ദോഹ: ഒമാന്‍ ഉള്‍ക്കടലില്‍ നിന്ന് ഇറാനു സമീപത്തുകൂടി ഹോര്‍മുസിലേക്ക് ഇന്ധന ടാങ്കറുകള്‍ നീങ്ങുന്ന സുപ്രധാന സമുദ്രപാതയില്‍ രണ്ട് ടാങ്കറുകള്‍ക്കു നേരേ നടന്ന ആക്രമണ പശ്ചാത്തലത്തില്‍ എണ്ണവില 4% ഉയര്‍ന്നു. നാഫ്തയുമായി പോയ മാര്‍ഷല്‍ അയലന്‍ഡിന്റെ ഫ്രണ്ട് ആള്‍ടയര്‍, മെഥനോളുമായി പോവുകയായിരുന്ന പനാമയുടെ കോകുക കറേജിയസ് എന്നിവയാണ് ആക്രമിക്കപ്പെട്ട ടാങ്കറുകള്‍.
റഷ്യയും സൗദി അറേബ്യയും സംയുക്തമായി നേതൃത്വം നല്കുന്ന ഒപെക് പ്ലസിന്റെ ഉല്പാദന നിയന്ത്രണം നിലനില്‍ക്കേ രാജ്യാന്തര വിപണിയില്‍ എണ്ണവില കുറഞ്ഞുവരുകയായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിത ആക്രമണം. ഇതിന്റെ പ്രതികരണമെന്നോണം രാജ്യാന്തര വിപണിയില്‍ എണ്ണവില 2.19 ഡോളര്‍ ഉയര്‍ന്ന് ബാരലിന് 62.64 ആയി. ഇറാന്-യുഎസ് സംഘര്‍ഷ പശ്ചാത്തലത്തില്‍ വിപണിയിലുണ്ടായ ആശങ്കയാണ് വില ഉയരാന്‍ കാരണമെന്ന് ഇക്കണോമിക് ഇന്റലിജന്റ്സ് യൂണിറ്റിലെ വിശകലന വിദഗ്ധന്‍ കെയ്ലിന് ബിര്‍ക്കിന്റെ വിലയിരുത്തല്‍.
ആക്രമണമുണ്ടായ രണ്ടു ടാങ്കറുകളിലുമായി 44 നാവികരാണ് ഉണ്ടായിരുന്നത്. ഇറാന് രക്ഷാസംഘം 44 നാവികരേയും രക്ഷപ്പെടുത്തിയതായി ഇറാന് വാര്‍ത്താ ഏജന്‍സി അറിയിച്ചു. നാഫ്ത കപ്പലിനു നേര്‍ക്ക് ടോര്‍പിഡോ ആക്രമണമാണ് ഉണ്ടായതെന്നാണ് ജീവനക്കാര്‍ പറയുന്നത്. 75,000 ടണ്‍ നാഫ്തയാണ് കപ്പലില്‍ ഉണ്ടായിരുന്നത്. ആക്രമണത്തില്‍ തീപിടിച്ച കപ്പല്‍ മുങ്ങിക്കൊണ്ടിരിക്കുകയാണ്. പനാമ കപ്പലിനു നേര്‍ക്കുണ്ടായത് ആക്രമണമാണെന്ന് സംശയിക്കുന്നതായും മെഥനോള്‍ സുരക്ഷിതമാണെന്നുമാണ് മാനേജര്‍ നല്കുന്ന വിവരം.
മേഖലയിലൂടെ പോകുന്ന ഇന്ധന കപ്പലുകള്‍ക്ക് മതിയായ സംരക്ഷണം ഉറപ്പാക്കുമെന്ന് ബഹ്റൈന്‍ ആസ്ഥാനമാക്കിയ അമേരിക്കയുടെ അഞ്ചാം കപ്പല്‍പ്പട അറിയിച്ചു. സംഭവത്തെക്കുറിച്ച് യുകെ റോയല്‍ നേവിയുടെ മാരിടൈം ഓപറേഷന്‍സ് വിഭാഗം അന്വേഷണം തുടങ്ങിയിട്ടുണ്ട്.
മേയ് 29ന് യുഎഇയുടെ ഫുജൈറയിലെ ബങ്കറിങ് ഹബിനു നേരേയും സൗദി ടാങ്കറിനു നേരേയും സമാനരീതിയില്‍ ആക്രമണം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: