ഓവല്‍: ലോകകപ്പ് ക്രിക്കറ്റില്‍ ആരോണ്‍ ഫിഞ്ചിന്റെ തകര്‍പ്പന്‍ സെഞ്ചുറിയുടെ കരുത്തില്‍ ഓസ്ട്രേലിയക്ക് ശ്രീലങ്കക്കെതിരെ കൂറ്റന്‍ സ്കോര്‍. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ 7 വിക്കറ്റ് നഷ്ടത്തില്‍ അടിച്ചുകൂട്ടിയത് 334 റണ്‍സ്. ഫിഞ്ച് 132 പന്തില്‍ 15 ഫോറും അഞ്ച് സിക്സറുമടക്കം 153 റണ്‍സ് നേടി. ഫിഞ്ചിന് പുറമെ 59 പന്തില്‍ നിന്ന് 73 റണ്‍സെടുത്ത സ്മിത്തിന്റെയും 25 പന്തില്‍ 46 റണ്‍സെടുത്ത ഗ്ലെന്‍ മാക്സ്വെല്ലിന്റെയും പ്രകടനം ഓസീസ് ഇന്നിങ്ങ്സിന് കരുത്തേകി.
153 റണ്‍സെടുത്തതോടെ ഈ ലോകകപ്പിലെ ഉയര്‍ന്ന വ്യക്തിഗത സ്കോറെന്ന ഇംഗ്ലണ്ട് താരം ജേസണ്‍ റോയിയുടെ റെക്കോഡിനൊപ്പമെത്താനും ഫിഞ്ചിനായി. 97 പന്തില്‍ എട്ടു ബൗണ്ടറിയും നാലു സിക്സും സഹിതമാണ് ഫിഞ്ച് 14-ാം ഏകദിന സെഞ്ചുറി പൂര്‍ത്തിയാക്കിയത്. ഈ ലോകകപ്പില്‍ ഫിഞ്ചിന്റെ ആദ്യത്തെയും ഓസീസ് താരത്തിന്റെ രണ്ടാമത്തെയും സെഞ്ചുറിയാണിത്.
ഡേവിഡ് വാര്‍ണറാണ് ആദ്യ സെഞ്ചുറി നേടിയത്. ഇംഗ്ലണ്ട് മണ്ണില്‍ ഓസീസ് താരം നേടുന്ന ഉയര്‍ന്ന സ്കോര്‍ കൂടിയാണ് ഫിഞ്ചിന്റേത്. 2013-ല്‍ ഇംഗ്ലണ്ടിനെതിരെ ഷെയ്ന് വാട്സണ് നേടിയ 143 റണ്‍സിന്റെ റെക്കോഡാണ് മറികടന്നത്. ലോകകപ്പില്‍ ഓസീസ് താരത്തിന്റെ മൂന്നാമത്തെ ഉയര്‍ന്ന സ്കോറും ഫിഞ്ചിന്റെ പേരിലായി. 2015-ല്‍ അഫ്ഗാനിസ്ഥാനെതിരെ 178 റണ്‍സ് നേടിയ ഡേവിഡ് വാര്‍ണര്‍, 2007-ല്‍ വെസ്റ്റിന്‍ഡീസിനെതിരെ 158 റണ്‍സ് നേടിയ മാത്യു ഹെയ്ഡന് എന്നിവരാണ് മുന്നില്‍.
ഡേവിഡ് വാര്‍ണര്‍ (48 പന്തില്‍ 26), ഉസ്മാന് ഖവാജ (20 പന്തില്‍ 10), ഗ്ലെന്‍ മാക്സ്വെല് (25 പന്തില്‍ പുറത്താകാതെ 46), ഷോണ്‍ മാര്‍ഷ് (ഒന്‍പതു പന്തില്‍ മൂന്ന്), അലക്സ് കാരി (മൂന്നു പന്തില്‍ നാല്), പാറ്റ് കമ്മിന്‍സ് (പൂജ്യം), മിച്ചല്‍ സ്റ്റാര്‍ക്ക് (നാലു പന്തില്‍ പുറത്താകാതെ അഞ്ച്) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം.
ശ്രീലങ്കയ്ക്കായി ധനഞ്ജ ഡിസില്‍വ, ഇസൂരു ഉഡാന എന്നിവര്‍ രണ്ടും ലസിത് മലിംഗ എന്നിവര്‍ ഒരു വിക്കറ്റും വീഴ്ത്തി. അതേസമയം, 10 ഓവറില്‍ 88 റണ്‍സ് വഴങ്ങിയ നുവാന്‍ പ്രദീപ്, ഒരു ലോകകപ്പ് മല്‍സരത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങുന്ന രണ്ടാമത്തെ ശ്രീലങ്കന്‍ താരമായി. 1987ല്‍ വെസ്റ്റിന്‍ഡീസിനെതിരെ 97 റണ്‍സ് വഴങ്ങിയ അഷാന്തെ ഡി മെല്ലാണ് ഒന്നാമത്. കഴിഞ്ഞ ലോകകപ്പില്‍ ഓസീസിനെതിരെ തന്നെ 87 റണ്‍സ് വഴങ്ങിയ തിസാര പെരേര മൂന്നാമതായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: