ആലപ്പുഴ: മാവേലിക്കരയില്‍ സിവില്‍ പൊലീസ് ഉദ്യോഗസ്ഥ സൗമ്യയെ തീകൊളുത്തി കൊലപ്പെടുത്തിയ അജാസിന്റെ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തി. മൂന്നു കുട്ടികളുടെ മാതാവാണെന്ന് പറഞ്ഞ് വിവാഹ അഭ്യര്‍ത്ഥന സൗമ്യ നിരസിച്ചതിലും തന്നെ ഒഴിവാക്കാന്‍ ശ്രമിച്ചതുമാണ് കൊലപാതകത്തിന് കാരണമെന്ന് അജാസ് മൊഴി നല്‍കിയതായി അന്വേഷണ സംഘം വ്യക്തമാക്കി. സൗമ്യയെ കൊന്നതിന് ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു തന്റെ ലക്ഷ്യമെന്നും അജാസ് പറഞ്ഞു. കൃത്യത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും അജാസ് വ്യക്തമാക്കി.
ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ എത്തിയാണ് മജിസ്ട്രേറ്റ് മൊഴി രേഖപ്പെടുത്തിയത്. സൗമ്യയെ തീകൊളുത്തി കൊലപ്പെടുത്തുന്നതിനിടയില്‍ പൊള്ളലേറ്റ അജാസ് ചികില്‍സയിലാണ്. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ഇയാളുടെ മൊഴി രേഖപ്പെടുത്തിയത്. സൗമ്യയുടെ വീട്ടിലെത്തി എറണാകുളം റെയ്ഞ്ച് ഐ.ജി എം ആര് അജിത്ത് വിവരങ്ങള്‍ അന്വേഷിച്ചു. സൗമ്യയുടെ മകന്റെയും അമ്മയുടെയും മൊഴിയില്‍ പറയുന്ന കാര്യങ്ങള്‍ അന്വേഷിക്കുമെന്നും എല്ലാ വശങ്ങളും പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അജാസില്‍നിന്ന് സൗമ്യയ്ക്ക് നേരിടേണ്ടി വന്ന ക്രൂരതകളെകുറിച്ച് അവരുടെ അമ്മ വിശദമാക്കിയിരുന്നു. അജാസ് സൗമ്യയെ ഭീഷണിപ്പെടുത്തുന്നതും മര്‍ദ്ദിക്കുന്നതും പലപ്പോഴായി സംഭവിച്ചിട്ടുണ്ടെന്നാണ് ഇന്ദിര മാധ്യമങ്ങളോട് പറഞ്ഞത്. വീട്ടിലെത്തിയപ്പോഴും അജാസ് ക്രൂരമായി സൗമ്യയെ മര്‍ദ്ദിച്ചിട്ടുണ്ട്. ഒരിക്കല്‍ സൗമ്യയുടെ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ചിട്ടുള്ള അജാസ് മറ്റൊരു സന്ദര്‍ഭത്തില്‍ ഷൂ കൊണ്ട് നടുവില്‍ അടിച്ചിട്ടുണ്ടെന്നും അമ്മ പറയുന്നു. ഇക്കാര്യങ്ങള്‍ സൗമ്യ തന്നെയാണ് തന്നോട് പറഞ്ഞിട്ടുള്ളതെന്നാണ് ഇന്ദിര വെളിപ്പെടുത്തിയത്.
ശനിയാഴ്ച വൈകിട്ടാണ് സൗമ്യയെ കാറിടിച്ച് വീഴ്ത്തിയതിന് ശേഷം പെട്രോളൊഴിച്ച് കൊലപ്പെടുത്തിയത്. നാട്ടുകാരാണ് അജാസിനെ പിടികൂടി പോലീസില്‍ എല്പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: