മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യക്ക് ഉജ്ജ്വല തുടക്കം സമ്മാനിച്ച കെ.എല്‍. രാഹുല്‍ – രോഹിത് ശര്‍മ സഖ്യം പുത്തന്‍ റെക്കോഡും സ്ഥാപിച്ചു.
ആദ്യ വിക്കറ്റില്‍ ഇവര്‍ 136 റണ്‍സ് നേടി. ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ ആദ്യ വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കുന്ന ആദ്യ ഇന്ത്യന്‍ ഓപ്പണിങ്ങ് സഖ്യമായി. 1996 ലെ ലോകകപ്പില്‍ സച്ചിന് ടെന്‍ഡുല്‍ക്കറും നവ്ജ്യോത് സിങ് സിദ്ധുവും കുറിച്ച 90 റണ്‍സിന്റെ റെക്കോഡാണ് തകര്‍ത്തത്.
ലോകകപ്പില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന അഞ്ചാമത്തെ കൂട്ടുകെട്ടാണിത്. 2015ലെ ലോകകപ്പില്‍ അയര്‍ലന്‍ഡിനെതിരെ ധവാനും ശര്‍മയും ആദ്യ വിക്കറ്റില്‍ നേടിയ 174 റണ്‍സാണ് ഏറ്റവും ഉയര്‍ന്ന ഇന്ത്യയുടെ ഓപ്പണിങ് കൂട്ടുകെട്ട്്.
സിക്സറില്‍ രോഹിത്
മാഞ്ചസ്റ്റര്‍: രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടതല്‍ സിക്സര്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോഡ് രോഹിത് ശര്‍മയക്ക്് . പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തില്‍ മൂന്ന് സിക്സറുകള്‍ പൊക്കിയാണ് ശര്‍മ ഈ നേട്ടം കൈവരിച്ചത്. ഇതോടെ ശര്‍മയ്ക്ക് 358 സിക്സറായി.
മുന്‍ ഇന്ത്യന്‍ നായകന് എം.എസ്. ധോണിയുടെ റെക്കോഡാണ് തകര്‍ന്നത്. ധോണി 355 സിക്സറുകള്‍ നേടിയിട്ടുണ്ട്. 264 സിക്സറുകള്‍ നേടിയ സച്ചിന് ടെന്‍ഡുല്‍ക്കറാണ് മൂന്നാം സ്ഥാനത്ത്. യുവരാജ് സിങ് (251), സൗരവ് ഗാംഗുലി (247),വീരേന്ദ്ര സേവാഗ് (243) എന്നിവരാണ് നാല്, അഞ്ച്, ആറു സ്ഥാനങ്ങളില്‍.
ധോണി രണ്ടാമന്
മാഞ്ചസ്റ്റര്‍: ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ ഏകദിനങ്ങള്‍ കളിച്ച രണ്ടാമത്തെ താരമെന്ന റെക്കോഡ് മുന്‍ നായകന് എം.എസ്. ധോണിക്ക് സ്വന്തം. പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിനിറങ്ങിയതോടെയാണ് ധോണിക്ക് റെക്കോഡ് സ്വന്തമായത്. ധോണിയുടെ 341-ാം ഏകദിനമാണിത്.
340 ഏകദിനങ്ങള്‍ കളിച്ച രാഹുല്‍ ദ്രാവിഡിനെ പിന്തളളിയാണ് ധോണി രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. 463 മത്സരങ്ങള്‍ കളിച്ച സച്ചിന് ടെന്‍ഡുല്‍ക്കറാണ് ഒന്നാമന്. മുഹമ്മദ് അസറുദ്ദീന് (334), സൗരവ് ഗാംഗുലി (308) എന്നിവരാണ് യഥാക്രമം നാല് , അഞ്ച് സ്ഥാനങ്ങളില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: