ന്യൂദല്‍ഹി: ഇന്ത്യയെ നിരീക്ഷിക്കാന്‍ മാലിദ്വീപില്‍ സമുദ്രനിരീക്ഷണ കേന്ദ്രം സ്ഥാപിക്കാനുള്ള ചൈനയുടെ നീക്കത്തിനു തിരിച്ചടി . ഇതിനായി ചൈനയുമായി ഒപ്പ് വച്ച കരാറില്‍ നിന്ന് പിന്മാറാന് മാലിദ്വീപ് തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഈ മാസം മാലിദ്വീപ് സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി നിരീക്ഷണ കേന്ദ്രവുമായി ബന്ധപെട്ട് ഇന്ത്യയ്ക്കുള്ള ആശങ്കയെ കുറിച്ച് അറിയിച്ചിരുന്നു .ഇതാണ് കരാറുമായി മുന്നോട്ട് പോകേണ്ടതില്ല എന്ന അവര്‍ തീരുമാനിക്കാന്‍ കാരണം.
മാലിദ്വീപ് മുന്‍ പ്രസിഡന്റ് അബ്ദുള്ള യമീന് അധികാരത്തിലിരിക്കെയാണ് ചൈനയും മാലിദ്വീപും കരാറില്‍ ഒപ്പുവച്ചത്. ഇന്ത്യന്‍ മഹാസമുദ്രത്തിലും ഇന്ത്യയുടെ അധീനതയിലുള്ള സമുദ്രമേഖലകളിലും നിരീക്ഷണം നടത്താന്‍ ചൈനയെ സഹായിക്കുന്നതായിരുന്നു കരാര്‍. കാലാവസ്ഥാ നിരീക്ഷണത്തിനുള്ള കേന്ദ്രമാണ് സ്ഥാപിക്കുക എന്ന് ചൈന പ്രഖ്യാപിച്ചെങ്കിലും പിന്നിലുള്ള ലക്ഷ്യം ഇന്ത്യയാണെന്ന സൂചനകള്‍ അന്നേ വ്യക്തമായിരുന്നു.
മാലി ദ്വീപില്‍ അധികാരമാറ്റം ഉണ്ടായതാണ് കാര്യങ്ങള്‍ ചൈനയ്ക്ക് തിരിച്ചടിയാകാന്‍ കാരണമായത്. അബ്ദുള്ള യമീന് അധികാരഭ്രഷ്ടനായതോടെ മാലി ദ്വീപും ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെട്ടു. ഇപ്പോഴത്തെ പ്രസിഡന്റ് ഇബ്രാഹിം മൊഹമ്മദ് സൊലീഹുമായി മികച്ച ബന്ധമാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പുലര്‍ത്തുന്നത്. സൊലിഹിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ മോദി പങ്കെടുത്തിരുന്നു. രണ്ടാം തവണയും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം മോദി ആദ്യം സന്ദര്‍ശിച്ച വിദേശ രാജ്യവും മാലി ആയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: