കൊച്ചി: കൊച്ചി മെട്രോ ട്രാക്കിലായിട്ട് ഇന്ന് രണ്ട് വര്‍ഷം. 2017 ജൂണ്‍ 17നാണ് കൊച്ചി മെട്രോ പ്രധാന മന്ത്രി നരേന്ദ്രമോദി നാടിന് സമര്‍പ്പിച്ചത്. 2.58 കോടി യാത്രക്കാരും 150.24 കോടി വരുമാനവും കൈമുതലാക്കിയാണ് അതിവേഗമുള്ള യാത്ര.
ഓഗസ്റ്റ് 15ന് മുമ്പായി മഹാരാജാസ് സ്റ്റേഷനില്‍ നിന്നും തൈക്കൂടം വരെ മെട്രോ ഓടിയെത്തും. ജൂലൈ പകുതിയോടെ ഇവിടെ വരെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് കൈമാറണമെന്നാണ് ഡിഎംആര്‍സിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍ കെഎംആര്‍എല്‍ എംഡി മുഹമ്മദ് ഹനീഷിനെ കഴിഞ്ഞ ദിവസം വ്യവസായ വകുപ്പിലേക്ക് മാറ്റിയതോടെ നാഥനില്ലാതെയാണ് ഇപ്പോള്‍ മെട്രോയുടെ കുതിപ്പ്.
ദിവസത്തില്‍ 40,000 പേര് കുറഞ്ഞത് യാത്ര ചെയ്യുന്നു. ആഴ്ചാവസാനത്തില്‍ യാത്രക്കാരുടെ കുറഞ്ഞ എണ്ണം 45,000 ആണ്. പ്രത്യേക ആനുകൂല്യങ്ങളുമായി അവതരിപ്പിച്ച മെട്രോ വണ്‍ കാര്‍ഡ് ഉപയോഗിച്ച് 45,000 പേര് യാത്ര ചെയ്യുന്നു. ആകെ കാര്‍ഡ് ഉപയോക്താക്കളില്‍ 26 ശതമാനം പേരും പ്രതിദിനം യാത്ര ചെയ്യുന്നവരാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. പേട്ടയില്‍ നിന്നും തൃപ്പൂണിത്തുറ റെയില്‍വെ സ്റ്റേഷനിലേക്ക് നീട്ടുന്നതിനുള്ള അംഗീകാരവും ലഭിച്ചുകഴിഞ്ഞു.
നിരവധി പദ്ധതികള്‍ക്കാണ് ഇതിനോടകം കൊച്ചി മെട്രോ തുടക്കം കുറിച്ചത്. നഗരത്തിലെ ബസ്, ഓട്ടോറിക്ഷ സര്‍വീസുകള്‍ക്കായി സൊസൈറ്റികള്‍ രൂപവത്കരിക്കുകയും കൊച്ചി വണ്‍ സ്മാര്‍ട് കാര്‍ഡ് ബസുകളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തു. ബസുകളില്‍ ജിപിഎസ് സ്ഥാപിക്കുകയും റൂട്ടുകളും ബസുകളുടെ സ്ഥാനവും അറിയുന്നതിന് ചലോ ആപ്പ് പുറത്തിറക്കുകയും ചെയ്തത് വലിയ മുന്നേറ്റമായിരുന്നു.
വിവരശേഖരണത്തിലൂടെ നഗരഗതാഗത സംവിധാനം മികവുറ്റതാക്കാനുള്ള ഗവേഷണ പരിപാടി നടപ്പാക്കി. മുട്ടം യാര്‍ഡിലെ നാല് ഹെക്ടര്‍ ചതുപ്പ് നിലത്ത് സ്ഥാപിച്ച സോളാര്‍ പ്ലാന്റിലൂടെ 2719 കിലോവാട്ട് അധിക വൈദ്യുതി ഉല്പാദനം കൊച്ചി മെട്രോക്ക് കൈവന്നു. ഇതോടെ മെട്രോയിലെ സൗരോര്‍ജത്തിന്റെ പ്രവര്‍ത്തനശേഷി രണ്ട് മടങ്ങായാണ് വര്‍ധിച്ചത്. 5389 കിലോവാട്ട് സോളാര്‍ എനര്‍ജി ഉല്പാദനത്തിലേക്ക് ഉയര്‍ത്താനാണ് അടുത്ത പദ്ധതി. മെട്രോ കാക്കനാട്ടേക്ക് നീട്ടുന്നതിന്റെ ഭാഗമായി നിര്‍മാണത്തിനുള്ള ടെണ്ടര്‍ നടപടികള്‍ പുരോഗമിക്കുകയാണ്.
ജലമെട്രോ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി നാല് പഞ്ചായത്തുകള്‍ ഇതിനോടകം കെഎംആര്‍എല്ലിന് ഭൂമി കൈമാറി. ടിക്കറ്റിതര വരുമാനത്തിലൂടെ കൊച്ചി മെട്രോ നേടിയത് 50 കോടിയിലേറെ രൂപയാണ്.
മെട്രോ സ്റ്റേഷനുകള്‍ക്ക് പേരിടുന്നത് മുതല്‍ പാര്‍ക്കിങ് ഫീസ്, പരസ്യ ചിത്രീകരണം, ഡോര്‍മെറ്ററി, എടിഎമ്മുകള്‍, പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കല്‍ തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളിലൂടെയാണ് നേട്ടം. തൂണുകളിലെ പരസ്യം വഴി വര്‍ഷം മാത്രം 5.7 കോടി രൂപ ലഭിക്കുന്നുണ്ട്. മെട്രോ പോലിസ് സ്റ്റേഷന്റെ പ്രവര്‍ത്തനവും ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: