റായ്പുര്‍: ഛത്തീസ്ഗഢില്‍ പാര്‍ലെ- ജി ബിസ്കറ്റ് നിര്‍മ്മാണ യൂണിറ്റില്‍ ബാലവേല ചെയ്യിപ്പിക്കുന്നു. പാര്‍ലെജി റായ്പൂര്‍ യൂണിറ്റില്‍ വിവധ ജോലികളില്‍ ഏര്‍പ്പെട്ടിരുന്ന 26 കുട്ടികളെ ജില്ലാ ദൗത്യ സേനയുടെ നേതൃത്വത്തില്‍ രക്ഷപ്പെടുത്തിയത്.
രക്ഷപ്പെട്ടവരില്‍ ഭൂരിഭാഗവും 12 മുതല്‍ 16 വയസ്സ് വരെ പ്രായമുള്ളവരാണ്. ഇവര്‍ മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, ഒഡിഷ, ബിഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. ഇവര്‍ രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെയാണു ജോലി ചെയ്തിരുന്നത്. അയ്യായിരം മുതല്‍ ഏഴായിരം വരെയാണ് ഇവര്‍ക്ക് മാസം ശമ്പളമായി നല്‍കിയിരുന്നത്.
റായ്പുരിലെ അമസിവ്നി മേഖലയില്‍ ധാരാളം കുട്ടികള്‍ ബാലവേല ചെയ്യുന്നതായുള്ള വിവരം ബച്ച്പന്‍ ബച്ചാവോ ആന്ദോളന് (ബിബിഎ) ലഭിച്ചതോടെയാണ് സേന അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം കുട്ടികളെ അവിടെ നിന്നും രക്ഷപ്പെടുത്തുകയായിരുന്നു.
ലക്ഷക്കണക്കിനു കുട്ടികളുടെ വിശ്വാസത്തില്‍ നിന്നുണ്ടായ പാര്‍ലെ-ജി പോലൊരു കമ്പനി തന്നെ കുട്ടികളെ ഇത്തരത്തില്‍ ചൂഷണം ചെയ്യുന്നത് കാണുമ്പോള്‍ വിഷമം തോന്നുന്നുവെന്ന് ബിബിഎ സിഇഒ സമീര്‍ മാഥുര്‍ അറിയിച്ചു. കമ്പനിയില്‍ നിന്നും മോചിപ്പിച്ച കുട്ടികളെ സര്‍ക്കാരിന്റെ ശിശുസംരക്ഷണ കേന്ദ്രത്തിലാക്കിക്കഴിഞ്ഞു. ബാലാവകാശ നിയമത്തിലെ 79-ാം വകുപ്പ് പ്രകാരം പാര്‍ലെ- ജിക്കെതിരെ കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: