കൊച്ചി : പാലാരിവട്ടം മേല്‍പ്പാല നിര്‍മാണത്തിലുണ്ടായ അഴിമതിയെപ്പറ്റി പറഞ്ഞതിനാലാണ് തനിക്ക് യുഡിഎഫില്‍ നിന്ന് പുറത്ത് പോകേണ്ടി വന്നതെന്ന് കെ.ബി.ഗണേഷ് കുമാര്‍ എംഎല്‍എ. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയോട് തെളിവുകള്‍ സഹിതം അന്ന് പരാതിപ്പെട്ടു എന്നാല്‍ അപമാനിതനായി തനിക്ക് പുറത്ത് പോകേണ്ടി വന്നുവെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന ഇബ്രാഹിം കുഞ്ഞ് അറിയാതെ പാലാരിവട്ടത്തെ അഴിമതി നടക്കില്ലെന്നും ആ സര്‍ക്കാരിന്റെ കാലത്ത് നടന്ന മറ്റു പൊതുമരാമത്ത് പദ്ധതികളിലും അഴിമതി നടന്നിട്ടുണ്ട്. അഴിമതിക്കായി ഉദ്യോഗസ്ഥരും കരാറുകാരും ഉള്‍പ്പെട്ട ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.
പാലാരിവട്ടം പാലം നിര്‍മ്മിച്ച കമ്പനി ഇതുവരെ പൂര്‍ത്തിയാക്കിയ എല്ലാ പദ്ധതികളും വിശദമായി പരിശോധിക്കണമെന്നും പാലാരിവട്ടം മഞ്ഞുമലയുടെ ചെറിയ അറ്റം മാത്രമാണെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: