തിരുവനന്തപുരം: എറണാകുളം ജില്ലയിലെ വടക്കന്‍ പരവൂരിലുള്ള ശാന്തിവനം സാങ്കേതികമായി വനമല്ലെന്ന് വൈദ്യുതി മന്ത്രി എംഎം മണി. ഈ സ്ഥലം സാങ്കേതികമായി വനമല്ലെന്നാണ് വനം വകുപ്പ് നല്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ശാന്തിവനം ഉള്‍പ്പെടുന്ന പ്രദേശം പരിസ്ഥിതിലോല പ്രദേശമോ വനമോ അല്ലാത്തതിനാല്‍ പ്രദേശത്തിന് മുകളിലൂടെ 110 കെ.വി.ലൈന്‍ വലിക്കാന്‍ പരിസ്ഥിതി ആഘാത പഠനം ആവശ്യമില്ലെന്നും മന്ത്രി രേഖാമൂലം സഭയെ അറിയിച്ചു.
കാവും കുളങ്ങളും ചേരുന്ന ഒരു സ്വാഭാവിക ആവാസവ്യവസ്ഥയാണ് പറവുരിലെ ശാന്തിവനം. ഇതൊരു സ്വകാര്യ വനമാണ്. അതായത് സ്വകാര്യവ്യക്തിയുടെ ഭൂമിയിലാണ് ഈ ജൈവസമ്പത്ത്. എന്നാല്‍ വഴികുളങ്ങര ഗ്രാമത്തിന്റെ മാത്രമല്ല ചുറ്റുമുള്ള പ്രദേശങ്ങളുടെയും ജീവവായുവാണ് ശാന്തിവനം. കരിമ്പനയും കാട്ടിലഞ്ഞിയും ആറ്റുപേഴുമടക്കം നിരവധി കാട്ടുമരങ്ങള്‍, കൂടാതെ പേര, ചാമ്പ, ചെറി, ആത്ത, നെല്ലിപ്പുളി, മംഗോസ്ടിന്‍, വിവിധയിനം പ്ലാവുകള്‍, മാവുകള്‍ അങ്ങനെ നാട്ടുമരങ്ങള്‍, നൂറുകണക്കിന് ഔഷധ സസ്യങ്ങള്‍ ഉള്‍പ്പെടെ അപൂര്‍വ്വമായ സസ്യ ജീവജാലങ്ങള്‍ രണ്ടേക്കറില്‍ വ്യാപിച്ച് കിടക്കുന്ന ശാന്തി വനത്തിലുണ്ടെന്ന് നിരവധി പരിസ്ഥിതി പഠനങ്ങള്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇതു മനസിലാക്കാതെയാണ് മന്ത്രി മണി നിയമസഭയില്‍ ഉത്തരം പറഞ്ഞത്.
ശാന്തിവനത്തെ തകര്‍ത്തുകൊണ്ട് കെഎസ്ഇബിയുടെ വൈദ്യുതി ലൈനിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ് ഇപ്പോള്‍. മന്നം മുതല്‍ ചെറായി വരെയാണ് കെഎസ്ഇബിയുടെ 110 കെവി വൈദ്യുതി ലൈന്‍ പണികള്‍ നടക്കുന്നത്. ശാന്തിവനത്തിന്റെ ഒരു വശത്തുകൂടി നിര്‍മ്മാണം നടത്താനാണ് അനുമതി നല്‍കിയതെന്ന് സ്ഥലമുടമ പറയുന്നു. എന്നാല്‍ അന്‍പതോളം മരങ്ങള്‍ മുറിച്ച് സ്ഥലത്തിന്റെ ഒത്ത നടുവിലാണ് ഇപ്പോള്‍ പണികള്‍ നടക്കുന്നത്. ശാന്തിവനത്തെ ബാധിക്കാത്ത തരത്തിലാണ് ആദ്യം പദ്ധതി തയ്യാറാക്കിയതെങ്കിലും പിന്നീട് പൊടുന്നനെ നിശ്ചയിച്ച വഴി മാറ്റി ജൈവവൈവിദ്ധത്തെ തകര്‍ക്കുന്നമട്ടില്‍ ഒത്ത നടുവിലൂടെ നിര്‍മ്മാണം തുടങ്ങുകയായിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം വിസ്മരിച്ചാണ് മന്ത്രി മണി നിയമസഭയില്‍ മറുപടി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: