പത്തനംതിട്ട: മിഥുനമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നപ്പോള്‍ അയ്യപ്പദര്‍ശനത്തിന് വന്‍ ഭക്തജനത്തിരക്ക്. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് രാജീവരരുടെ സാന്നിധ്യത്തില്‍ ക്ഷേത്രം മേല്‍ശാന്തി വി.എന്‍. വാസുദേവന്‍ നമ്പൂതിരി ശ്രീകോവില്‍ നട തുറന്ന് ദീപം തെളിച്ചു. തുടര്‍ന്ന് തന്ത്രി ഭക്തര്‍ക്ക് വിഭൂതി വിതരണം ചെയ്തു.
ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍, അംഗം കെ.പി. ശങ്കരദാസ് എന്നിവര്‍ അയ്യപ്പദര്‍ശനത്തിനായി എത്തിയിരുന്നു. ക്ഷേത്രം മേല്‍ശാന്തിയും പരികര്മ്മികളുമെത്തി പതിനെട്ടാംപടിക്ക് മുന്നിലുള്ള ആഴിയില്‍ അഗ്നി പകര്‍ന്ന ശേഷമാണ് ഇരുമുടിക്കെട്ടേന്തിയ അയ്യപ്പഭക്തരെ പതിനെട്ടാംപടി കയറി ദര്‍ശനത്തിന് അനുവദിച്ചത്. രാത്രി 10ന് ഹരിവരാസനം പാടി നട അടച്ചു.
നാളെ രാവിലെ നട തുറന്ന് നിര്‍മ്മാല്യവും അഭിഷേകവും നടത്തും. തുടര്‍ന്ന് നെയ്യഭിഷേകം. മഹാഗണപതി ഹോമവും പതിവ് പൂജകളുമുണ്ടാകും. ഉദയാസ്തമന പൂജ, പടിപൂജ, കളഭാഭിഷേകം തുടങ്ങിയവ നട തുറന്നിരിക്കുന്ന അഞ്ച് ദിവസങ്ങളിലുമുണ്ടാകും. 20ന് സഹസ്രകലശാഭിഷേകവും നടക്കും. രാത്രി 10ന് ഹരിവരാസനം പാടി നട അടയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: