പാറ്റ്ന: ബിഹാറില്‍ ഉഷ്ണതരംഗം മൂലം 46 പേര് മരിച്ചു. 24 മണിക്കൂറിനിടെയാണ് ഇത്രയേറെ പേര് കൊല്ലപ്പെട്ടത്. നൂറിലധികം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്.മരിച്ചവരില്‍ അധികവും ഔറംഗാബാദ്, ഗയ,നവാഡ ജില്ലകളില്‍നിന്നുള്ളവരാണ്.
ഗയ, പട്ന തുടങ്ങിയിടങ്ങളില്‍ ശനിയാഴ്ച 45 ഡിഗ്രി സെല്‍ഷ്യസില്‍ അധികം ചൂടാണ് രേഖപ്പെടുത്തിയത്.ശനിയാഴ്ച രാത്രിവരെ ഉഷ്ണതരംഗത്തെ തുടര്‍ന്ന് 27 പേര് മരിച്ചതായി ഔറംഗാബാദ് സിവില്‍ സര്ജന് ഡോ. സുരേന്ദ്ര പ്രസാദ് പറഞ്ഞു. നിരവധിപേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഉഷ്ണതരംഗത്തെ തുടര്‍ന്ന് ഗയ ജില്ലയില്‍ 14 മരണമുണ്ടായതായി ജില്ലാ മജിസ്ട്രേട്ട് അഭിഷേക് സിങ് പറഞ്ഞു. നവാഡയില്‍ അഞ്ചുപേര്‍ മരിച്ചതായും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഗയ, നവാഡ ജില്ലകളില്‍ അറുപതോളം പേര് ചികിത്സയിലുണ്ട്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 4 ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. ആവശ്യമായ പ്രതിരോധ നടപടി സ്വീകരിക്കാന്‍ ജില്ല മജിസ്ട്രേറ്റുമാര്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്കി. ചൂടുകാറ്റില്‍ ആളുകള്‍ മരിച്ച സംഭവം ദൗര്‍ഭാഗ്യകരമാണെന്നും ചൂട് കുറയുന്നത് വരെ ആളുകള്‍ പരമാവധി വീടിന് പുറത്തിറങ്ങാതിരിക്കാന്‍ ശ്രമിക്കണമെന്നും ഇന്ന് പാട്ന സന്ദര്‍ശിച്ച കേന്ദ്ര ആരോഗ്യ മന്ത്രി ഡോ ഹര്‍ഷ് വര്ധന് പറഞ്ഞു.
അതേസമയം മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ മാസം 19 വരെ ജില്ലയിലെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: