ചെന്നൈ : കേരളത്തിലും തമിഴ്നാട്ടിലെയും ആരാധനാ കേന്ദ്രങ്ങളില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട ഐഎസ് കോയമ്പത്തൂര്‍ ഘടകത്തിലെ പ്രധാനി മുഹമ്മദ് അസറുദ്ദീന് എന്‍ഐഎ അറസ്റ്റില്‍. ശ്രീലങ്കന്‍ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകന്‍ സഹ്രാന്‍ ഹാഷിമുമായി ബന്ധമുള്ള മുഹമ്മദ് അസറുദ്ദീന് ഉള്‍പ്പടെ ആറ് പേര്‍ക്കെതിരെയാണ് എന്‍ഐഎ കേസെടുത്ത് അന്വേഷണം തുടങ്ങിയത്.
ശ്രീലങ്കന്‍ സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ തെരച്ചില്‍ നടത്തുന്നതിനിടെയാണ് ഐഎസിന്റെ കോയമ്പത്തൂര്‍ ഘടകത്തെക്കുറിച്ച് എന്‍ഐഎയ്ക്ക് വിവരം ലഭിക്കുന്നത്. കാസര്‍കോട്ടെ ഐഎസ് റിക്രൂട്ട്മെന്റ് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പാലക്കാട് സ്വദേശി റിയാസ് അബൂബക്കറിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് പ്രതികളെ കുറിച്ചുള്ള സൂചനകള്‍ എന്‍ഐഎ സംഘത്തിന് ആദ്യം ലഭിക്കുന്നത്.
ശ്രീലങ്കന്‍ സ്ഫോടന കേസിലെ മുഖ്യ ആസൂത്രകനായ സഹ്റാന്‍ ഹാഷിമിന്റെ ആരാധകനാണ് റിയാസ് അബൂബക്കറെങ്കിലും ഇയാളുമായി റിയാസ് നേരിട്ട് ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ ഒന്നും എന്‍ഐഎക്ക് ലഭിച്ചിരുന്നില്ല. സഹ്റാന്‍ ഹാഷിമിന്റെ ഫെയ്സ്ബുക്ക് സുഹൃത്താണ് ഇയാള്‍. എന്നാല്‍, ശ്രീലങ്കന്‍ സ്ഫോടനം ആസൂത്രണം ചെയ്ത സഹ്റാന്‍ ഹാഷിമിന്റെ സംഘടനയായ തൗഹീദ് ജമാ അത്തിന് തമിഴ്നാട്ടില്‍ വേരുകളുണ്ടെന്ന് എന്‍ഐഎക്ക് നേരത്തെ തന്നെ വിവരമുണ്ടായിരുന്നു.
ഈ സംഘടനയുമായായാണ് റിയാസ് അബൂബക്കര്‍ ബന്ധപ്പെട്ടിരുന്നതും. സംഘടനയിലെ പ്രധാനിയും ഐഎസ് തമിഴ്നാട് ഘടകം രൂപീകരിക്കാന്‍ നേതൃത്വം നല്കിയ മുഹമ്മദ് അസറുദീനെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തിരിക്കുന്നത്. കോയമ്പത്തൂര്‍, ഉക്കടം, കുനിയമുത്തൂര്‍, പോതന്നൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ പരിശോധനയെ തുടര്‍ന്ന് പ്രദേശവാസികളായ മറ്റ് അഞ്ച് പേര്‍ക്കെതിരെ കൂടി എന്‍ഐഎ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരെ കൂടുതല്‍ ചോദ്യം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: