തളിപ്പറമ്പ്: ഒന്നര മാസമായി പത്തോളം കുടുംബങ്ങള്‍ക്ക് കുടിവെള്ളം നല്‍കാതെ വാട്ടര്‍ അതോറിറ്റി കാണിക്കുന്ന ക്രൂരതക്കെതിരെ പ്രതിഷേധമുയരുന്നു. പാപ്പിനിശേരി അരോളി കമ്മാരത്ത് മൊട്ടയിലെ പത്തോളം കുടുംബങ്ങളാണ് വാട്ടര്‍ അതോറിറ്റിയുടെ ദ്രോഹ നടപടിയില്‍ കഷ്ടതയനുഭവിക്കുന്നത്.
വര്‍ഷങ്ങളായി വേനല്‍ക്കാലത്ത് കടുത്ത കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന പ്രദേശമാണ് പാപ്പിനിശേരിയിലെ കമ്മാരത്ത് മൊട്ട. എല്ലാ വര്‍ഷവും പഞ്ചായത്ത് വിതരണം ചെയ്യുന്ന കുടിവെള്ളത്തെയാണ് വേനല്‍ക്കാലത്ത് ഇവിടെയുള്ളവര്‍ ആശ്രയിക്കുന്നത്. ഈ പ്രദേശത്ത് ഇക്കഴിഞ്ഞ ജനുവരി അവസാനത്തോടെ മുഴുവന്‍ വീടുകളിലും ജപ്പാന് കുടിവെള്ള കണക്ഷന് ലഭിച്ചതിനാല്‍ ഇത്തവണപഞ്ചായത്തിന്റെ കുടിവെള്ള വിതരണം ഉണ്ടായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ഒന്നരമാസത്തോളമായി ഇവിടെയുള്ള പത്തോളം വീടുകളില്‍ പൂര്‍ണ്ണമായും വെള്ളം ലഭിക്കാത്ത അവസ്ഥയാണ്. എല്ലാ ഭാഗത്തുമുള്ള പ്രശ്നമാണെന്ന ധാരണയില്‍ തുടക്കത്തില്‍ ഇവര്‍ ആരോടും പരാതിപ്പെട്ടില്ല. ബന്ധു വീടുകളെ ആശ്രയിച്ചാണ് വെള്ളത്തിന്റെ ആവശ്യം നിറവേറ്റിയിരുന്നത്.
ഒന്നര ആഴ്ച്ചക്ക് ശേഷമാണ് തങ്ങള്‍ക്കു മാത്രമാണ് വെള്ളമില്ലാത്തതെന്ന് ഇവര്‍ മനസിലാക്കിയത്. ഇതോടെ പരാതിയുമായി മാങ്ങാട്ടെ വാട്ടര്‍ അതോറിറ്റി ഓഫിസിലെത്തിയെങ്കിലും വളരെ മോശമായ പ്രതികരണമാണ് ഉേദ്യാഗസ്ഥരില്‍ നിന്നും ഉണ്ടായതെന്ന് ഇവര്‍ പറയുന്നു. വെള്ളമില്ലെങ്കില്‍ വീട്ടില്‍ വെറുതിയിരിക്കാനും എവിടെയെങ്കിലും പൈപ്പ് പൊട്ടിയിട്ടുണ്ടോയെന്നു നോക്കാനുമാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞതെന്ന് നാട്ടുകാര്‍ പറഞ്ഞു. മഴ തുടങ്ങിയിട്ടും കിണറുകളില്‍ ഒരു തുള്ളി വെള്ളമില്ലാത്ത അവസ്ഥയില്‍ എന്തു ചെയ്യണമെന്നറിയാതെ ഉഴലുകയാണ് കമ്മാരത്ത് മൊട്ടയിലെ പത്തോളം വീട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: