കെയ്റോ: ഈജിപ്തില്‍ ജഡ്ജിമാര്‍ ഒന്നാകെ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു. കരട് ഭരണഘടനയുടെ ജനഹിതപരിശോധനയും മുര്‍സിയുടെ അധികാര കയ്യേറ്റവും നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജഡ്ജിമാരുടെ സമരം. കോടതി നടപടികളെല്ലാം നിര്‍ത്തിവച്ചതായി സുപ്രീംകോടതി അറിയിച്ചു.
കഴിഞ്ഞദിവസം അസംബ്ലിയില്‍ പാസാക്കിയ പുതിയ ഭരണഘടനയുടെ കരട് 15ന് ജനഹിതപരിശോധന നടത്താനിരിക്കെയാണ് ജഡ്ജിമാര്‍ ഒന്നാകെ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്. ഇതിനു പുറമെ ജനഹിതപരിശോധന ബഹിഷ്കരിക്കുമെന്നും ജഡ്ജിമാരുടെ പ്രതിനിധി അറിയിച്ചു.
ഭരണകൂട അനുകൂലികള്‍ സുപ്രീംകോടതിക്കെതിരെ പ്രതിഷേധ റാലികള്‍ നടത്തിയതും കോടതിയെ കടുത്ത നിലപാടെടുക്കാന്‍ പ്രേരിപ്പിച്ചു. ഈജിപ്ഷ്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തിലെ കറുത്തദിനം എന്ന് വിശേഷിപ്പിച്ചാണ് പരമോന്നത ഭരണഘടനാ കോടതി നടപടികള്‍ നിര്‍ത്തിവച്ചതായി അറിയിച്ചത്. രാജ്യത്തെ ഇസ്ലാമിക സംഘടനകളില്‍ നിന്നുള്ള മാനസിക സമ്മര്‍ദം താങ്ങാനാവുന്നില്ലെന്ന് ജഡ്ജിമാര്‍ പറഞ്ഞു.
കരട് ഭരണഘടനയൂടെ ഹിതപരിശോധന നിരീക്ഷിക്കുന്നതില്‍ നിന്നും ജഡ്ജിമാര്‍ പൂര്‍ണമായും വിട്ടുനില്‍ക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. കരടു ഭരണഘടന പാസാക്കിയ ഭരണഘടനാ അസംബ്ലിയുടെയും പാര്‍ലമെന്റിലെ ഉപരിസഭയുടെയും നിയമസാധുത സംബന്ധിച്ച് ഇന്നലെ ഭരണഘടനാകോടതി വിധി പ്രസ്താവിക്കാനിരിക്കെ ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ ജഡ്ജിമാരെ കോടതിയ്ക്കു പുറത്ത് തടഞ്ഞിരുന്നു.
വിധി എന്തായാലും ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് വ്യക്തമായ സാഹചര്യത്തിലാണ് മുര്‍സിയുടെ അനുകൂലികള്‍ കോടതി വളഞ്ഞ് ജഡ്ജിമാരെ ഭീഷണിപ്പെടുത്തിയത്. പ്രസിഡന്റ് മുഹമ്മദ് മുര്‍സിക്ക് കനത്ത തിരിച്ചടിയാണ് പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാനുള്ള കോടതികളുടെ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: