ലണ്ടന്‍: കമ്മിന്‍സിന്റെയും സ്റ്റാര്‍ക്കിന്റെയും റിച്ചാര്‍ഡ്സണിന്റെയും പേസിന് മുന്നില്‍ വിറച്ച പാക്കിസ്ഥാന് ലോകകപ്പില്‍ രണ്ടാം തോല്‍വി. ആദ്യം ബാറ്റ് ചെയ്ത് 307 റണ്‍സെടുത്ത ഓസ്ട്രേലിയയോട് 41 റണ്‍സിന്റെ തോല്‍വിയാണ് പാക് ടീം ഏറ്റുവാങ്ങിയത്. പാക് ഇന്നിങ്സ് 45.4 ഓവറില്‍ 266 റണ്‍സിന് അവസാനിച്ചു.
മികച്ച റണ്‍റേറ്റ് ഉണ്ടായിരുന്നെങ്കിലും അനാവശ്യമായി വിക്കറ്റുകള്‍ വലിച്ചെറിഞ്ഞതാണ് പാക്കിസ്ഥാന് വിനയായത്. 48 പന്തില്‍ 45 റണ്‍സുമായി പിടിച്ചുനിന്ന സര്‍ഫറാസ് പത്താമനായി റണ്ണൗട്ടായി. അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ ഇമാം ഉള് ഹഖാണ് (53) പാക്കിസ്ഥാന്റെ ടോപ് സ്കോറര്‍.
മുഹമ്മദ് ഹഫീസ് (46), ബാബര്‍ അസം (30) വഹാബ് റിയാസ് (45), ഹസന് അലി (32) എന്നിവരും തരക്കേടില്ലാതെ ബാറ്റ് ചെയ്തെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. ഓസ്ട്രേലിയക്കായി കമ്മിന്‍സ് മൂന്നും സ്റ്റാര്‍ക്ക്, റിച്ചാര്ഡ്സണ് എന്നിവര്‍ രണ്ടുവിക്കറ്റുകളും വീഴ്ത്തി. നാല് കളികള്‍ പൂര്‍ത്തിയാക്കിയ പാക്കിസ്ഥാന് ഒരു വിജയത്തോടെ 3 പോയിന്റുമായി എട്ടാം സ്ഥാനത്താണ്. വിന്‍ഡീസിനോട് തോറ്റ പാക്കിസ്ഥാന് ഇംഗ്ലണ്ടിനെതിരെ ജയിച്ചു. എന്നാല്‍ ശ്രീലങ്കക്കെതിരായ കളി മഴ മൂലം ഉപേക്ഷിച്ചു.
നേരത്തെ, ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറിന്റെ സെഞ്ചുറിയുടെയും ആരോണ്‍ ഫിഞ്ചിന്റെ അര്‍ധസെഞ്ചുറിയുടെയും കരുത്തിലാണ് ഓസീസ് 49 ഓവറില്‍ 307 റണ്‍സെടുത്തത്. വാര്‍ണറാണ് കളിയിലെ കേമന്‍. 10 ഓവറില്‍ 30 റണ്‍സ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റ് പിഴുത പാക്കിസ്ഥാന് പേസ് ബോളര്‍ മുഹമ്മദ് ആമിറിന്റെ പ്രകടനം പാഴായി. നാലു മല്‍സരങ്ങളില്‍ ഓസീസിന്റെ മൂന്നാം വിജയമാണിത്. ഇന്ത്യയോടു മാത്രമാണ് അവര്‍ ഇതുവരെ തോറ്റത്. നാലു മല്‍സരങ്ങളില്‍നിന്ന് ആറു പോയിന്റുമായി രണ്ടാം സ്ഥാനത്താണ് അവര്‍. നാലു കളികളില്‍നിന്ന് രണ്ടാം തോല്‍വി വഴങ്ങിയ പാക്കിസ്ഥാന് മൂന്നു പോയിന്റുമായി എട്ടാം സ്ഥാനത്താണ്. ശ്രീലങ്കയ്ക്കെതിരായ മല്‍സരം ഉപേക്ഷിച്ചതുവഴിയാണ് അവര്‍ക്ക് ഒരു പോയിന്റ് ലഭിച്ചത്.
ഒരുഘട്ടത്തില്‍ 200 റണ്‍സിനിടെ ഏഴു വിക്കറ്റ് നഷ്ടമാക്കിയ പാക്കിസ്ഥാനെ എട്ടാം വിക്കറ്റില്‍ 64 റണ്‍സ് കൂട്ടുകെട്ടുമായി സര്‍ഫറാസ് അഹമ്മദ് വഹാബ് റിയാസ് സഖ്യം കരകയറ്റിയതാണ്. 44 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 263 റണ്‍സ് എന്ന നിലയിലായിരുന്നു പാക്കിസ്ഥാന്. മൂന്നു വിക്കറ്റും 36 പന്തും ബാക്കിയിരിക്കെ വിജയത്തിലേക്കു വേണ്ടിയിരുന്നത് 45 റണ്‍സ് മാത്രം. എന്നാല്‍, മിച്ചല്‍ സ്റ്റാര്‍ക്ക് എറിഞ്ഞ 45-ാം ഓവറിന്റെ രണ്ടാം പന്തില്‍ റിയാസ് പുറത്തായത് വഴിത്തിരിവായി. ഞായറാഴ്ച നടക്കുന്ന അടുത്ത മത്സരത്തില്‍ ഇന്ത്യയാണ് പാക്കിസ്ഥാന്റെ എതിരാളികള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: