തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ എസ്എഫ്ഐയുടെ അപ്രമാദിത്വം മാറിയാലേ കോളേജിന് രക്ഷയുള്ളൂവെന്ന് ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ത്ഥിനി ജസ്റ്റിസ് പി.കെ. ഷംസുദീന്‍ കമ്മീഷന് മുമ്പാകെ മൊഴിനല്‍കി. കോളേജില്‍ സ്വതന്ത്രമായി പഠിക്കാനുള്ള അന്തരീക്ഷം ഉണ്ടാകണം. പലപ്പോഴും ക്ലാസുകള്‍ കൃത്യമായി കിട്ടുന്നില്ല.
സാമ്പത്തികശേഷിയുള്ളവര്‍ ട്യൂഷനുപോയി പഠിക്കും. എസ്എഫ്ഐ യൂണിറ്റിനെതിരെ ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍ അവരെക്കുറിച്ച് മനസിലാക്കാന്‍ ക്ലാസുകളില്‍ ചാരപ്രവര്‍ത്തനത്തിന് കുട്ടികളെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോളേജു ഭരണം കൈയാളുന്നത് എസ്എഫ്ഐ യൂണിറ്റാണ് അതുകൊണ്ടാണ് പ്രിന്‍സിപ്പാള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് തലകുമ്പിട്ട് നില്‍ക്കേണ്ടി വരുന്നതെന്നും വിദ്യാര്‍ത്ഥിനി മൊഴി നല്കി.
ആത്മഹത്യാശ്രമത്തിന് പ്രേരകമായ തരത്തില്‍ തന്നോട് പെരുമാറിയ സഹപാഠികളുടെ ഭാവി ഓര്‍ത്ത് അവരുടെ പേര് നല്‍കിയിട്ടില്ലെന്നും വിദ്യാര്‍ത്ഥിനി മാധ്യമങ്ങളോട് പറഞ്ഞു. എസ്എഫ്ഐക്കാരുടെ മാനസികപീഡനത്തെ തുടര്‍ന്ന് ബിരുദ വിദ്യാര്‍ത്ഥിനി കോളേജില്‍ വച്ച് കൈത്തണ്ട് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഇതോടെയാണ് യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ നടത്തുന്ന പീഡനങ്ങള്‍ ജനമധ്യത്തില്‍ എത്തിയത്. ഇനിയും എസ്എഫ്ഐക്കാരുടെ ആക്രമണം ഉണ്ടാകുമെന്ന് ഭയന്ന് വിദ്യാര്‍ത്ഥിനി ടിസി വാങ്ങി മറ്റൊരു കോളേജില്‍ ചേര്‍ന്നു.
രണ്ടുദിവസമായി നടന്ന തെളിവെടുപ്പില്‍ നിരവധിപേര്‍ മൊഴിനല്‍കാന്‍ എത്തിയിരുന്നു. രണ്ടുദിവസമായി വിവിധ കോളേജുകളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും ജീവനക്കാരും വിരമിച്ച അധ്യാപകരും മൊഴിനല്‍കാന്‍ എത്തി. കെപിസിസി മുന്‍ പ്രസിഡന്റ് വി.എം. സുധീരനും ഇന്നലെ തെളിവ് നല്കാന് എത്തിയിരുന്നു. എറണാകുളത്തും ഇത്തരത്തില്‍ തെളിവെടുപ്പ് നടത്തിയ ശേഷം ഹൈക്കോടതി,ഗവര്‍ണ്ണര്‍, കേരള യൂണിവേഴ്സിറ്റി അധികൃതര്‍ എന്നിവര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: