പരാജയപ്പെട്ടിടത്ത് എന്തിനാണ് നന്ദി പറയാന്‍ മോദി വരുന്നതെന്നു ചിലര്‍ ചോദിക്കുന്നുണ്ടാകാം. ഭൂമിയിലെ വൈകുണ്ഠമാണ് ഗുരുവായൂര്‍. ഗുജറാത്തില്‍ ജനിച്ചു ദ്വാരകയുടെ മണ്ണില്‍നിന്നു വരുന്ന ആര്‍ക്കും ഗുരുവായൂര്‍ പ്രിയപ്പെട്ടതാകും. എനിക്കിവിടെവരുമ്പോള് പ്രത്യേകമായൊരു ഊര്‍ജവും ആഹ്ലാദവും കിട്ടുന്നുണ്ട്.
–നരേന്ദ്ര മോദി
അഭിനയം തുടങ്ങിയ കാലം മുതല്‍ അതിജീവനത്തിനായി അഭിനയിക്കുന്ന ഒരു കലാകാരനാണ് ഞാന്‍. കുറച്ചുനാള്‍ അഭിനയത്തില്‍നിന്ന് മാറിനിന്നാല്‍ ആളുകള്‍ മറക്കും എന്ന ഭയം എനിക്കുണ്ടായിരുന്നു. അതുകൊണ്ട് വരുന്ന സിനിമകളിലൊക്കെ അഭിനയിച്ചു. അതില്‍ നല്ലതും മോശവും ഏറെ അഭിനന്ദനം നേടിത്തന്നവയും ഒക്കെ ഉണ്ടായിരുന്നു. തമാശയിലെ വേഷം എന്നെ തേടിയെത്തിയതോടെ അതിജീവനം എന്ന ഭയം ഇല്ലാതായി.
–വിനയ് ഫോര്‍ട്ട്
വസ്തുനിഷ്ഠമായ നിഗമനങ്ങള്‍ രൂപപ്പെടുത്തുന്നതിനുപകരം വ്യക്തിനിഷ്ഠമായ തീര്‍പ്പുകളാണ് പാര്‍ട്ടി കേരളത്തില്‍ നടപ്പാക്കുന്നത്. പാര്‍ട്ടി നയപരിപാടികളില്‍ നിന്നു വ്യതിചലിച്ചു. കേരളത്തില്‍ പാര്‍ട്ടിയുടെ പോക്കിനെക്കുറിച്ചു കേന്ദ്രനേതൃത്വത്തിന്റെ അന്വേഷണം വേണം. തോല്‍വിക്കു തൊടുന്യായം കണ്ടെത്തി പരിമിതപ്പെടരുത്. എന്തുകൊണ്ടു തോറ്റെന്ന സത്യസന്ധമായ അന്വേഷണം വേണം.
–വി.എസ്. അച്യുതാനന്ദന്
എഴുത്തുകാരി സുന്ദരിയാണെങ്കില്‍ പുസ്തകം ശ്രദ്ധിക്കപ്പെടുന്ന കാലമാണിത്. അടുത്ത കാലത്ത് ആഘോഷിക്കപ്പെട്ട പല പുസ്തകങ്ങളും സാഹിത്യേതര കാരണങ്ങളാലാണ് ശ്രദ്ധേയമായത്. ഒ.വി. വിജയന് സ്ത്രീകൂടിയായിരുന്നെങ്കില് എന്താകുമായിരുന്നു എന്നോര്‍ത്തുപോകുന്നു. വായനക്കാര്‍ ഒട്ടേറെയുണ്ടെങ്കിലും നല്ലകൃതികള്‍ ഉണ്ടാകുന്നില്ല. എന്തു വായിക്കണമെന്നും എന്തു പ്രസിദ്ധീകരിക്കണമെന്നും തീരുമാനിക്കുന്നത് പ്രസാധകരായ കോര്‍പ്പറേറ്റുകളാണ്.
— എം. മുകുന്ദന്
വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയുമല്ല, നല്ല മനുഷ്യരായി വാര്‍ത്തെടുക്കുകയാണ് അദ്ധ്യാപകര്‍ ചെയ്യേണ്ടത്. സ്കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ പരീക്ഷയില്‍ ജയിക്കുകയും ജീവിതത്തില്‍ പരാജയപ്പെടുകയും ചെയ്തിട്ട് കാര്യമില്ല.
— ജസ്റ്റിസ് കുര്യന് ജോസഫ്
ദല്‍ഹിയിലെ ട്രാവന്‍കൂര്‍ ഹൗസ് സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലാണ്. ശംഖുമുഖം കൊട്ടാരവും കനകക്കുന്ന് കൊട്ടാരവുമൊക്കെ നേരത്തെ തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെതായിരുന്നു. അതൊക്കെ തിരിച്ചുചോദിച്ചാല്‍ എന്തുചെയ്യും? ഏതു സാഹചര്യത്തിലാണ് രാജകുടുംബം ഉടമസ്ഥാവകാശം ഉന്നയിച്ചത് എന്നു മനസ്സിലാകുന്നില്ല. കേന്ദ്രം വിശദീകരണം ചോദിച്ച സാഹചര്യത്തില്‍ നിയമവശങ്ങള്‍കൂടി പരിഗണിച്ചു സര്‍ക്കാര്‍ മറുപടിനല്‍കും.
— കടകംപളളി സുരേന്ദ്രന്
സമവായത്തിന് എതിരുനില്‍ക്കുന്നത് ജോസ് കെ മാണിയാണ്. പാര്‍ട്ടി പിളര്‍ത്താനാണ് ശ്രമം. ചെയര്മാന് മരിച്ചാല്‍ മകന് ചെയര്മാന് ആകുമെന്ന് പാര്‍ട്ടി ഭരണഘടനയില്‍ ഇല്ല. ശിഹാബ് തങ്ങള്‍ മരിച്ചപ്പോള്‍ മകനാണോ ചെയര്‍മാനായത്? ഇപ്പോള്‍ പാര്‍ട്ടിയില്‍ അഭിപ്രായസമന്വയത്തിന്റെ ആളുകളും പിളര്‍പ്പിന്റെ ആളുകളും മാത്രമാണുള്ളത്.
— പി.ജെ. ജോസഫ്
പി.ജെ. ജോസഫ് നടത്തിയ പ്രതികരണം തീര്‍ത്തും വേദനാജനകമാണ്. താന്‍ മരിച്ചാല്‍ മകനെ ചെയര്‍മാനാക്കണമെന്നു ഭരണഘടനയില്‍ എഴുതിവെയ്ക്കാന്‍ മൗഢ്യമുള്ള ആളായിരുന്നില്ല കെ.എം. മാണിയെന്ന് എല്ലാവര്‍ക്കുമറിയാം. അഭിപ്രായ ഐക്യത്തിലൂടെ ആണെങ്കിലും ഭൂരിപക്ഷത്തിലൂടെയാണെങ്കിലും ആര് ചെയര്‍മാനാകണം എന്നു നിശ്ചയിക്കേണ്ടത് സംസ്ഥാന കമ്മിറ്റിയാണ്. സംസ്ഥാന കമ്മിറ്റി ചേരുന്നതിനുള്ള ഭയം ജനാധിപത്യത്തോടുള്ള ഭയമാണ്.
— ജോസ് കെ മാണി
പാലാരിവട്ടം മേല്‍പ്പാലത്തിന്റെ കാര്യത്തില്‍ ഇപ്പോള്‍ ചെയ്യുന്നതൊന്നും ശാശ്വത പരിഹാരമല്ല. മാറ്റിപ്പണിയുന്നതു മാത്രമാണ് ഉചിതമാര്‍ഗം. ഗര്‍ഡറുകളെല്ലാം മാറ്റണം. പുതിയവ ഉപയോഗിക്കണം. ഇളക്കംതട്ടിയ ഗര്‍ഡറുകള്‍ വീണ്ടും യോജിപ്പിക്കുന്നത് നല്ലതല്ല. പാലങ്ങള്‍ക്ക് 100 വര്‍ഷത്തിനുമീതെ ആയുസ്സ് വേണ്ടതാണ്. പൊടിക്കൈകള്‍ കൊണ്ടു പാലം നിലനിര്‍ത്തുന്നത് ശരിയല്ല.
— ഇ. ശ്രീധരന്
തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം ജനങ്ങളുടെ അടുത്തേക്ക് പോയാല്പോര. ജനസമ്പര്‍ക്കം നിലനിര്‍ത്തണം. ഇക്കാര്യത്തില്‍ ആര്‍എസ്എസിനെ മാതൃകയാക്കണം. ഏറ്റെടുക്കുന്ന കാര്യങ്ങളോട് ആര്‍എസ്എസ്സുകാര്‍ കാണിക്കുന്ന ആത്മാര്‍ത്ഥത ശ്രദ്ധേയമാണ്. നടക്കില്ലെന്ന് പറഞ്ഞ് ഒരു കാര്യവും അവര്‍ വിട്ടുകളയില്ല.
— ശരദ് പവാര്‍
മരണശേഷം ഒരു പൂവും എന്റെ ദേഹത്തുവെക്കരുത്. സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതിയും വേണ്ട. മതപരമായ വലിയ ചടങ്ങുകളും വേണ്ട. ആരെയും കാത്തുനില്‍ക്കാതെ എത്രയുംവേഗം ശാന്തികവാടത്തില്‍ ദഹിപ്പിക്കണം.
— സുഗതകുമാരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: