ലണ്ടന്‍: ലോകകപ്പില്‍ ഓസീസ് താരങ്ങളായ ആരോണ്‍ ഫിഞ്ച് റണ്‍വേട്ടയിലും മിച്ചല്‍ സ്റ്റാര്‍ക്ക് വിക്കറ്റ് വേട്ടയിലും ഒന്നാം സ്ഥാനത്തെത്തി. ശ്രീലങ്കക്കെതിരായ മത്സരത്തിലും മിന്നുന്ന പ്രകടനമാണ് ഇരുവര്‍ക്കും ഒന്നാം സ്ഥാനം നേടിക്കൊടുത്തത്്.
ശ്രീലങ്കയ്ക്കെതിരെ 153 റണ്‍സ് നേടിയതോടെ ഫിഞ്ച് അഞ്ചു മത്സരങ്ങളില്‍ 343 റണ്‍സുമായാണ് ഒന്നാം സ്ഥാനത്തെത്തിയത്. പേസറായ മിച്ചല്‍ സ്റ്റാര്‍ക്ക് ശ്രീലങ്കയുടെ നാലു വിക്കറ്റുകള്‍ പിഴുതെടുത്തതോടെ അഞ്ചു മത്സരങ്ങളില്‍ പതിമൂന്ന് വിക്കറ്റുകളായി. മത്സരത്തില്‍ ഓസ്ട്രേലിയ 87 റണ്‍സിന് ശ്രീലങ്കയെ തോല്‍പ്പിച്ചു. സ്കോര്‍: ഓസ്ട്രേലിയ 50 ഓവറില്‍ ഏഴു വിക്കറ്റിന് 334, ശ്രീലങ്ക 45.5 ഓവറില്‍ 247 ന് പുറത്ത്. നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയയുടെ നാലാം വിജയമാണിത്. ഇതോടെ അവര്‍ അഞ്ചു മത്സരങ്ങളില്‍ എട്ട് പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തി.
ഓസ്ട്രേലിയയുടെ ഓപ്പണര്‍ ഡേവിഡ് വാര്‍ണറാണ് റണ്‍വേട്ടയില്‍ രണ്ടാം സ്ഥാനത്ത്. അഞ്ചു മത്സരങ്ങളില്‍ വാര്‍ണര്‍ക്ക് 281 റണ്‍സായി. നാലു മത്സരങ്ങളില്‍ 279 റണ്‍സ് നേടിയ ഇംഗ്ലണ്ടിന്റെ ജോ റൂട്ടാണ് മൂന്നാം സ്ഥാനത്ത്. ബംഗ്ലാദേശിന്റെ ഷാക്കിബ് അല്‍ ഹസന് (260), ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്ത് (243), ഇംഗ്ലണ്ടിന്റെ ജേസണ്‍ റോയ് (215) എന്നിവരാണ് യഥാക്രമം നാല്, അഞ്ച് , ആറു സ്ഥാനങ്ങളില്‍.
ഓസ്ട്രേലിയയുടെ തന്നെ പാറ്റ് കമ്മിന്‍സാണ് വിക്കറ്റ് വേട്ടയില്‍ രണ്ടാം സ്ഥാനത്ത്. കമ്മിന്‍സ് 11 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. പാക്കിസ്ഥാന്റെ മുഹമ്മദ് അമീര്‍ (10), ഇംഗ്ലണ്ടിന്റെ ജോഫ്ര ആര്‍ച്ചര്‍ (9), ന്യൂസിലന്‍ഡിന്റെ ലോക്കി ഫെര്ഗ്യൂസന് (8) എന്നിവരാണ് യഥാക്രമം മൂന്ന് , നാല് അഞ്ച് സ്ഥാനങ്ങളില്‍.
പോയിന്റ് നിലയില്‍ ന്യൂസിലന്‍ഡാണ് ഓസീസിന് പിന്നില്‍ രണ്ടാം സ്ഥാനത്ത്്. നാല് മത്സരങ്ങില്‍ മൂന്ന് വിജയം നേടിയ ന്യൂസിലന്‍ഡിന് ഏഴു പോയിന്റുണ്ട്. ആതിഥേയരായ ഇംഗ്ലണ്ട് നാല് മത്സരങ്ങളില്‍ ആറു പോയിന്റ് നേടി. മൂന്ന് മത്സരം ജയിച്ച ആതിഥേയര്‍ ഒരു മത്സരത്തില്‍ തോല്‍വി ഏറ്റുവാങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: