ടോക്കിയോ: ജപ്പാനിലെ നഗോയ നഗരത്തിനു സമീപം ഭൂഗര്പാത തകര്‍ന്ന് മരിച്ചവരുടെ എണ്ണം ഒന്‍പതായി. പ്രധാന എക്സ്പ്രസ് വേയിലെ സസാഗോ തുരങ്കപാതയാണ് തകര്‍ന്നുവീണത്. നിരവധി വാഹനങ്ങള്‍ തുരങ്കത്തിനുള്ളില്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.
തുരങ്കത്തിനു മുകള്‍ഭാഗത്തെ കോണ്‍ക്രീറ്റ് സ്ലാബുകള്‍ ഇളകി വീണതാണ് അപകടത്തിന് കാരണം. കോണ്‍ക്രീറ്റ് സ്ലാബുകള്‍ക്കടിയില്‍പ്പെട്ട മൂന്നു വാഹനങ്ങളില്‍ നിന്നാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. അപകടം സംഭവിച്ചയുടന്‍ തന്നെ തുരങ്കത്തിനുള്ളില്‍ തീപിടുത്തമുണ്ടായി. തുരങ്കത്തിനുള്ളില്‍ നിന്നും കണ്ടെത്തിയ മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നു.
തീയും പുകയും രക്ഷാപ്രവര്‍ത്തനത്തിന് തടസമായി. തുരങ്കം വീണ്ടും തകര്‍ന്നേക്കുമെന്ന ഭയത്തെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ മണിക്കൂറുകളോളം നിര്‍ത്തിവച്ചിരുന്നു. പിന്നീട് തീ നിയന്ത്രണ വിധേയമാക്കിയ ശേഷമാണ് രക്ഷാപ്രവര്‍ത്തനം തുടര്‍ന്നത്. തലസ്ഥാനമായ ടോക്കിയോയില്‍ നിന്നു 80 കിലോമീറ്റര്‍ അകലെയാണ് സംഭവം.
എക്സ്പ്രസ് വേ കടന്നുപോകുന്ന 4.3 കിലോമീറ്റര്‍ ദൂരമുള്ള സസാഗോ തുരങ്കം രാജ്യത്തെ ഏറ്റവും വലിയ ഭൂഗര്ഭപാതകളിലൊന്നാണ്. അപകടത്തില്‍ പരിക്കേറ്റ ഏതാനും പേരുടെ നില ഗുരുതരമാണെന്നും മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. സംഭവത്തേക്കുറിച്ച് അന്വേഷണം നടത്താന്‍ അധികൃതര്‍ ഉത്തരവിട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: