ന്യൂദല്‍ഹി: കത്തോലിക്കാ സഭയുടെ എതിര്‍പ്പിനെ തുടര്‍ന്ന് ലളിതകലാ അക്കാദമിയോട് കാര്‍ട്ടൂണ്‍ അവാര്‍ഡ് പുനപരിശോധിക്കാന്‍ ആവശ്യപ്പെട്ട സംഭവത്തില്‍ വിചിത്രവാദവുമായി മുഖ്യമന്ത്രി പിണറായി വിജയന്. വിഷയത്തിന് ആവിഷ്കാര സ്വാതന്ത്ര്യവുമായി ബന്ധമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഒരു വിഭാഗത്തെ അവരുടെ മതചിഹ്നങ്ങള്‍ ഉപയോഗിച്ച് ആക്ഷേപിച്ചു. അനാവശ്യമായി സര്‍ക്കാരിനെ കുഴപ്പത്തില്പ്പെടുത്തുന്നു എന്നതിനാലാണ് അവാര്‍ഡ് പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടത്. ഇത് ആവിഷ്കാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തലല്ല. ആവിഷ്കാര സ്വാതന്ത്ര്യം ആരും നിഷേധിക്കാന്‍ പാടില്ല. അതിന് ശ്രമിച്ചാല്‍ എതിര്‍പ്പുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്ത്രീ പീഡകരായ ഫ്രാങ്കോയെയും സിപിഎം നേതാവ് പി.കെ. ശശിയെയും കഥാപാത്രമാക്കി വരച്ച കാര്‍ട്ടൂണിനാണ് ലളിതകാല അക്കാദമി അവാര്‍ഡ് പ്രഖ്യാപിച്ചിരുന്നത്. ഹിന്ദു സ്ത്രീകളെ ആക്ഷേപിച്ച ‘മീശ’ നോവലിന് ഉള്‍പ്പെടെ പിന്തുണ നല്കിയ സിപിഎമ്മും പിണറായിയും ആവിഷ്കാര സ്വാതന്ത്ര്യ വിഷയത്തില്‍ ഇരട്ടത്താപ്പ് കാണിക്കുകയാണെന്ന് വിമര്‍ശനമുയര്‍ന്നു.
ഇതോടെയാണ് മതനിരപേക്ഷതയെ ഹനിക്കുന്നതിനാലാണ് സര്‍ക്കാര്‍ ഇടപെട്ടതെന്ന വിചിത്ര ന്യായവുമായി പിണറായി രംഗത്തെത്തിയത്. ഹിന്ദു ദേവീ ദേവന്മാരെ വികൃതമായി ചിത്രീകരിച്ച എം.എഫ്. ഹുസൈന് നേരത്തെ ഇടത് സര്‍ക്കാര്‍ രാജാ രവിവര്‍മ്മ പുരസ്ക്കാരം പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: