‍ ഇന്നിങ്ങ്സ് ഓപ്പണ്‍ ചെയ്യും. മികച്ചൊരു തുടക്കം ലഭിച്ചാല്‍ ഇന്ത്യക്ക് വിജയത്തിലേക്ക് കയറിപ്പോകാനാകൂ.
കരുത്തരായ ദക്ഷിണാഫ്രിക്കയേയും ഓസ്ട്രേലിയയെയും വീഴ്ത്തിയ കോഹ്ലിപ്പട അപാരഫോമിലാണ്. ധവാന്റെ അഭാവവും പ്രതികൂല കാലാവസ്ഥയുമായാണ് ഇന്ത്യന്‍ ടീമിനെ കുഴപ്പിക്കുന്നത്. ഓസ്ട്രേലിയക്കെതിരായ മത്സരത്തില്‍ കൈവിരലിന് പരിക്കേറ്റ ധവാന് മൂന്ന് മത്സരങ്ങള്‍ നഷ്ടപ്പെടുമെന്നാണ് റിപ്പോര്‍ട്ട്. കളിച്ച രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യക്ക് നാലു പോയിന്റുണ്ട്.
ധവാന്റെ അഭാവത്തില്‍ രാഹുലിന് മുന്‍നിരയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കും. നാലാം നമ്പറില്‍ വിജയ് ശങ്കറിനോ ദിനേശ് കാര്‍ത്തിക്കിനോ അവസരം ലഭിക്കും. ശങ്കറിന്റെ ഓള് റൗണ്ട് മികവും കാര്‍ത്തിക്കിന്റെ പരിചയസമ്പത്തും തമ്മിലാണ് മത്സരം. പരിചയ സമ്പത്ത് പരിഗണിച്ചാല്‍ കാര്‍ത്തിക്കാകും നാലാം നമ്പറിലിറങ്ങുക.
മൂടിക്കെട്ടിയ അന്തരീക്ഷത്തിന്റെ ആനുകല്യം മുതലാക്കാനായി ഇന്ത്യ അവസാന ഇലവനില്‍ മുഹമ്മദ് ഷമിയെ ഉള്‍പ്പെടുത്തിയേക്കും. കൈക്കുഴ സ്പിന്നര്‍മാരായ യുസ്വേന്ദ്ര ചഹലിനേയൊ കുല്‍ദീപ് യാദവിനേയൊ ഒഴിവാക്കിയേക്കും. വിജയ് ശങ്കറും കാര്‍ത്തിക്കും അവസാന ഇലവനില്‍ ഇടംപിടിച്ചാല്‍ കേദാര്‍ ജാദവിന് സ്ഥാനം നഷ്ടമാകും.
കെയ്ന്‍ വില്യംസണ് നയിക്കുന്ന ന്യൂസിലന്‍ഡിന് ലോകകപ്പില്‍ ഇന്ത്യക്കെതിരെ മികച്ച റെക്കോഡാണുള്ളത്. തുടര്‍ച്ചയായ നാലാം വിജയം ലക്ഷ്യമിട്ടാണ് വില്യംസണും കൂട്ടരും കളിക്കളത്തിലിറങ്ങുക. നൂറ്റിയമ്പത് കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിയുന്ന ലോക്കി ഫെര്‍ഗ്യൂസണ്‍, ട്രെന്് ബോള്‍ട്ട് എന്നിവരടങ്ങുന്ന പേസ് നിരയാണ് ന്യൂസിലന്‍ഡിന്റെ കരുത്ത്.
ട്രെന്റ് ബ്രിഡ്ജിലെ പിച്ചില്‍ കൂടുതല്‍ ബൗണ്‍സ് ലഭിക്കും. ഇത് പേസര്‍മാര്‍ക്ക് അനുകൂലമാകും. കവീസിന്റെ പേസ് നിരയെ കരുതലോടെ നേരിട്ട് ഓപ്പണര്‍മാരായ രോഹിത് ശര്‍മയും രാഹുലും മികച്ചൊരു തുടക്കം സമ്മാനിച്ചാല്‍ ഇന്ത്യക്ക് വിജയപ്രതീക്ഷ നിലനിര്‍ത്താം.
മത്സരത്തിന് മഴ ഭീഷണിയാണെങ്കിലും ഉച്ചയോടെ മഴ മാറുമെന്നാണ് കാലാവസ്ഥ പ്രവചനം. അതിനാല്‍ ഇരുപത് ഓവര്‍ മത്സരമെങ്കിലും നടന്നേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: