മാഞ്ചസ്റ്റര്‍: ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന സൂപ്പര്‍ ഹെവിവെയ്റ്റ് പോരാട്ടം ഇന്ന്. ലോകകപ്പിലെ ഈ പോരാട്ടത്തില്‍ ഏറ്റുമുട്ടാനിറങ്ങുന്നത് ഇന്ത്യയും പാക്കിസ്ഥാനും. ആരാധകര്‍ ഏറെ ആവേശത്തോടെയാണ് ഈ മത്സരത്തിനായി കാത്തിരിക്കുന്നതെങ്കിലും മഴ ഭീഷണി നിലനില്ക്കുന്നു. എങ്കിലും കളി നടക്കുന്ന പ്രതീക്ഷയിലാണ് ആരാധകര്‍. എന്നാല്‍ ഇന്നലെയും മാഞ്ചസ്റ്ററില്‍ മഴ പെയ്തിരുന്നു.
ഇന്ത്യ കളിച്ച മൂന്നില്‍ രണ്ടെണ്ണം ജയിച്ചപ്പോള്‍ ഒന്ന് മഴയില്‍ ഒലിച്ചുപോയി. ന്യൂസിലാന്‍ഡിനെതിരെ നോട്ടിങ്ങ്ഹാമില്‍ നടക്കേണ്ടിയിരുന്ന കളിയാണ് നടക്കാതെ പോയത്. ആദ്യ രണ്ട് മത്സരങ്ങ്ളില്‍ ദക്ഷിണാഫ്രിക്കയെയും ഓസ്ട്രേലിയയെയും തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ പരിശീലനം നടത്താനിറങ്ങാതിരുന്നതും ഉജ്ജ്വലഫോമിലുള്ള ഓപ്പണര്‍ ശിഖര്‍ ധവാന്റെ പരിക്കും ഇന്ത്യയെ നേരിയ തോതില്‍ വിഷമമുണ്ടാക്കുന്നു.
ഇന്ന് ധവാന് പകരം ലോകേഷ് രാഹുല്‍ രോഹിത് ശര്‍മ്മയ്ക്കൊപ്പം ഇന്നിങ്സ് ഓപ്പണ്‍ ചെയ്യും. മധ്യനിരയില്‍ വിജയ് ശങ്കറായിരിക്കും കളിക്കാനിറങ്ങുക. ഇന്ത്യന്‍ നിരയില്‍ മറ്റ് മാറ്റങ്ങള്‍ക്ക് സാധ്യതയില്ല. കരുത്തുറ്റ ബാറ്റിങ്, ബൗളിങ് നിരയുള്ള ഇന്ത്യക്കാണ് ഇന്നത്തെ പോരാട്ടത്തില്‍ മുന്‍തൂക്കം. രോഹിത് ശര്‍മ, വിരാട് കോഹ്ലി, ധോണി, ഹിറ്റര്‍ ഹാര്‍ദിക് പാണ്ഡ്യ എന്നിവരിലാണ് ബാറ്റിങ്ങില്‍ ഇന്ത്യയുടെ പ്രതീക്ഷ മുഴുവന്‍. ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, യുസ്വേന്ദ്ര ചഹല്‍ എന്നിവര്‍ ബൗളിങ്ങിലും മിന്നുന്ന ഫോമിലാണ്.
അതേസമയം പാക്കിസ്ഥാന് കളിച്ച നാല് മത്സരങ്ങളില്‍ ഒരെണ്ണം മാത്രമാണ് ജയിച്ചത്. രണ്ടെണ്ണം തോറ്റപ്പോള്‍ ഒന്ന് മഴയില്‍ ഉപേക്ഷിച്ചു. വിന്‍ഡീസിനോടും ഓസ്ട്രേലിയയോടും തകര്‍ന്ന പാക്കിസ്ഥാന് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചു. ശ്രീലങ്കക്കെതിരായ കളിയാണ് മഴയില്‍ ഉപേക്ഷിച്ചത്. സ്ഥിരത പ്രകടിപ്പിക്കുന്നില്ല എന്നതാണ് അവരുടെ പ്രശ്നം. ഓപ്പണര്‍മാരായ ഇമാം ഉള് ഹഖ്, ഫഖര്‍ സമാന് എന്നിവര്‍ക്ക് പുറമെ ബാബര്‍ അസം, സര്‍ഫ്രാസ് അഹമ്മദ്, മുഹമ്മദ് ഹഫീസ് എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തുന്നുണ്ട്. മുഹമ്മദ് ആമിര്‍, ഷദാബ് ഖാന്, വഹാബ് റിയാസ് എന്നിവരടങ്ങിയ ബൗളര്‍മാരും തരക്കേടില്ല. എന്നാല്‍ ചോരുന്ന കൈകളാണ് പാക്കിസ്ഥാന്റെ പ്രശ്നം. കഴിഞ്ഞ മത്സരങ്ങളില്‍ നിരവധി തവണയാണ് പാക്കിസ്ഥാന് താരങ്ങള്‍ ക്യാച്ച് വിട്ടുകളഞ്ഞത്.
ലോകകപ്പ് ക്രിക്കറ്റില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ വിജയം നൂറ് ശതമാനമാണ്. ഇന്ത്യയും പാക്കിസ്ഥാനും ലോകകപ്പില്‍ ഏറ്റുമുട്ടാനിറങ്ങുന്നത് ഏഴാം തവണയാണ്. മുന്‍പ് നടന്ന ആറിലും ഇന്ത്യന്‍ ജയം ആധികാരികമായിരുന്നു. കഴിഞ്ഞ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യ 76 റണ്‍സിന്റെ വിജയം നേടിയിരുന്നു. എന്നാല്‍ 2017ലെ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിന്റെ ഫൈനലില്‍ ഇന്ത്യയെ പരാജയപ്പെടുത്താന്‍ പാക്കിസ്ഥാന് കഴിഞ്ഞിരുന്നു. ആ പ്രകടനം ഇന്നും നടത്താമെന്ന പ്രതീക്ഷയിലാണ് പാക്കിസ്ഥാന് ക്രിക്കറ്റ് ടീം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: