ഫാസിസത്തിലെ ഉന്മൂലന തന്ത്രത്തി ല്‍, അഭിപ്രായ-ആവിഷ്കാര സ്വാതന്ത്രത്തിന്റെ പേരില്‍ പ്രതിയാക്കപ്പെട്ടവര്‍ പോലീസ് സ്റ്റേഷനുകളും കോടതിയുമായി കയറിയിറങ്ങുമ്പോള്‍ അതിന് പിന്നിലെ യാഥാര്‍ഥ്യങ്ങള്‍ പലപ്പോഴും വാര്‍ത്തയാകാതെ പോകുന്നുണ്ട്. അതില്‍ ഏറ്റവും പുതിയത് തെരഞ്ഞെടുപ്പിന് രണ്ടു ദിവസം മുന്‍പ് അറസ്റ്റ് ചെയ്യപ്പെട്ട ഹരി നായര്‍ എന്ന ചെറുപ്പക്കാരന്റെ അനുഭവമാണ്. പാലക്കാട് എംപി ആയിരുന്ന എം.ബി. രാജേഷിനെ ട്രോള്‍ ചെയ്തുകൊണ്ട് ഹരി നായര്‍ സോഷ്യല്‍ മീഡിയയില്‍ ഇട്ട ഒരു കാര്‍ട്ടൂണ്‍, മതസ്പര്‍ദ്ധ വളര്‍ത്തിയെന്ന് ആരോപിച്ച് നിരോധിക്കുകയും മണിക്കൂറുകള്‍ക്കുള്ളില്‍ അയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ആ കാര്‍ട്ടൂണും മതവും തമ്മില്‍ എന്താണ് ബന്ധമെന്ന് ചോദിച്ചാല്‍ അറസ്റ്റ് രേഖപ്പടുത്തിയ ഉദ്യോഗസ്ഥര്‍ക്ക്പോലും ഉത്തരമുണ്ടാവില്ല. അവധി ദിവസങ്ങള്‍ നോക്കി കൃത്യമായി ആസൂത്രണം ചെയ്ത് പറ്റിയൊരു വകുപ്പും ചാര്‍ത്തിക്കൊടുക്കുന്ന ഇത്തരം അറസ്റ്റുകള്‍ ശബരിമല വിഷയത്തിന് ശേഷം അപൂര്‍വ്വമല്ല. മുഖ്യമന്ത്രിയെ അപമാനിച്ചെന്ന പേരില്‍ ചാര്‍ത്തപ്പെട്ട 119 ആവിഷ്കാര ലംഘനകേസുകളും ഏറേക്കുറെ ഇതുപോലുള്ള അസഹിഷ്ണുതകളുടെ നിയമദണ്ഡനങ്ങള് ആയിരുന്നു.
അതേസമയം, നിലവിലുള്ള നിയമങ്ങളുടെ ദുര്‍ബലമായ സാധ്യതകളെ ചൂഷണം ചെയ്തുകൊണ്ട്, സാമൂഹ്യമായ ഇടപെടലുകള്‍ എന്നപേരില്‍ ഇടതുപക്ഷം ചേര്‍ന്ന് പോകുന്നവര്‍ നടത്തുന്ന സാംസ്കാരിക ധ്വംസനങ്ങളെ, ആവിഷ്കാര സ്വാതന്ത്ര്യം എന്ന് പ്രകീര്‍ത്തിച്ച് സംരക്ഷണം കൊടുക്കുന്ന സര്‍ക്കാര്‍ നിലപാടുകള്‍കൂടി ചര്‍ച്ചയാകുമ്പോള്‍ മാത്രമേ ചിത്രം പൂര്ണ്ണമാവൂ. നിര്‍ഭാഗ്യവശാല്‍ സര്‍ക്കാര്‍ ഉപകരണങ്ങളായി പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളോ നിയമപാലകരോ അങ്ങനെയൊരു വേദി പൊതുജനത്തിന് അപ്രാപ്യമാക്കാന്‍ നിരന്തരം ശ്രമിക്കുകയും ചെയ്യുന്നു.
തീവ്രവാദത്തിന് മതമുണ്ട് എന്ന് സമര്‍ത്ഥിക്കാന്‍ ശ്രമിച്ചതിന്, കേന്ദ്രമന്ത്രിയായിരുന്ന സുശീല്‍കുമാര്‍ ഷിന്‍ഡെ മാപ്പ് പറഞ്ഞത് 2013ലെ ബജറ്റ് സമ്മേളനത്തില്‍ വച്ച് പരസ്യമായിട്ടാണ്. എന്നാല്‍ ഇടതുപക്ഷ സഹയാത്രികയായ ഒരു കോളേജ് അധ്യാപിക ”ഹൈന്ദവ തീവ്രവാദികളേ…’ എന്ന തുറന്ന വര്‍ഗീയ അഭിസംബോധനയോടെ സോഷ്യല്‍ മീഡിയയില്‍ പടരുന്നതും പടര്‍ത്തുന്നതും കേരളത്തിലെ ഇടതുപക്ഷസാഹചര്യത്തില് നിയമപരമായോ സാമൂഹ്യപരമായോ തെറ്റാവുന്നില്ല. കോളേജില്‍ ബീഫ് ഫെസ്റ്റ് നടത്തുക, ഹൈന്ദവ ദേവതകളുടെ അശ്ളീല ചിത്രങ്ങള്‍ ക്യാമ്പസില്‍ പ്രദര്‍ശിപ്പിക്കുക തുടങ്ങിയ അവരുടെ ആവിഷ്കാര ലീലാവിലാസങ്ങള്‍ക്ക് നിരുപാധികപിന്തുണയും സര്‍ക്കാര്‍ നല്കിപ്പോരുന്നു. ഒരു കാലഘട്ടത്തിന്റെ തിരുശേഷിപ്പുകളും ഒരു ജനതയുടെ പൈതൃകവും വിശ്വാസവുമായ മിത്തുകളെ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്യുന്നത് അവരുടെ ആവിഷ്കാര സ്വാതന്ത്ര്യമാണെന്ന് ഭരണകൂടം തീര്‍പ്പ് കല്പ്പിക്കുന്നു.
അതേസമയം ഇതേ അധ്യാപികതന്നെ ഇംഗ്ലീഷ് ഭാഷയിലുള്ള ഒരു പ്രയോഗത്തിന്റെ അര്‍ഥം മനസ്സിലാക്കാന്‍ കഴിയാതെ തിരുവനന്തപുരത്തുള്ള ഒരു ഐടി പ്രൊഫഷനലിനെതിരെ കൊടുത്ത പരാതിയില്‍ ഉടനടി നടപടി ഉണ്ടാവുകയും അയാള്‍ കോടതിതോറും കയറിയിറങ്ങുകയു ചെയ്യുന്നു.
ഇടതുപക്ഷ സഹയാത്രികരായാല്‍ ഭരണകൂടസംരക്ഷണം ഉറപ്പാക്കുകയും എതിര് ചേരിയിലായാല്‍ ഉന്മൂലനം ചെയ്യപ്പെടുകയും ചെയ്യുമെന്ന സന്ദേശം വ്യംഗ്യമായ ചില പ്രതീകങ്ങളോടെ സമൂഹത്തില്‍ കറങ്ങിനടക്കുന്നു. അവരെ എതിര്‍ക്കുന്നത് ”സൈബര്‍ ആക്രമണ”വും അവര്‍ എതിര്‍ക്കുന്നതും എതിര്‍ക്കാന്‍ പ്രേരിപ്പിക്കുന്നതും ”പൊങ്കാല”യും ആക്കി മാധ്യമങ്ങള്‍ വാര്‍പ്പുമാതൃകകള്‍ സൃഷ്ടിക്കുന്നു.
അതുപോലെതന്നെ, ശബരിമല വിഷയം കത്തിനില്‍ക്കുന്ന കാലത്ത് പ്രിയനന്ദനന് എന്ന മലയാള സിനിമാസംവിധായകന് നടത്തിയ ആവിഷ്കാരസ്വാതന്ത്ര്യം സോഷ്യല്‍ മീഡിയ ഉപയോഗിക്കാത്ത ജനങ്ങള്‍ പോലും അറിഞ്ഞതാണ്. അയ്യപ്പന് എന്ന മതചിഹ്നത്തെ, അങ്ങേയറ്റം അശ്ലീലമായ രീതിയില്‍ അപഹസിച്ച ഈ ആവിഷ്കാര സ്വാതന്ത്ര്യമായിരുന്നു വാസ്തവത്തില്‍ മതവികാരം വ്രണപ്പെടുത്തല്‍. ആര്‍ക്കൊക്കെ വ്രണപ്പെട്ടു, ആരൊക്കെ വേദനിച്ചുവെന്ന് ജനങ്ങള്‍ തെരഞ്ഞെടുത്ത ഈ ഭരണകൂടം ഒരിക്കലും ചിന്തിച്ചില്ല.
മിത്തുകള്‍ക്ക് നേരെ, അന്ധവിശ്വാസങ്ങള്‍ക്ക് നേരെ, കലാപരമായി പ്രതിഷേധിക്കുന്നുവെന്ന വ്യാജേന വാസ്തവത്തില്‍ ഇവര്‍ ചെയ്യുന്നത് ദുര്‍ബ്ബലന്റെ ഊന്നുവടിയായ ഭക്തിയെ, വിശ്വാസത്തെ, തട്ടിത്തെറിപ്പിക്കലല്ലേ? നിസ്സഹായരാവുന്ന ജനതയ്ക്ക് ആലംബമാവേണ്ട ഭരണകൂടം അതേസമയം അക്രമികള്‍ക്ക് സംരക്ഷണം നല്കുന്ന നിലപാടുകള്‍ സ്വീകരിക്കുന്നത് നീതികരിക്കാനാവുമോ? പ്രിയനന്ദനന്റെ ആവിഷ്കാരം പൊതുജന പ്രക്ഷോഭത്തെ തുടര്‍ന്ന് പിന്‍വലിച്ചു. എന്നാല്‍ അതുണ്ടാക്കിവച്ച പ്രക്ഷുബ്ധതയെ, ആ ഓര്‍മ്മകളെ, ആ വേദനകളെ മനസ്സിലാക്കാന്‍, അതിനോട് തന്മയീഭവിക്കാന്‍, ക്ഷേത്രോപാസകരുള്പ്പെടുന്ന ഈ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന് കഴിഞ്ഞില്ല. അല്ലെങ്കില്‍ അതിന് ശ്രമിച്ചില്ലെന്ന് വേദനയോടെതന്നെ പറയേണ്ടതുണ്ട്.
ഭൂരിപക്ഷം എന്ന് വിളിക്കപ്പെടുന്ന ഒരു ജനതയിലെ ന്യൂനപക്ഷമായ വിശ്വാസിസമൂഹത്തിന്റെ ആശ്രയത്തിന്മേലാണ് ഇത്തരം ആഭാസകരമായ ആവിഷ്കാരങ്ങള്‍ കുത്തിവയ്ക്കുന്നത്. അതുകൊണ്ടുതന്നെ കലങ്ങിമറിഞ്ഞുപോയ ഒട്ടേറെ മനസ്സുകള്‍ നീതിക്കുവേണ്ടി ശ്രമിച്ചുകൊണ്ടേയിരുന്നു-ജനാധിപത്യ മാര്‍ഗങ്ങളിലൂടെതന്നെ. പ്രിയനന്ദനന് എന്ന വ്യക്തിക്കെതിരായി കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള മിക്ക പോലീസ് സ്റ്റേഷനുകളിലും പരാതികള്‍ എത്തി. മാസങ്ങള്‍ കടന്നുപോയി. ഒന്നും സംഭവിച്ചില്ല. അതിനിടയില്‍ മുഖ്യമന്ത്രിക്കും മറ്റു പാര്‍ട്ടി നേതാക്കള്‍ക്കുമെതിരെ കാര്‍ട്ടൂണ്‍ വരച്ചവരും കവിത എഴുതിയവരുമൊക്കെ അറസ്റ്റ് ചെയ്യപ്പെടുകയും പിരിച്ചുവിടപ്പെടുകയും ചെയ്തുകൊണ്ടിരുന്നു. പ്രിയനന്ദനന് അപ്പോഴും പുരോഗമന മതേതരര്ക്കൊപ്പം അയ്യപ്പന്റെ ജനിതകശാസ്ത്രത്തില്‍ ഉന്നതപഠനം നടത്തി ബീഡി വലിച്ചുനടന്നു.
മടുപ്പിന്റെ കയ്പ്പ്നിറഞ്ഞ കാത്തിരിപ്പിനൊടുവില്‍ ഒരാള്‍ പ്രിയനന്ദനന്റെ തലയില്‍ ചാണകവെള്ളമൊഴിച്ചു. മണിക്കൂറുകള്‍ക്കുള്ളില്‍ അയാള്‍ അറസ്റ്റിലായി. ആ ചുരുങ്ങിയ മണിക്കൂറുകളില്‍ത്തന്നെ പ്രിയനന്ദന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് നാടിന്റെ നാനാഭാഗത്തും ഇടതുരാഷ്ട്രീയം കവിഞ്ഞൊഴുകി. ദബോല്‍ക്കര്‍, ഗൗരി ലങ്കേഷ്, പന്‍സാരെ, കല്‍ബുര്‍ഗി തുടങ്ങിയ പേരുകളില്‍ ബ്രാന്‍ഡ് ചെയ്യപ്പെടാനുള്ള ആവിഷ്കാര സ്വാതന്ത്ര്യമോഹങ്ങള്‍ അയ്യായിരം വര്‍ഷം പഴക്കമുള്ളൊരു സൗന്ദര്യബോധത്തെ നിരന്തരം തട്ടിമാറ്റാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന കാഴ്ചകളും വാര്‍ത്തകളും പതിവായി. അതിന് കഴിയാവുന്ന പ്രതിരോധം തീര്‍ത്തുകൊണ്ട് ഇരകളാക്കപ്പെടുന്ന ഒരു മൈക്രോന്യുനപക്ഷവും ഇറങ്ങി. ആ പോരാട്ടം തുടരുന്നു.
ശബരിമല വിഷയത്തോടനുബന്ധിച്ച് ഉയര്‍ന്നുവന്ന ഇന്‍സ്റ്റന്റ്് നവോത്ഥാനവും ആവിഷ്കാര സ്വാതന്ത്ര്യമോഹങ്ങളും എത്രമാത്രം ഒരുസമൂഹത്തെ വേദനിപ്പിച്ചിട്ടുണ്ടെന്ന് പറയാനാവില്ല. സെമിറ്റിക്ക് ദൈവസങ്കല്പ്പങ്ങളില്നിന്ന് വ്യത്യസ്തമായി, ഈശ്വരനെ അച്ഛനോ അമ്മയോ സഹോദരനോ കാമുകനോ സുഹൃത്തോ ഒക്കെയായി കണ്ടുപോന്നിരുന്ന ഹിന്ദുവിനെ അനാഥനാക്കാനും, അവന്റെ തറവാട് വീതംവച്ച് മ്യുസിയത്തിനു മുതല്‍ക്കൂട്ടാക്കാനും ശ്രമിച്ച ഭരണകൂടത്തിനെതിരെ ഉണ്ടായ സ്വാഭാവിക പ്രതികരണങ്ങളെ, നിയമം നടപ്പാക്കാനെന്ന പേരില്‍ പോലീസിനെയും ഇന്റലെക്ച്വല്‍ മാഫിയയെയും ഉപയോഗിച്ച് സര്‍ക്കാര്‍ നടത്തിയ അടിച്ചമര്‍ത്തല്‍ നീക്കങ്ങള്‍ സൈബറിടങ്ങളില്‍ ഇപ്പോഴും പൂത്തുലഞ്ഞുകിടപ്പുണ്ട്.
കല, സമൂഹത്തിന് വേണ്ടിയാവുമ്പോള്‍ നന്മയുടെ ആവിഷ്കാരമാണ്, വെറുപ്പിന്റേതല്ല എന്ന് വിശ്വസിക്കുന്ന ഒരു ജനവിഭാഗത്തെ തീര്‍ത്തും തിരസ്കരിച്ചുകൊണ്ട് മത സ്പര്‍ധയും വ്യക്തിവൈരാഗ്യവും വളര്‍ത്തി ലോകം മുഴുവനും പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്കുന്ന ആ ആവിഷ്കാര സ്വാതന്ത്ര്യങ്ങള്‍ കലാരൂപങ്ങളല്ല, കലാപത്തിനുള്ള ആഹ്വാനങ്ങള്‍ മാത്രമാണന്നറിയാന്‍ ഫൈന്‍ ആര്‍ട്സില്‍ ബിരുദമൊന്നും വേണ്ട. പക്ഷെ, ഒരു ജനതയുടെ ആത്മവിശ്വാസം ഇത്ര പച്ചയായി, പരസ്യമായി പൊതുവേദിയില്‍ അവഹേളിക്കപ്പെടുമ്പോഴും നിയമപാലകര്‍ നിഷ്ക്രിയരാകുന്ന കാഴ്ചയാണ് കേരളം കണ്ടത്. ആ വേദനകള്‍ സ്ക്രീന്‍ഷോട്ടുകള്‍ അടക്കമുള്ള പരാതികളായി കേരള പോലീസിന്റെ സൈബര്‍സെല്ലുകളില്‍ നിറഞ്ഞുകവിഞ്ഞു. നീതിക്കായി കാതോര്‍ത്ത് ഒരു സമൂഹവും.
എന്നാല്‍, ഫോളോഅപ് അന്വേഷണങ്ങള്‍ക്ക് മറുപടികളില്ല. മാസങ്ങള്‍ക്ക് ശേഷവും നടപടികളില്ല. പത്ത് രൂപ ഫീസ് അടച്ച് വിവരാവകാശ കമ്മീഷനെ സമീപിച്ചാല്‍ ആര്‍ക്കും അറിയാവുന്ന വിവരമാണ്. ഡാവിഞ്ചികോഡും ജോസഫ് മാഷുടെ അറ്റുപോയ കൈപ്പത്തിയും സ്വാതന്ത്ര്യത്തിന് അതിരിടുന്ന നാട്ടില്‍, അവിടുത്തെ ജനത അമ്മയായി ആരാധിക്കുന്ന സരസ്വതീദേവിയെ നഗ്നയാക്കി വരച്ച എം.എഫ്. ഹുസൈന് ഫൈന്‍ആര്‍ട്സ് രംഗത്തെ പരമോന്നത ബഹുമതിയായ രാജാ രവിവര്‍മ്മ പുരസ്കാരം നല്കി ആദരിക്കുക, ആ ചിത്രത്തിന്റെ പുനരാവിഷ്കരണം കാമ്പസുകളില്‍ പുരോഗമനനടപ്പിന്റെ ഹരിശ്രീ ആയി അധ്യാപകരാല്‍ നേരിട്ട് കുറിക്കപ്പെടുക, കോടിക്കണക്കിന് ഹിന്ദുക്കളില്‍ ചിലര്‍ ചെയ്യുന്ന ബലാല്‍സംഗങ്ങളുടെ പേരില്‍ ഹൈന്ദവമത ചിഹ്നങ്ങളെ മൊത്തത്തില്‍ അവമതിക്കുന്ന രീതിയില്‍ ചിത്രങ്ങള്‍ വരയ്ക്കുക തുടങ്ങിയ ആസൂത്രിതമായ വംശീയ ആക്രമണങ്ങ ള്‍ എല്ലാംതന്നെ ഇപ്പറഞ്ഞ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിലാണ് സര്‍ക്കാര്‍ സഹകരണത്തോടെ വിപണിയില്‍ ഇറങ്ങുന്നതെന്ന് കാണാം.
ഭാരതീയമായത് എന്തും എതിര്‍ക്കപ്പെടേണ്ടതാണെന്ന രീതിയിലുള്ള പുരോഗമനചിന്തകരാണ് ഈ സര്‍ക്കാരിന് താങ്ങും തണലുമായി നില്‍ക്കുന്നത് എന്നത് വോട്ട് ബാങ്ക് രാഷ്ട്രീയം നിലനില്‍ക്കുന്ന ഒരു സാമൂഹിക സാഹചര്യത്തില്‍ മാറ്റിവെക്കാന്‍ കഴിയാത്ത വാസ്തവമായിരിക്കാം. എന്നാല്‍, അതിനുവേണ്ടി, ജനാധിപത്യനിയമങ്ങളില് വിശ്വസിച്ചുജീവിക്കുന്നവര്ക്ക് അത്തരമൊരു വ്യവസ്ഥിതിതന്നെ അന്യമായി തീരുന്ന ദൈന്യമായ അവസ്ഥ ഇടതുഭരണകാലം അടയാളപ്പെടുത്തുന്നത് ഖേദകരമാണ്. അതുകൊണ്ടുതന്നെ അവര്‍ വടക്കോട്ടും പടിഞ്ഞാട്ടും നോക്കിയിരുന്നു ഓരിയിടുന്ന ഫാസിസം, ആവിഷ്കാര സ്വാതന്ത്ര്യം തുടങ്ങിയ വാക്കുകള്‍ സെല്‍ഫ് ഗോളുകള്‍ ആവുകയും ചെയ്യുന്നു.
ഈ ഇരട്ടത്താപ്പ് രാഷ്ട്രീയത്തിന്റെ ഏറ്റവും പുതിയ മുഖമാണ് കഴിഞ്ഞദിവസം പ്രകടമായത്. ഒരു കാര്‍ട്ടൂണിന് ലഭിച്ച കേരള ലളിതകലാ അക്കാദമി പുരസ്കാരം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ക്രിസ്തീയ പുരോഹിതര്‍ പ്രതിഷേധം ആരംഭിക്കുന്നു. മത ചിഹ്നങ്ങളെ അപമാനിക്കല്‍ ഒഴിവാക്കാമായിരുന്നു എന്ന സാംസ്കാരിക മന്ത്രിയുടെ നിലപാട് ഉടന്‍തന്നെ പുറത്തുവരുന്നു. കിതാബിനും ഡാവിഞ്ചി കോഡിനും ശേഷം മറ്റൊരു മതനിന്ദ എപ്പിസോഡ് വാര്‍ത്തയും വര്‍ത്തമാനവും ആകുന്നു.
ഹൈന്ദവ മതചിഹ്നങ്ങളെ ഇതേ ആവിഷ്കാര സ്വാതന്ത്ര്യം ഉപയോഗിച്ച് തെരുവില്‍ വലിച്ചു കീറിയപ്പോഴും, അതിനെതിരെ പ്രതികരിച്ചവരെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചപ്പോഴും, ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടം എന്ത് ചെയ്യുകയായിരുന്നു എന്നന്വേഷിക്കേണ്ടത്, ഈ ആസുരമായ സാഹചര്യത്തില്‍, ഓരോ ജനാധിപത്യ വിശ്വാസിയുടെയും ഉത്തരവാദിത്വം കൂടിയാണ് എന്ന് ഓരോ ഹൈന്ദവനും ഓര്‍ത്തുപോകുന്നു.
മതേതരത്വം ആയാലും ആവിഷ്കാര സ്വാതന്ത്ര്യം ആയാലും ജനാധിപത്യ വ്യവസ്ഥയില്‍ അത് നടപ്പിലാവേണ്ടത് തുല്യമായാണ്. വ്യത്യസ്ത നിലപാടുകളും വ്യത്യസ്ത വീക്ഷണങ്ങളുമുള്ക്കൊള്ളുന്ന ഒരു ബഹുസ്വര സമൂഹത്തില്‍, സമത്വം എന്ന പ്രകൃതിവിരുദ്ധത, അങ്ങനെമാത്രമേ നീതീകരിക്കപ്പെടുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: