തിരുവനന്തപുരം : മസാല ബോണ്ട് വിറ്റഴിക്കലെന്ന പേരില്‍ സര്‍ക്കാരും കിഫ്ബിയും ഇതുവരെ ചെലവിട്ടത് രണ്ടുകോടി 29 ലക്ഷം രൂപ. ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ച് ഓപ്പണ്‍ ചെയ്യുന്ന ചടങ്ങില്‍ പങ്കെടുക്കാനായി മുഖ്യമന്ത്രി പിണറായി വിജയനും സംഘവും യാത്ര ചെയ്ത ഇനത്തില്‍ 16 ലക്ഷത്തിലേറെ രൂപ ചെലവായിട്ടുണ്ട്. ധനവകുപ്പ് പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ലണ്ടന്‍, സിംഗപ്പൂര്‍ സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ വഴി കിഫ്ബിയുടെ മസാല ബോണ്ടുകള്‍ വിറ്റഴിക്കാനായി ചെലവിട്ട തുകയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താൻ നിയമസഭയില്‍ പ്രതിപക്ഷം ആവശ്യപ്പെടിരുന്നു. ഇതേത്തുടർന്നാണ് ധനവകുപ്പ് കണക്കുകൾ പുറത്തുവിട്ടത്.
ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ക്ഷണമനുസരിച്ച് റിങ് ദ ബെല്‍ ചടങ്ങില്‍ പങ്കെടുക്കാനായാണ് മുഖ്യമന്ത്രിയും സംഘവും യാത്ര ചെയ്തത്. ഇതിനായി സര്‍ക്കാര്‍ 3.65 രൂപയും ചെലവിട്ടു. ഈയാവശ്യത്തിന് ആകെ ചെലവായത് 16,63,243 രൂപ. മസാല ബോണ്ട് വില്‍പ്പനയ്ക്കായി ബാങ്കുകള്‍ക്കും അനുബന്ധ ഏജന്‍സികള്‍ക്കും ഫീസായി നല്‍കിയത് 1,65,68,330 രൂപ. ആക്സിസ് ബാങ്ക്, ഡിഎല്‍എ പിപ്പര്‍ യുകെ എന്നീ കമ്പനികള്‍ക്കാണ് മസാല ബോണ്ട് വില്പന നടത്തിയ ഇനത്തില്‍ ഏറ്റവുമധികം കമ്മീഷന് നല്‍കിയത്. മസാല ബോണ്ടുകള്‍ വിറ്റഴിക്കാന്‍ മാത്രമായി വിവിധ ഏജന്‍സികള്‍ക്ക് ഫീസ് ഇനത്തില്‍ ഒരു കോടി 83 ലക്ഷം രൂപ ചെലവിട്ടതായും ധനവകുപ്പ് വ്യക്തമാക്കി.
ഈ കമ്പനികള്‍ വഴിയാണ് ഏറ്റവുമധികം മസാല ബോണ്ടുകള്‍ വില്പന നടത്തിയതെന്ന് കിഫ്ബി റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. എന്നാല്‍ എത്ര കമ്പനികളാണ് കിഫ്ബിയുടെ മസാല ബോണ്ടുകള്‍ വാങ്ങിയതെന്നോ നിക്ഷേപകര്‍ ആരെല്ലാമെന്നോ സര്‍ക്കാരോ കിഫ്ബിയോ വ്യക്തമാക്കിയിട്ടില്ല. അതേസമയം മസാല ബോണ്ടുകള്‍ വഴി ഇതുവരെ 2150 കോടി കിഫ്ബി സമാഹരിച്ചെന്ന് സര്‍ക്കാര്‍ പറയുന്നുണ്ട്. ഇതിന്റെ കണക്കുകളും പുറത്തുവിട്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: