ബിഷ്ക്കെക്ക്: ഇന്ത്യയുമായി ചര്‍ച്ചയ്ക്കു സന്നദ്ധത അറിയിച്ച് വീണ്ടും പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്. മോദിയുമായി ചര്‍ച്ചയ്ക്കു തയ്യാറെന്ന് ഇമ്രാന് ബിഷ്ക്കെക്കില്‍ വിശദമാക്കി. ആരുടെ മധ്യസ്ഥതയ്ക്കും പാക്കിസ്ഥാന് സമ്മതമെന്നും ഇമ്രാന് ഖാന് വിശദമാക്കി. ഇന്ത്യന്‍ നേതൃത്വവുമായി സംസാരിക്കാനും രണ്ടു അയല്‍രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനുമുള്ള മികവുറ്റ അവസരമായിട്ടാണ് പാക്കിസ്ഥാന് ഉച്ചകോടിയെ കാണുന്നതെന്ന് ഇമ്രാന് റഷ്യന്‍ ന്യൂസ് ഏജന്‍സിയായ സ്പുട്നിക്കിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
കശ്മീര്‍ ഉള്‍പ്പെടെ ഇന്ത്യയുമായി നില നില്ക്കുന്ന എല്ലാ പ്രശ്നങ്ങളും ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നും ഇന്ത്യന്‍ പ്രധാനമന്ത്രി ഇക്കാര്യം സ്വീകരിക്കുമെന്നു പ്രതീക്ഷിക്കുന്നതായും ഇമ്രാന് പറഞ്ഞു. ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ഏതുതരം മാദ്ധ്യസ്ഥതയെയും പാക്കിസ്ഥാന് അംഗീകരിക്കാന്‍ തയ്യാറാണ്. അയല്‍ രാജ്യങ്ങളുമായി ഇന്ത്യയുമായി പ്രത്യേകിച്ചും സമാധാനത്തിനാണ് പാക്കിസ്ഥാൻ ശ്രമിക്കുന്നത്. മൂന്ന് ചെറിയ യുദ്ധങ്ങള്‍ ഇരു രാജ്യങ്ങളിലും നാശമുണ്ടാക്കി. എന്നാല്‍ ഇപ്പോള്‍ ശക്തമാകുന്ന ദാരിദ്ര്യത്തെ ചെറുത്തു തോല്‍പ്പിക്കേണ്ട സമയമാണ്. ഇന്ത്യ ഉള്‍പ്പെടെ മറ്റു രാജ്യങ്ങളുമായി മികച്ച ബന്ധം ഉണ്ടാക്കുന്നതിനായി പാക്കിസ്ഥാന് എസ്സിഒയെ ഉപയോഗിക്കുമെന്നും ഇമ്രാന് പറഞ്ഞു.
കഴിഞ്ഞ ദിവസം കിര്‍ഗിസ്ഥാന്‍ പ്രസിഡന്റ് നല്കിയ അത്താഴ വിരുന്നില്‍ ഇരുനേതാക്കളും പങ്കെടുത്തെങ്കിലും പരസ്പരം സംസാരിച്ചിരുന്നില്ല. ഉച്ചകോടിക്കിടെ കിര്‍ഗിസ്ഥാന്‍ പ്രസിഡന്റ് സൂറോണ്‍ബായ് ജീന്‍ബെകോവ് നല്കിയ വിരുന്നിലാണ് ഇരുനേതാക്കളും ഒരുമിച്ച് പങ്കെടുത്തത്. എന്നാല്‍ ഇരുനേതാക്കളും സംസാരിച്ചില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. അതേസമയം ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി മോദി കൂടിക്കാഴ്ച നടത്തി. പാകിസ്ഥാന് ഭീകരവാദികളെ സഹായിക്കുന്ന നിലപാട് മാറ്റാതെ ചര്‍ച്ചയില്ലെന്ന് നരേന്ദ്ര മോദി അറിയിച്ചു. 40മിനിറ്റ് കൂടിക്കാഴ്ചയില്‍ ഭീകരവാദം ചര്‍ച്ചയായി.
അനന്ത്നാഗില്‍ നടന്ന ആക്രണം പോലും ഭീകരവാദികള്‍ക്കുള്ള പാക് പിന്തുണ വ്യക്തമാക്കുന്നതായി മോദി വ്യക്തമാക്കി. പാക്കിസ്ഥാനുമായി ചര്‍ച്ചയ്ക്ക് ഇപ്പോള്‍ അന്തരീക്ഷമില്ലെന്നും മോദി ചൈനീസ് പ്രസിഡന്റിനെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചർച്ചയ്ക്ക് തയാറെന്ന പ്രസ്താവനയുമായി ഇമ്രാൻഖാൻ എത്തിയത്. ഇന്ത്യയുമായുള്ള പ്രശ്നങ്ങള്‍ ഇപ്പോള്‍ കുറഞ്ഞിരിക്കുകയാണ്. ജനങ്ങളുടെ വികസനത്തിനും ദാരിദ്ര്യം അകറ്റാനും വേണ്ടിയാണ് ഇനി പണം മുടക്കേണ്ടത്. എന്നാല്‍ ഞങ്ങള്‍ റഷ്യയില്‍ നിന്നും ആയുധങ്ങള്‍ ശേഖരിക്കുകയാണെന്നും ഇമ്രാന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: