കൊച്ചി : കാണാതായ സെന്‍ട്രല്‍ സിഐ നവാസ് യാത്രാ പോവുകയാണെന്ന് ബന്ധുവിന് സന്ദേശം അയച്ചതായി റിപ്പോര്‍ട്ട്. ഭാര്യയ്ക്ക് സുഖമില്ലെന്നും ഒരു യാത്ര പോകുകയാണെന്നുമാണ് അയച്ച വാട്സ് ആപ്പ് സന്ദേശത്തില്‍ പറയുന്നത്. ബന്ധുവിന്റെ അമ്മയെ ക്വാര്‍ട്ടേഴ്സിലേക്ക് അയയ്ക്കാനും സന്ദേശത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
അതേസമയം കെഎസ്ഇബി വിജിലന്‍സില്‍ ജോലിചെയ്യുന്ന പോലീസുകാരന്റെ വാഹനത്തില്‍ നവാസ് കായംകുളം വരെ എത്തിയതായി പോലീസ് കണ്ടെത്തി. ബസില്‍ വെച്ച് നവാസിനെ കണ്ട പോലീസുകാരന് ചേര്‍ത്തലയില്‍ നിന്ന് കായംകുളത്തേക്ക് വാഹനത്തില്‍ ഒപ്പം കൂട്ടുകയായിരുന്നു. കോടതിയാവശ്യത്തിന് പോവുന്നതായാണ് പോലീസുകാരനോട് സിഐ പറഞ്ഞത്.
കായംകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസില്‍ നവാസ് കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കിട്ടിയിട്ടുണ്ട്. പിന്നീട് ഒരു വിവരവും ലഭിച്ചിട്ടില്ല.
ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുന്നതിനാല്‍ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം സാധിക്കുന്നില്ല. മാത്രമല്ല ഇദ്ദേഹം സിം കാര്‍ഡ് മാറ്റിയതായും സംശയമുണ്ട്. നവാസിനെ കണ്ടെത്തുന്നതിനായി മൂന്നു സംഘങ്ങളെ അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. കൂടാതെ ഓരോ ജില്ലയിലും സ്പെഷ്യല്‍ ബ്രാഞ്ചിനെക്കൂടി ഉള്‍പ്പെടുത്തി പ്രത്യേക ടീമിനേയും നിയോഗിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
എറണാകുളം അസിസ്റ്റന്റ് കമ്മീഷണറുമായി ചില അഭിപ്രായ വ്യത്യാസങ്ങള്‍ നവാസിനുണ്ടായിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍. ഇത് കേന്ദ്രീകരിച്ചും അന്വേഷണങ്ങള്‍ നടക്കുന്നുണ്ട്. 10,000 രൂപയോളം എടിഎമ്മില്‍ നിന്ന് പിന്‍വലിച്ചിട്ടുണ്ട്. താന്‍ 10 ദിവസത്തെ ഒരു യാത്രയ്ക്ക് പോവുകയാണെന്ന് നവാസ് പോലീസ് ഡ്രൈവറോടും സിഐ അറിയിച്ചിട്ടുണ്ട്.
വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ കാണാനില്ലെന്നാണ് നവാസിന്റെ ഭാര്യ നല്കിയ പരാതി നല്‍കിയിരിക്കുന്നത്. വ്യാഴാഴ്ച പുലര്‍ച്ചെ നാല് മണിയോടെ സൗത്തിലെ പോലീസ് ക്വാര്‍ട്ടേഴ്സില്‍ നവാസ് എത്തിയതായി ഭാര്യ നല്കിയ പരാതിയിലുണ്ട്. ഉറങ്ങാന്‍ കിടന്ന നവാസിനെ അഞ്ചേമുക്കാലോടെ കാണാതാവുകയായിരുന്നു. പിന്നീട് മൊബൈലില്‍ ബന്ധപ്പെട്ടെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. തുടര്‍ന്നാണ് ഭര്‍ത്താവിനെ കാണാനില്ലെന്ന് ഭാര്യ കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: