പഴയങ്ങാടി: കാലവര്‍ഷത്തോടൊപ്പം ജില്ലയില്‍ കടലാക്രമണവും റിപ്പോര്‍ട്ട് ചെയ്തതോടെ മാടായി-മാട്ടൂല്‍ പഞ്ചായത്തിലെ തീരദേശ വാസികള്‍ കടലാക്രമണ ഭീതിയില്‍. മാട്ടൂല്‍ കക്കാടം ചാല് പ്രദേശത്ത് കഴിഞ്ഞ ദിവസം രാത്രിയില്‍ ശക്തമായ കടലാക്രമണം ഉണ്ടായി.
കിലോമീറ്ററുകളോളം ദൂരത്തില്‍ തീരം കടലെടുത്തു. കടല്‍ഭിത്തി മിക്കയിടങ്ങളിലും തകര്‍ന്നു. ജനവാസ കേന്ദ്രങ്ങളില്‍ ഉപ്പുവെള്ളം കയറുന്നത് തടയാന്‍ സംവിധാനമില്ല. വീടുകളില്‍ നിന്നും പുറത്തിറങ്ങാന്‍ ജനങ്ങള്‍ ഭയപ്പെടുകയാണ്. മാട്ടൂല്‍, കക്കാടം ചാല്, അരിച്ചാല്‍, നീരൊഴുക്കുംചാല്‍ പുതിയങ്ങാടി, ചൂട്ടാട്, പ്രദേശങ്ങളിലെല്ലാം കടലാക്രമണ ഭീഷണിയിലാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉണ്ടായ സുനാമി തിരമാല ഏറ്റവും കൂടുതല്‍ നാശം വിതച്ച പ്രദേശം കൂടിയാണ് ഇത്. അതുകൊണ്ടുതന്നെ ഏറെ ഭീതിയോടെയാണ് ജനം കഴിയുന്നത്.
കടലാക്രമണം തടയാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ജനങ്ങള്‍ നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും ശാശ്വതമായ പരിഹാരം കാണാന്‍ അധികൃതര്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല. നേരത്തെ കടലാക്രമണത്തില്‍ തകര്‍ന്ന റോഡുകളും, കടല്‍ ഭിത്തിയും പുന സ്ഥാപിക്കാന്‍ ഇതുവരെ നടപടി ഉണ്ടായിട്ടില്ല. തീരദേശവാസികളുടെ സുരക്ഷാ ഉറപ്പുവരുത്താന്‍ അധികൃതര്‍ അടിയന്തിരമായി നടപടി സ്വീകരിക്കണം എന്നാണ് ജനങ്ങളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: