ന്യൂദല്‍ഹി : ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് തിരിച്ചടിയായത് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ ജനക്ഷേമ പദ്ധതികള്‍ മൂലമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി വിലയിരുത്തല്‍. കര്‍ഷകര്‍ക്ക് നേരിട്ട് ധനസഹായം വിതരണം ചെയ്യല്‍, ടോയ്ലെറ്റ് നിര്‍മാണം, പാചക വാതക സിലിണ്ടറുകളുടെ വിതരണം തുടങ്ങിയ പദ്ധതികള്‍ നടപ്പിലാക്കിയതിലൂടെ ജനങ്ങള്‍ക്കിടയില്‍ ബിജെപി സര്‍ക്കാരില്‍ ലഭിച്ച വിശ്വാസമാണ് സിപിഎമ്മിന്റെ വോട്ട് തകര്‍ന്നത്.
ഒന്നാം മോദി സര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് പദ്ധതിയില്‍ ഒന്നായിരുന്നു ടോയിലെറ്റ് നിര്‍മാണം. അതിനെ ഏറ്റവും കൂടുതല്‍ പരിഹസിച്ചതും സിപിഎമ്മാണ്. എന്നാല്‍ ഈ പദ്ധതി തന്നെയാണ് ബിജെപിയിലേക്ക് ജനങ്ങളെ കൂടുതലായി അടുപ്പിച്ചതും. ഇത്തരത്തില്‍ പ്രധാനമന്ത്രിയുടെ പേരില്‍ നിരവധി പദ്ധതികള്‍ ജനനന്മയ്ക്കായി കേന്ദ്രം തുടക്കമിട്ടിട്ടുണ്ടെങ്കിലും ഇവയെല്ലാം തദ്ദേശ രാഷ്ട്രീയപാര്‍ട്ടികള്‍ ജനങ്ങളില്‍ നിന്നും മറച്ചുവെയ്ക്കുകയാണ്. കൂടാതെ കേരളം ഉള്‍പ്പടെയുള്ള ചില സംസ്ഥാനങ്ങള്‍ ഈ പദ്ധതിയില്‍ അല്പം മാറ്റം വരുത്തി സംസ്ഥാനത്തിന്റേതാക്കി ജനങ്ങള്‍ക്കിടയില്‍ അവതരിപ്പിക്കുന്നുമുണ്ട്.
അതേസമയം ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചത് പാര്‍ട്ടിയെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രതികൂലമായി ബാധിച്ചെന്നും കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പാര്‍ട്ടിയുടെ തോല്‍വി മുന്‍കൂട്ടി കാണുന്നതില്‍ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടെന്നും വിമര്‍ശിക്കുന്നുണ്ട്. എന്തുകൊണ്ട് കഴിഞ്ഞില്ലെന്ന് വിശദമായി പരിശോധിക്കണമെന്നും റിപ്പോര്‍ട്ട് പറയുന്നു. വനിതാ മതില് എല്‍ഡിഎഫിന് അനുകൂലമായ തരംഗം കേരളത്തിലുണ്ടാക്കിയെങ്കിലും അതിന് പിറ്റേന്ന് തന്നെ ശബരിമലയില്‍ രണ്ട് യുവതികള്‍ പ്രവേശിച്ചത് പാര്‍ട്ടിക്കെതിരായി.
വോട്ടെടുപ്പിന് ശേഷവും, ജയിക്കുമെന്ന വിലയിരുത്തലാണ് സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തിന് നല്‍കിയത്. ഈ വിലയിരുത്തല്‍ തെറ്റിയതെങ്ങനെയെന്ന് ഗൗരവമായി സംസ്ഥാനം പരിശോധിക്കണമെന്നും കേന്ദ്രം കര്‍ശ്ശന നിര്‍ദ്ദേശം നല്‍കുന്നുണ്ട്.
1977-ന് സമാനമായ തിരിച്ചടിയാണ് കേരളത്തില്‍ സംഭവിച്ചത്. പാര്‍ട്ടിയുടെ ശക്തി കേന്ദ്രങ്ങളില്‍പ്പോലും വോട്ട് കുറഞ്ഞു. അത്തരമൊരു തിരിച്ചടിയുണ്ടാവാനുള്ള സാഹചര്യമെന്തായിരുന്നു കേരളത്തില്‍ എന്നത് പരിശോധിക്കണം. കേരളത്തില്‍ യുഡിഎഫിന് വന്‍ വിജയമുണ്ടായതിന് ഒരു കാരണം രാഹുല്‍ ഗാന്ധി വയനാട്ടില്‍ വന്ന് മത്സരിച്ചത് തന്നെയാണ്. രാഹുല്‍ മത്സരിക്കാനെത്തിയത് ന്യൂനപക്ഷങ്ങളെ സ്വാധീനിച്ചു. പാര്‍ട്ടി കോണ്‍ഗ്രസ് മുന്നോട്ടു വച്ച ലക്ഷ്യമൊന്നും കൈവരിക്കാതെയാണ് ഇത്തവണ പാര്‍ട്ടി തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും തെരഞ്ഞെടുപ്പ് വിലയിരുത്തല്‍ റിപ്പോര്‍ട്ടിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: