കൊച്ചി: രാജ്യത്തെ പ്രമുഖ കൽപിത സർവകലാശാലകളിൽ ഒന്നായ ജെയിൻ യൂണിവേഴ്സിറ്റിയുമായി ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ കേരളത്തിൽ നിന്നുള്ള ടീമായ കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ക്ലബ് (കെബിഎഫ്സി) അഞ്ച് വർഷത്തെ പങ്കാളിത്ത കരാർ ഒപ്പുവെച്ചു. ജെയിൻ യൂണിവേഴ്സിറ്റി കൊച്ചി കാമ്പസിൽ യൂണിവേഴ്സിറ്റി, കെബിഎഫ്സി അധികൃതർ വിളിച്ച സംയുക്ത വാർത്താസമ്മേളനത്തിലാണ് പങ്കാളിത്തം പ്രഖ്യാപിച്ചത്.
ജെയിൻ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് (ജെജിഐ) പ്രസിഡന്റ് ഡോ. ചെൻരാജ് റോയ് ചന്ദ്, ജെയിൻ യൂണിവേഴ്സിറ്റി ഡയറക്ടർ ടോം ജോസഫ്, പ്രോ വൈസ് ചാൻസലർ ഡോ. ജെ. ലത, കെബിഎഫ്സി ഉടമ നിമ്മഗ്യ പ്രസാദ്, സിഇഒ വിരൻ ഡിസിൽവ തുടങ്ങിയവർ പങ്കെടുത്തു. കരാർ പ്രകാരം കേരള ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക ജേഴ്സിയുടെ പിൻവശത്ത് ജെയിൻ യൂണിവേഴ്സിറ്റിയുടെ ലോഗോ ആലേഖനം ചെയ്യും. കെബിഎഫ്സിയുടെ പിസന്റിങ് സ്പോൺസർ എന്നാകും ജെയിൻ യൂണിവേഴ്സിറ്റി അറിയപ്പെടുക.
കേരള ബ്ലാസ്റ്റേഴ്സ്സുമായുളള പങ്കാളിത്തത്തിൽ ഏറെ സന്തോഷമുണ്ടെന്ന് ജെജിഐ പ്രസിഡന്റ് ഡോ. ചെൻ രാജ് റോയ് പറഞ്ഞു. ഇന്ത്യൻ സ്പോർട്സ് രംഗത്ത് ആവേശം പകരാൻ ഇന്ത്യൻ സൂപ്പർ ലീഗിന് കഴിഞ്ഞിട്ടുണ്ട്. രാഷ്ട്ര നിർമാണത്തിലുള്ള പ്രതിബദ്ധതയുടെ ഭാഗമായി ജെയിൻ യൂണിവേഴ്സിറ്റി എന്നും സ്പോർട്സിന് പിന്തുണ നൽകുകയും കായികതാരങ്ങളെ പ്രോത്സാപ്പിക്കുകയും ചെയ്തിട്ടുണ്ട്. അതിന്റെ ഒരു പ്രതിഫലനമാണ് ഒളിമ്പിക്സ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര കായിക മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുള്ള യൂണിവേഴ്സിറ്റിയിലെ മുൻ വിദ്യാർഥികളായ പങ്കജ് അദ്വാനി, റോഹൻ ബൊപ്പണ്ണ, കെ.എൽ. രാഹൽ, കരുൺ നായർ, അനൂപ് ശ്രീധർ, റോബിൻ ഉത്തപ്പ തുടങ്ങിയ കായികതാരങ്ങളുടെ നേട്ടങ്ങൾ. ഐഎസ്എല്ലുമായുള്ള പുതിയ പങ്കാളിത്തത്തിലൂടെ കൂടുതൽ ആവേശോജ്ജ്വലമായ ടൂർണമെന്റിനായി കാത്തിരിക്കുകയാണെന്നും ഡോ. ചെൻരാജ് റോയ് പറഞ്ഞു.
ജെയിൻ യൂണിവേഴ്സിറ്റിയുമായുള്ള പങ്കാളിത്തം കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം അത്യന്തം ആവേശം ഉണർത്തുന്നതാണെന്ന് കെബിഎഫ്സി സിഇഒ വിരൻ ഡിസിൽവ പറഞ്ഞു. കളിക്കാരുടെ സമഗ്ര വളർച്ചയാണ് ക്ലബ് എന്ന നിലയിൽ കെബിഎഫ്സി ലക്ഷ്യമിടുന്നത്. ഫുട്ബോളിനൊപ്പം വിദ്യാഭ്യാസവും സമാന്തരമായി മുന്നോട്ടു കൊണ്ടുപോകാനുള്ള അവസരം കളിക്കാർക്ക് ക്ലബ് ഒരുക്കുന്നു. സമാനമായ ചിന്താഗതി പുലർത്തുന്ന ഒരു പങ്കാളിയെ ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും വിരൻ ഡിസിൽവ പറഞ്ഞു. ഇതു പങ്കാളിത്തം ഊട്ടിയുറപ്പിക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണ് കെബിഎഫ്സി ടീമംഗമായ സായദ് ബീൻ വാലി. ദ് ജെയിൻ യൂണിവേഴ്സിറ്റിയിൽ നിന്നും ഉന്നത വിദ്യാഭ്യാസം നേടാനുള്ള തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: