ശ്രീനഗര്‍: ഭീകരരെ സഹായിക്കുന്നില്ലെന്ന് ആവര്‍ത്തിക്കുമ്പോഴും ജമ്മുകശ്മീരില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ പാക്കിസ്ഥാന് പണമൊഴുക്കുന്നതിന്റെ തെളിവുകള്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ശേഖരിച്ചു. പാക്കിസ്ഥാന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്ഐ മുഖാന്തിരം വരുന്ന പണം പങ്കിടുന്നതിനെച്ചൊല്ലി ഹുരിയത്ത് കോണ്‍ഫറന്‍സില്‍ തര്‍ക്കമുള്ളതിന്റെ തെളിവുകളും എന്‍ഐഎയ്ക്കു ലഭിച്ചു.
വിഘടനവാദികളുടെ നേതാവായ മസറത് ആലത്തെ ചോദ്യം ചെയ്തപ്പോഴാണ് പാക്കിസ്ഥാന്റെ പങ്കു തെളിയിക്കുന്ന സുപ്രധാന തെളിവുകള്‍ എന്‍ഐഎയ്ക്കു ലഭിച്ചത്. ഇന്ത്യക്കെതിരെ യുദ്ധം ചെയ്യാന്‍ പാക്കിസ്ഥാനില്‍ നിന്ന് പണം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ ഇതുവരെ പതിമൂന്നു പേര്‍ക്ക് എന്‍ഐഎ കുറ്റപത്രം നല്‍കിയിട്ടുണ്ട്. ലഷ്കര്‍, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തുടങ്ങിയ ഭീകര സംഘടനകള്‍ക്കും പതിമൂന്നു വിഘടനവാദി നേതാക്കള്‍ക്കുമെതിരെയാണ് കേസെടുത്തത്.
കേസില്‍ ജെകെഎല്‍എഫ് നേതാവ് യാസിന് മാലിക്, ദുക്തരന്‍ ഇ മിലിത് നേതാവ് അസിയ അന്ദ്രാബി, മുസ്ലീം ലീഗ് നേതാവ് ഷാബിര്‍ ഷാ എന്നിവരെ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു.കശ്മീരിലെ വിവിധ വിഘടനവാദ സംഘടനകളെ ഒന്നിപ്പിക്കാനുള്ള ദൗത്യം ഐഎസ്ഐ ഏല്‍പ്പിച്ചത് യാസിന് ഷായെയാണ്. ഹവാല സംഘങ്ങള്‍ വഴി പാക്കിസ്ഥാനില്‍ നിന്ന് പണം വിഘടനവാദികള്‍ക്ക് എത്തിക്കുന്ന കാര്യം മസറത് ആലം സമ്മതിച്ചു. ഹുരിയത്ത് കോണ്‍ഫറന്‍സ് ചെയര്മാന് സെയ്യദ് ഷാ ഗിലാനി അടക്കമുള്ളവര്‍ക്ക് ഈ തുക കൈമാറുന്നുണ്ട്. പാക്കിസ്ഥാനില്‍ നിന്നു വരുന്ന പണം പങ്കിട്ടെടുക്കുന്നതിനെക്കുറിച്ച് വിഘടനവാദി നേതാക്കള്‍ക്കിടെ തര്‍ക്കമുണ്ടാവാറുണ്ടെന്നും ചോദ്യം ചെയ്യലിനിടെ മസറത് വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: