കാലടി: കാലടി ടൗണില്‍ ബിപിസിഎല്‍ നല്കിയ എട്ടരക്കോടി രൂപ മുടക്കി നിര്‍മിക്കുന്ന് ശ്രീ ശങ്കര വാക്വേയുടെ അഴിമതിയുടെ പേരില്‍ ഭരണകക്ഷി അംഗങ്ങള്‍ തമ്മില്‍ ചീത്തവിളിയും കൈയാങ്കളിയും. നിര്‍മ്മാണം ഏറ്റെടുത്തിരുന്ന ‘കെല്’ എന്ന ഏജന്‍സിയുടെ മൂന്ന് ഉദ്യോഗസ്ഥരും പഞ്ചായത്ത് അംഗങ്ങളും തമ്മില്‍ നിര്‍മാണത്തിലെ അപാകതകളെക്കുറിച്ച് സംസാരിച്ച യോഗത്തിലാണ് ബഹളം നടന്നത്. കഴിഞ്ഞ ജനുവരിയിലാണ് വാക്വേ നിര്‍മാണം ആരംഭിച്ചത്.
നിര്‍മാണത്തിന്റെ തുടക്കത്തിലേ നാട്ടുകാരും വ്യാപാരികളും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും അപാകതകള്‍ ചൂണ്ടിക്കാട്ടിയെങ്കിലും പഞ്ചായത്ത് അധികാരികള്‍ പരിഗണിച്ചില്ല. പ്രധാനപ്പെട്ട പല നിര്‍മാണവും രാത്രിയില്‍ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടമില്ലാതെ ഇതരസംസ്ഥാന തൊഴിലാളികളെക്കൊണ്ടാണ് ചെയ്യിച്ചത്.
പഞ്ചായത്ത് കമ്മിറ്റിയോ വികസന കാര്യ കമ്മിറ്റിയിലോ ചര്‍ച്ച ചെയ്യാതെയാണ് കോടികളുടെ നിര്‍മാണപ്രവര്‍ത്തനം നടന്നതെന്ന് ചില അംഗങ്ങള്‍ക്ക് ആക്ഷേപമുണ്ട്. കെല് എന്ന ഏജന്‍സിയാണ് നിര്‍മാണം എടുത്തതെങ്കിലും അവര്‍ ചെറു കോണ്‍ട്രാക്ടര്‍മാരെ ഏല്‍പ്പിക്കുകയായിരുന്നു. അതിനിടെ 1.70 കോടി രൂപയോളം ഏജന്‍സിക്ക് നല്‍കിയത് പല അംഗങ്ങളും അറിഞ്ഞിട്ടില്ല. ഇതിനെച്ചൊല്ലിയാണ് നിലവിലെ വൈസ് പ്രസിഡന്റും സിപിഐയുടെ അംഗവും തമ്മില്‍ കൈയാങ്കളിയും ചീത്തവിളിയും നടന്നത്. സംഭവം അറിഞ്ഞെത്തിയ മാധ്യപ്രവര്‍ത്തകരേയും പഞ്ചായത്ത് ഓഫീസില്‍ നിന്ന് ഇറക്കി വിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: