കോട്ടയം: കേരള കോണ്‍ഗ്രസ് ബദല്‍ സംസ്ഥാന കമ്മിറ്റി ജോസ് കെ. മാണി വിളിച്ചതിലുള്ള അതൃപ്തി ശക്തമായി പ്രകടിപ്പിച്ച് പി.ജെ. ജോസഫ്. ചെയര്‍മാന്റെ അഭാവത്തില്‍ വര്‍ക്കിങ് ചെയര്മാന് തന്നെയാണ് ഉത്തരവാദിത്വം എന്നും ആ നിലയ്ക്ക് കമ്മിറ്റി വിളിക്കാന്‍ അധികാരപ്പെട്ടയാള്‍ താനാണെന്നും പി. ജെ. ജോസഫ് അറിയിച്ചു. അങ്ങനെയല്ലാതെ മറ്റാരെങ്കിലും യോഗം വിളിച്ചിട്ടുണ്ടെങ്കില്‍ അത് അനധികൃതമാണെന്നും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.
പ്രവര്‍ത്തകര്‍ തെറ്റിദ്ധാരണയുടെ പുറത്ത് യോഗത്തിന് പോകുമെങ്കിലും അവര്‍ പിന്നീട് തിരിച്ച് വരും. സംസ്ഥാന കമ്മിറ്റി വിളിച്ചവര്‍ക്ക് നിയമപരമായ പ്രവൃത്തിയല്ല ചെയ്യുന്നതെന്ന അറിയിപ്പ് കൊടുത്തിട്ടുണ്ടെന്നും എന്നിട്ടും അവര്‍ യോഗവുമായി മുന്നോട്ട് പോവുകയാണെങ്കില്‍ എന്ത് നടപടിയെടുക്കുമെന്ന് ആലോചിക്കുമെന്നും പി.ജെ. ജോസഫ് പറഞ്ഞു.
പിളര്‍പ്പിന് തൊട്ടരികില്‍ നില്ക്കുന്ന കേരള കോണ്‍ഗ്രസ് (എം) തര്‍ക്കത്തില്‍ കോണ്‍ഗ്രസ് നേതാക്കളും ഇടപെട്ടിരുന്നു. രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും മുല്ലപ്പള്ളിയും ജോസഫുമായും ജോസ് കെ. മാണിയുമായും ഫോണില്‍ സംസാരിച്ചു. ചെയര്മാന് സ്ഥാനത്തിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ച്ചയുമില്ലെന്ന നിലപാടില്‍ തന്നെയാണ് ഇരു പക്ഷവും.
ജോസ് കെ. മാണി വിഭാഗം വിളിച്ച് ചേര്‍ക്കുന്ന സംസ്ഥാന കമ്മിറ്റി ഇന്ന് ചേരാനിരിക്കെ യോഗത്തില്‍ പങ്കെടുക്കരുതെന്ന് എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും പി. ജെ. ജോസഫ് ഇ- മെയില്‍ അയച്ചിരുന്നു. ചെയര്‍മാന്റെ ചുമതല വഹിക്കുന്ന തനിക്കാണ് സംസ്ഥാന കമ്മിറ്റി വിളിക്കാനുള്ള അധികാരമെന്ന് ജോസഫ് ഇ-മെയിലില്‍ പറയുന്നുണ്ട്. കൂടാതെ ക്ഷണമുണ്ടായാലും യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ജോസഫ് നേരത്തെ പറഞ്ഞിരുന്നു. ഉച്ചയ്്ക്ക് രണ്ടിന് കോട്ടയം സിഎസ്ഐ ഹാളിലാണ് ജോസ് കെ. മാണി വിഭാഗം സംസ്ഥാന കമ്മിറ്റിയോഗം ചേരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: