പാട്ന: മമത ബാനര്‍ജിയുടെ ഭരണത്തിന് കീഴില്‍ ബംഗാള്‍ ‘മിനി പാക്കിസ്ഥാന്’ ആയി മാറിക്കൊണ്ടിരിക്കുകയാണെന്ന വിമര്‍ശനവുമായി ജനതാദള്‍ യുണൈറ്റഡ് നേതൃത്വം. ബിഹാറിന് പുറത്ത് എന്‍ഡിഎയുമായി സഖ്യമില്ലാതെ ഒറ്റയ്ക്ക് മത്സരിക്കുമെന്ന ജെഡിയുവിന്റെ തീരുമാനത്തെ അഭിനന്ദിച്ച മമതയുടെ നീക്കത്തെ രൂക്ഷമായ ഭാഷയിലാണ് ജെഡിയു നേതൃത്വം വിമര്‍ശിച്ചത്.
‘ബംഗാളില്‍ എന്താണ് നടക്കുന്നത് എന്നതിനെ കുറിച്ച് ആശങ്കയുണ്ട്. എന്തിനാണ് അവര്‍ ഞങ്ങളുടെ മുഖ്യമന്ത്രിയോട് നന്ദി പറഞ്ഞതെന്ന് ഇപ്പോഴും മനസിലായിട്ടില്ല. ചിലപ്പോള്‍ എന്‍ഡിഎയുടെ ഭാഗമാകാതെ നാല് സംസ്ഥാനങ്ങളില്‍ ജെഡിയു സ്വയം മത്സരിക്കാമെന്ന തീരുമാനം അവരെ സന്തോഷിപ്പിച്ചിട്ടുണ്ടാകും. അതിനാകും അവര്‍ നന്ദി പറഞ്ഞതെന്നും ജെഡിയു ഔദ്യോഗിക വക്താവ് അജയ് അലോക് പറഞ്ഞു. മമത തല്ക്കാലം സ്വന്തം കാര്യം നോക്കിയാല്‍ മതിയെന്നും തങ്ങളുടെ പാര്‍ട്ടി തീരുമാനത്തില്‍ ഇടപെടേണ്ടതില്ലെന്നും അജയ് അലോക് വ്യക്തമാക്കി.
‘മമതയുടെ ഇത്തരത്തിലുള്ള പെരുമാറ്റങ്ങളൊന്നും അവരുടെ തെറ്റുകളെ ഇല്ലാതാക്കുന്നതല്ല. അവര്‍ സ്വന്തം സംസ്ഥാനത്തെ ഒരു മിനി പാകിസ്ഥാനാക്കി മാറ്റിയിരിക്കുകയാണ്. അവരുടെ നന്ദിപ്രകടനമൊന്നും ബിഹാറികള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളെ ഇല്ലാതാക്കുന്നില്ല. ബിഹാറില്‍ നിന്നുള്ള നിരവധി പേര് ഇവിടെ വച്ച് ആക്രമിക്കപ്പെടുകയും സംസ്ഥാനം വിട്ട് പോകാന്‍ നിര്‍ബന്ധിതരാകുന്നുമുണ്ട്. മമതയുടെ നേതൃത്വത്തില്‍ തന്നെയാണ് ഇത്തരത്തിലുള്ള അതിക്രമങ്ങള്‍ നടക്കുന്നത്. ബംഗാളികളല്ല, രോഹിങ്ക്യകളാണ് ബിഹാറില്‍ നിന്നുള്ളവര്‍ക്ക് നേരെ അക്രമം അഴിച്ച് വിടുന്നത്. മമത ഇതിനെല്ലാം അനുവാദം നല്‍കുകയാണെന്നും അജയ് അലോക് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: