കൊച്ചി: പോലീസിന് പുതിയ അധികാരങ്ങളും സൗകര്യങ്ങളും കിട്ടുമെന്ന വാര്‍ത്തകള്‍ക്കിടെ, ഏറെ പ്രശ്നഭരിതമായ ജില്ലയിലെ പോലീസ് സംവിധാനത്തിന് പുതിയ മേധാവികള്‍. റേഞ്ച് ഡിഐജി, സിറ്റി പോലീസ് കമ്മീഷണര്‍, റൂറല്‍ എസ്പി എന്നിങ്ങടെ മൂന്നു തലത്തിലും പുതിയ മേധാവികള്‍ ഇന്നലെ ചുമതലലേറ്റു.
ജില്ലാ പോലീസ് കമ്മീഷണറേറ്റ് എന്ന സംവിധാനം ഉണ്ടായി, അതിന്റെ തലപ്പത്തായിരിക്കും സിറ്റി പോലീസ് കമ്മീഷണര്‍. ഈ പദവിക്ക് എക്സിക്യൂട്ടീവ് അധികാരങ്ങള്‍ കൂടി നല്കുന്ന പോലീസ് നിയമ പരിഷ്കാരമാണ് സര്‍ക്കാരിന്റെ പരിഗണനയില്‍. ജില്ലാ കളക്ടറുടെ അധികാര പരിധികള്‍ മറികടക്കുമെന്ന ഐഎഎസ് ആശങ്കയെ തുടര്‍ന്നാണ് ചുമതല സംബന്ധിച്ച തീരുമാനങ്ങള്‍ വരാത്തത്.
സിറ്റി പോലീസ് കമ്മീഷണറായി ഐജി: വിജയ് സാഖറെ ഇന്നലെ ചുമതലയേറ്റു. കൊച്ചി റേഞ്ച് ഐജിയായിരിക്കെയാണ് പുതിയ നിയമനം. കൊച്ചി റേഞ്ച് ഡിഐജിയായി കാളിരാജ് മഹേഷ് കുമാറും എറണാകുളം റൂറല്‍ എസ്പിയായി കെ. കാര്‍ത്തിക്കും ചുമതലയേറ്റു.
കൊച്ചി സിറ്റി പോലീസ് അഡീഷണല്‍ കമ്മീഷ്ണറായി ഡിഐജി കെ.പി. ഫിലിപ്പും ഡിസിപിയായി ജി. പൂങ്കുഴലിയും ചുമതലയേറ്റിട്ടുണ്ട്. സിറ്റി കമ്മീഷണറായിരുന്ന എസ്. സുരേന്ദ്രന് തൃശൂര്‍ ഡിഐജിയായി സ്ഥാനമേല്‍ക്കും.
എടയാര്‍ സ്വര്‍ണക്കവര്‍ച്ച പോലുള്ള കേസുകളില്‍ പ്രതികളെ പിടികൂടാന്‍ കഴിയാത്തത് അന്വേഷിക്കുമെന്ന് റൂറല്‍എസ്പി കെ. കാര്‍ത്തിക് പറഞ്ഞു. കാലവര്‍ഷം ശക്തിപ്പെട്ടതോടെ ദുരന്ത നിവാരണത്തിന് മുഖ്യ പരിഗണന നല്‍കും.
വെള്ളപ്പൊക്കമുണ്ടായ സാഹചര്യത്തില്‍ പെരിയാറിന്റെ തീര പ്രദേശങ്ങളിലെ ജനങ്ങളുടെ സുരക്ഷ വിലയിരുത്തും. മയക്കുമരുന്ന് ഉപയോഗം നിയന്ത്രിക്കാന്‍ ബോധവല്‍ക്കരണം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: