കണ്ണൂര്‍: കേരള പോലീസില്‍ മേലുദ്യോഗസ്ഥന്റെ മാനസികപീഡനത്തെ തുടര്‍ന്ന് സിഐ നാടുവിട്ടതിന് പിന്നാലെ മറ്റൊരു ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ കൂടി പുറത്ത് വരുന്നു. മേലുദ്യോഗസ്ഥരുടെ ജാതിപീഡനത്തില്‍ മനംനൊന്ത് കണ്ണൂരില്‍ ആദിവാസി സിവില്‍ പോലീസ് ഓഫീസര്‍ രാജിക്കത്ത് നല്കി. പീഡനവും ഭീഷണിയും സഹിച്ച് ഇനി തുടരാനാകില്ലെന്ന് രാജിക്ക് പിന്നാലെ സിവില്‍ പോലീസ് ഓഫീസര്‍ വെളിപ്പെടുത്തി.
കണ്ണവം വനമോഖലയിലെ ആദിവാസി കുറിച്യ വിഭാഗത്തില്‍പ്പെട്ട കെ രതീഷാണ് മേലുദ്യോഗസ്ഥരുടെ പീഡനത്തെ തുടര്‍ന്നാണ് രാജി നല്‍കിയത്. 2015 മുതല്‍ രതീഷ് സേനയുടെ ഭാഗമാണ്. ദുഷ്കരമായ രീതിയില്‍ മേലുദ്യോഗസ്ഥര്‍ ജോലി ചെയ്യിപ്പിക്കുന്നു. അടിമയെ പോലെ ഇനി ജോലി ചെയ്യാന്‍ കഴിയില്ലെന്നും ഇദ്ദേഹം വെളിപ്പെടുത്തി. ആത്മാഭിമാനം തകര്‍ക്കുന്ന തരത്തില്‍ അധിക്ഷേപങ്ങള്‍ കൂടിവന്നപ്പോഴാണ് രതീഷ് ജോലി വിടാന്‍ തീരുമാനിക്കുന്നത്.
എസ്ഐ ഉള്‍പ്പെടെ നാല് ഉദ്യോഗസ്ഥര്‍ക്ക് എതിരെയാണ് വിമര്‍ശനം ഉന്നയിച്ചത്. എസ്.ഐ. പുരുഷോത്തമന്, സിപിഒമാരായ മുകേഷ്, പ്രജിത്ത്, രജീഷ് എന്നിവര്‍ക്കെതിരെ പരാതിയും നല്കി. അവധിക്ക് അപേക്ഷിക്കുമ്പോള്‍ പോലും അപമാനം നേരിടേണ്ടി വന്നു. പലര്‍ക്കും സമാനമായ അനുഭവമുണ്ട്. കുടുംബാഗങ്ങളെ ഓര്‍ത്താണ് പലരും മിണ്ടാത്തത്. ഒറ്റയ്ക്കായതിനാലാണ് ഇതിനെതിരെ ശബ്ദിക്കുന്നതെന്നും രതീഷ് പറഞ്ഞു. പോസ്റ്റല്‍ ബാലറ്റ് കൈമാറാത്തത് രതീഷിനോട് വൈരാഗ്യം കൂടാന്‍ കാരണമായി. എന്നാല്‍ പീഡനങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് പോലീസ് അസോസിയേഷന്റെ വാദം.
തനിക്ക് ജോലി ചെയ്യുന്നതില്‍ യാതൊരു മടിയുമില്ല. എന്നാല്‍ തന്നെ അടിമയെപ്പോലെ ജോലി ചെയ്യിപ്പിച്ചെന്നും ജാതിയുടെ പേരില്‍ കടുത്ത പീഡനമാണ് നേരിട്ടതെന്നും പരാതി നല്കാന് പോയപ്പോള്‍ പോലും ഭീഷണി തുടര്‍ന്നെന്നും രതീഷ് വെളിപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: