സര്‍ക്കാര്‍ നടപടി ജനാധിപത്യവിരുദ്ധം:കെ.സി. ഉമേഷ് ബാബു
ആലപ്പുഴ: വിശ്വാസം രക്ഷതി എന്ന കാര്‍ട്ടൂണിന് മികച്ച കാര്‍ട്ടൂണിനുള്ള അവാര്‍ഡ് നല്‍കാനുള്ള ലളിതകലാ അക്കാദമിയുടെ തീരുമാനം പുനഃപരിശോധിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം ജനാധിപത്യ വിരുദ്ധമെന്ന് രാഷ്ട്രീയ നിരീക്ഷകനും, സാംസ്കാരിക പ്രവര്‍ത്തകനുമായ കെ.സി. ഉമേഷ്ബാബു. ലോകത്ത് ഒരിടത്തും കേട്ടുകേള്‍വിയില്ലാത്ത നടപടിയാണ് ഇടതു സര്‍ക്കാരിന്റേത്.
ഏത് അവാര്‍ഡുകള്‍ നല്കുമ്പോഴും അതില്‍ ഭിന്നാഭിപ്രായങ്ങളുയരുക സ്വഭാവികം. ആരെങ്കിലും വിമര്‍ശിച്ചതിന്റെ പേരില്‍ അവാര്‍ഡ് പിന്‍വലിക്കുന്നത് ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയില്ല. സമൂഹത്തിലെയും, വ്യക്തികളുടെയും കൊള്ളരുതായ്മകളെ വിമര്‍ശിക്കുന്ന കലാരൂപമാണ് കാര്‍ട്ടൂണ്‍. അതിന് പരിധി നിശ്ചയിച്ച് കാര്‍ട്ടൂണിസ്റ്റിന്റെ സ്വാതന്ത്ര്യത്തെ പോലും ചോദ്യം ചെയ്യുന്ന തെറ്റായ നടപടിയാണ് സര്‍ക്കാരിന്റേത്. ഇതിനെതിരെ പ്രതിഷേധമുയരണം.
സ്വതന്ത്ര സ്ഥാപനമാണ് ലളിതകലാ അക്കാദമി. അവര്‍ നിശ്ചയിച്ച വിദഗ്ധ ജൂറിയാണ് മികച്ച കാര്‍ട്ടൂണ്‍ ഏതെന്ന് നിശ്ചയിച്ചത്. അത് പുനഃപരിശോധിക്കണമെന്നു പറയാനുള്ള അധികാരം സര്‍ക്കാരിനില്ലെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി എ.കെ. ബാലന് ഇടപെടാന്‍ അധികാരമില്ലെന്ന് കാനം
തിരുവനന്തപുരം: ലളിതകലാ അക്കാദമിയുടെ കാര്‍ട്ടൂണ്‍ അവാര്‍ഡ് വിവാദത്തില്‍ മന്ത്രി എ.കെ. ബാലന് ഇടപെടാന്‍ അധികാരമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് മാധ്യമങ്ങളോട് പറഞ്ഞു. അവാര്‍ഡ് തീരുമാനിച്ചത് പിന്‍വലിക്കാനാകില്ല.ഒരു മന്ത്രിക്കും അതില്‍ ഇടപെടാനും കഴിയില്ല. സിനിമാ അവാര്‍ഡ് തീരുമാനിച്ച ശേഷം ആരെങ്കിലും പറഞ്ഞാല്‍ അതുമാറ്റാനാകുമോ. ലളിതകലാ അക്കാദമി ഒരു സ്വയംഭരണസ്ഥാപനമാണെന്നും കാനം പറഞ്ഞു.
കാര്‍ട്ടൂണിസ്റ്റിനെ അവരുടെ വഴിക്കുവിടുക
കാര്‍ട്ടൂണിസ്റ്റിനെ അവരുടെ വഴിക്ക് വിടുകയാണ് വേണ്ടതെന്നും, ആവിഷ്കാര സ്വാതന്ത്ര്യത്തില്‍ കൈകടത്തേണ്ട ആവശ്യമില്ലെന്നും നാടക രചയിതാവ് ഫ്രാന്‍സിസ് ടി. മാവേലിക്കര. അംശവടിയില്‍ ഗൗരവമുള്ളവര്‍ ആ അംശവടി പിടിച്ചുകൊണ്ട് ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ക്ക് പോകുമ്പോള്‍ ആലോചിക്കണമായിരുന്നു. മതം ഒരു കാര്‍ട്ടൂണിസ്റ്റിന് പുറകെ പോകേണ്ടതാണോ..? കാര്‍ട്ടൂണിസ്റ്റിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, അത് അവരുടെ ആവിഷ്കാര സ്വാതന്ത്ര്യമാണ്. കെസിബിസി ഒരിക്കലും ഇങ്ങനെ ഒരു കാര്‍ട്ടൂണിന്റെ പുറകെ പോകാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പുറത്താകുന്നത് സര്‍ക്കാരിന്റെ ഇരട്ടത്താപ്പ്
കോട്ടയം: ആവിഷ്കാര സ്വാതന്ത്ര്യത്തിലെ സര്‍ക്കാരിന്റെ ഇരട്ടത്താപ്പാണ് കാര്‍ട്ടൂണ്‍ വിവാദത്തോടെ പുറത്താകുന്നതെന്ന് ചിത്രകാരനും തപസ്യ കാലാസാഹിത്യ വേദി സംസ്ഥാന സെക്രട്ടറിയുമായ പി.ജി. ഗോപാലകൃഷ്ണന് പറഞ്ഞു.
വര്‍ഷങ്ങളായി ഹിന്ദു വിശ്വാസങ്ങളെയും ബിംബങ്ങളെയും നിരന്തരം അവഹേളിക്കുന്ന ഇടതുപക്ഷ ബുദ്ധിജീവികളുടെയും നേതാക്കളുടെയും കാപട്യമാണ് ഈ കാര്‍ട്ടൂണ്‍ വിവാദത്തോടെ വെളിവാകുന്നത്. സരസ്വതീദേവിയുടെ നഗ്നചിത്രവും, ശൂലത്തില്‍ ലിംഗവും വരച്ചപ്പോള്‍ നിശ്ശബ്ദരായിരുന്ന ക്രൈസ്തവ മതനേതാക്കളാണ് അംശവടിയില്‍ അടിവസ്ത്രം വരച്ചപ്പോള്‍ പ്രതിഷേധവുമായി രംഗത്തുവരുന്നത്. ഇപ്പോള്‍ നിശ്ശബ്ദരാകുന്ന പുരോഗമനവാദികള്‍ ഹിന്ദുവിശ്വാസത്തെ നീചമായി അധിക്ഷേപിച്ചപ്പോള്‍ പിന്തുണച്ചവരാണ്. ആവിഷ്കാര സ്വാതന്ത്ര്യത്തിന് അതിര്‍വരമ്പ് വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജാഗ്രത വേണം
കോട്ടയം: എല്ലാ വിശ്വാസങ്ങളെയും സര്‍ക്കാര്‍ ഒരുപോലെ കാണണമെന്നും മതപരവും വിശ്വാസവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കലാകാരന്മാര് ഏറ്റെടുക്കുമ്പോള്‍ ജാഗ്രത കാണിക്കണമെന്നും പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് പ്രസന്നന് ആനിക്കാട് പറഞ്ഞു.
ഒരു കാലഘട്ടത്തിലെ പ്രധാനപ്പെട്ട വിഷയമാണ് കാര്‍ട്ടൂണിസ്റ്റ് പരാമര്‍ശിച്ചത്. അന്ന് വളരെ ചര്‍ച്ചയായ പ്രശ്നമായിരുന്നു. അതിന് മാസങ്ങള്‍ കഴിഞ്ഞതിന് ശേഷം വിവാദമുണ്ടാകുന്നതും പരിശോധിക്കണം. ഏറ്റവും കൂടുതല്‍ ഹാസ്യമാസിക പ്രസിദ്ധീകരിച്ചിരുന്ന സംസ്ഥാനമാണ് കേരളം. ഈ വിവാദം കാര്‍ട്ടൂണിന് കാലിക പ്രസക്തിയുണ്ടെന്ന് തെളിയിക്കുന്നു. വെറും ട്രോളില്‍ മുങ്ങിപ്പോയ സമൂഹത്തെ ഈ കാര്‍ട്ടൂണ്‍ വിവാദം മാറി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
മതവികാരം വ്രണപ്പെടുത്തുന്നതല്ല
വിശ്വാസം രക്ഷതി എന്ന കെ.കെ. സുബാഷിന്റെ കാര്‍ട്ടൂണ്‍ മതവികാരം വ്രണപ്പെടുത്തന്നതാണെന്ന വിമര്‍ശനത്തോട് യോജിപ്പില്ലെന്ന് നാടക സംവിധായകന് രാജീവന് മമ്മിളിയും, നാടകകൃത്ത് പ്രദീപ് കുമാര്‍ കാവുന്തറയും പറഞ്ഞു. ആവിഷ്കാര സ്വാതന്ത്യത്തിന് വിലക്ക് ഏര്‍പ്പെടുത്തുന്നതിനോട് യോജിപ്പില്ല. സര്‍ക്കാര്‍ അവാര്‍ഡ് പുനഃപരിശോധിക്കാന്‍ മാത്രമേ പറഞ്ഞിട്ടുള്ളൂ, അല്ലാതെ പിന്‍വലിക്കാന്‍ നിര്‍ദേശിച്ചിട്ടില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ഇടതിന്റെ കാപട്യം വെളിച്ചത്തായി
ഫ്രാങ്കോ മുളയ്ക്കലിനെതിരെ വരച്ച കാര്‍ട്ടൂണിനെ കാര്‍ട്ടൂണ്‍ മാത്രമായി കാണുന്നതാണ് നല്ലതെന്ന് പ്രശസ്ത കാഥികന് സാംബശിവന്റെ മകനും സാമൂഹ്യപ്രവര്‍ത്തകനുമായ ജീസസ്. സഭയുടെ ഭീഷണിക്കൊപ്പം നില്ക്കുന്ന ഇടതുപക്ഷത്തിന്റെയും പുരോഗമനവാദികളുടെയും കാപട്യം ഈ സംഭവത്തോടെ വെളിച്ചത്തുവന്നു. ആവിഷ്കാരസ്വാതന്ത്ര്യത്തെ തളച്ചിടാന്‍ ഒരു ഭരണാധികാരിക്കും സാധിക്കില്ല. കലാകാരന്മാര്ക്ക് കൂച്ചുവിലങ്ങിടാനുള്ള ശ്രമം വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യസര്‍ക്കാരിനു ഭൂഷണമല്ല
കെ.കെ.സുബാഷിന്റെ കാര്‍ട്ടൂണിന് ലളിതകലാ അക്കാദമി നല്കിയ പുരസ്കാരം പുനഃപരിശോധിക്കാനുള്ള തീരുമാനം ഖേദകരമെന്ന് നോവലിസ്റ്റും അധ്യപകനുമായ വിശ്വന് പടനിലം. പ്രഖ്യാപിച്ച പുരസ്കാരം കാര്‍ട്ടൂണിസ്റ്റിനു നല്‍കുകയെന്നത് പുരോഗമന ചിന്താഗതിയുള്ള ഒരു സര്‍ക്കാരിന്റെ കടമയാണ്. ഹിന്ദുക്കള്‍ ആരാധിക്കുന്ന സരസ്വതീദേവിയെ അവഹേളിച്ച ചിത്രം വരച്ച കാര്‍ട്ടൂണിസ്റ്റിനെ ആദരിച്ച സര്‍ക്കാര്‍, മറ്റൊരു മതത്തിന്റെ എതിര്‍പ്പിനെ ഭയപ്പെടുന്നതെന്തിനാണ്? ആവിഷ്കാരസ്വാതന്ത്ര്യത്തെ അതിന്റെ വഴിക്ക് വിടണം. ചിത്രം വരച്ച ചിത്രകാരനെ തള്ളിപ്പറയുന്ന പ്രവണത ജനാധിപത്യ സര്‍ക്കാരിനു ഭൂഷണമല്ല.
മാധ്യമധര്‍മ്മത്തിന്റെ അന്തസ് കെടുത്തുന്നു
കാഞ്ഞിരപ്പള്ളി: ക്രൈസ്തവ മതപ്രതീകങ്ങളെ വിചിത്രമായി ചിത്രീകരിച്ച വിവാദ കാര്‍ട്ടൂണും ഇതിന് സര്‍ക്കാര്‍ നല്കിയ അംഗീകാരവും ക്രൈസ്തവ അവഹേളനവും മാധ്യമധര്‍മ്മത്തിന്റെ അന്തസ് കെടുത്തുന്ന വികലതയുമെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി അഡ്വ.വി.സി. സെബാസ്റ്റ്യന്‍.
വ്യക്തമായ അജണ്ടകളോടെ സര്‍ക്കാര്‍ സംവിധാനങ്ങളുടെ പിന്‍ബലത്തില്‍ തുടര്‍ച്ചയായി സംസ്ഥാനത്ത് ക്രൈസ്തവര്‍ക്കു നേരെ അരങ്ങേറുന്ന ആസൂത്രിത നീക്കങ്ങള്‍ അപലപനീയമാണ്. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ഏജന്‍സികള്‍ തന്നെ ക്രൈസ്തവ നിന്ദയ്ക്ക് കുടപിടിക്കുന്നത് നിസ്സാരമായി കാണാനാവില്ല.
വിശ്വാസിസമൂഹത്തെ വെല്ലുവിളിച്ചും വേദനിപ്പിച്ചും ആക്ഷേപിച്ചും ഒരു ഭരണനേതൃത്വത്തിനും നിലനില്‍പ്പില്ലെന്നും പരാജയമേറ്റു വാങ്ങേണ്ടിവരുമെന്നും കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ തെളിഞ്ഞു. സര്‍ക്കാരിന്റെ സാംസ്കാരിക വകുപ്പില്‍നിന്ന് വീതംപറ്റുന്നവര് തന്നെയാണ് ക്രൈസ്തവ ആക്ഷേപങ്ങള്‍ നടത്തുന്നത്. ഭാവിയില്‍ വീണ്ടും തിരിച്ചടിയാകുമെന്ന് ഭരണത്തിലിരിക്കുന്നവര്‍ തിരിച്ചറിഞ്ഞാല്‍ നന്ന്. അവാര്‍ഡ് പിന്‍വലിക്കുക മാത്രമല്ല സര്‍ക്കാര്‍ നിയമിച്ച ലളിതകലാ അക്കാദമിയുടെ ഉന്നതര്‍ക്കെതിരെ നടപടിയുണ്ടാകണമെന്നും വി.സി. സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: