കണ്ണൂര്‍: വടകര ലോക്സഭാ മണ്ഡലത്തില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിച്ച സി.ഒ.ടി നസീറിനെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിനു ലഭിച്ചതായി റിപ്പോര്‍ട്ട്. ഏഴു ദിവസത്തേക്ക് കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ട കേസിലെ മുഖ്യപ്രതികളായ കതിരൂര്‍ വേറ്റുമ്മല്‍ ശ്രീജിനും കൊളശേരി ശ്രീലക്ഷ്മി ക്വാര്‍ട്ടേഴ്സില്‍ റോഷനേയുമാണ് അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്.
കസ്റ്റഡിയിലുള്ള പ്രതികളില്‍ നിന്ന് ഓപ്പറേഷന് സംബന്ധിച്ചും ഗൂഢാലോചന സംബന്ധിച്ചും വിലപ്പെട്ട വിവരങ്ങള്‍ പോലീസിന് ലഭിച്ചു. ഇതിനാവശ്യമായ തെളിവുകള്‍ ശാസ്ത്രീയമായി ശേഖരിച്ച ശേഷം ഗൂഢാലോചന സംബന്ധിച്ച അന്വേഷണത്തിലേക്ക് കടക്കാനുളള നീക്കത്തിലാണ് പോലീസ്. അതേസമയം അന്വേഷണം അട്ടിമറിക്കാന്‍ സംസ്ഥാന ഭരണകൂടത്തിന്റെ ഉന്നതതലങ്ങളില്‍ നിന്നും ഇടപെടലുകളുളളതായറിയുന്നു. അക്രമത്തിന് ശേഷം കാര്യങ്ങള്‍ പാര്‍ട്ടി നോക്കിക്കൊള്ളുമെന്ന് സിപിഎമ്മിലെ ചില ഉന്നതര്‍ പറഞ്ഞതായി പ്രതികള്‍ പോലീസിനോടു വ്യക്തമാക്കിയിട്ടുണ്ട്. എംഎല്‍എ അടക്കമുളളവരുടെ ആസൂത്രണം സംബന്ധിച്ചും വ്യക്തമായ വിവരം പ്രതികളില്‍ നിന്നും ലഭിച്ചതായും സൂചനയുണ്ട്.
ശ്രീജിന്റെ കതിരൂര്‍ വേറ്റുമ്മലിലെ വീടിന്റെ പരിസരത്ത് പോലീസ് നടത്തിയ തെളിവെടുപ്പില്‍ പൊട്ടിച്ച നിലയില്‍ മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു. ഒളിവില്‍ കഴിഞ്ഞ വിവരങ്ങളും തങ്ങളെ സഹായിച്ചവരെക്കുറിച്ചും പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. നസീറിനെ കുത്താനുപയോഗിച്ച കത്തിയും അടിക്കാനുപയോഗിച്ച ഇരുമ്പുദണ്ഡും കഴിഞ്ഞ ദിവസം പോലീസ് കൊളശേരിയില്‍ നിന്നും കണ്ടെത്തിയിരുന്നു.
മുഖ്യപ്രതി റോഷനെ തലശേരി സിഐ വിശ്വംഭരന് നായരുടെ നേതൃത്വത്തിലുള്ള സംഘം കൊളശേരി, വാവാച്ചി മുക്ക് എന്നിവിടങ്ങളില്‍ എത്തിച്ചു നടത്തിയ തെളിവെടുപ്പിലാണ് ആയുധങ്ങള്‍ കണ്ടെടുത്തത്. സംഭവ സമയത്ത് പ്രതികള്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ സബ് ജയിലില്‍ നിന്നും കണ്ടെടുത്തു. കോടതിയില്‍ കീഴടങ്ങി റിമാന്‍ഡിലായപ്പോള്‍ ജയിലില്‍ കൊണ്ടുവന്ന വസ്ത്രങ്ങളാണ് ഇന്നലെ ജയിലില്‍ നിന്നും പോലീസ് കസ്റ്റഡിയിയിലെടുത്തത്. കണ്ടെടുത്ത വസ്ത്രങ്ങളും ആയുധങ്ങളും പോലീസ് ഫോറന്‍സിക് പരിശോധനയ്ക്കായി അയക്കും. പ്രതികള്‍ സഞ്ചരിച്ച പള്‍സര്‍ ബൈക്ക് നേരത്തെ കണ്ടെടുത്തിരുന്നു. കഴിഞ്ഞ 11നാണ് രണ്ടു പ്രതികളേയും കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടത്. മെയ് 18 നാണ് കായത്ത് റോഡില്‍വച്ചു നസീറിന് നേരെ വധശ്രമമുണ്ടായത്.
അന്വേഷണ ഉദ്യോഗസ്ഥനായ തലശേരി എഎസ്പി ഡോ. അരവിന്ദ് സുകുമാറിനെ വൈക്കം എഎസ്പിയായി സ്ഥലം മാറ്റി. നസീര്‍ വധശ്രമക്കേസിലെ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നതിനിടയിലാണ് എഎസ്പിയെ സ്ഥലം മാറ്റിയത്. കേസിലെ പ്രതികളെന്ന് സംശയിക്കുന്ന മറ്റ് മുന്നൂപേര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി ജില്ലാ സെഷന്‍സ് കോടതിയുടെ പരിഗണനയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: