തിരുവനന്തപുരം: പീഡന വിവാദത്തിലെ പ്രതിയായ പികെ ശശി എംഎല്‍എയെ അനുകൂലിച്ചും പരാതിക്കാരിയായ യുവതിയെ തള്ളിയും ഡിവൈഎഫ്ഐ രംഗത്ത്. പീഡന പരാതി നല്കിയ വനിതാ നേതാവിനെ തള്ളി ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീമാണ് രംഗത്തെത്തിയിരിക്കുന്നത്. പെണ്‍കുട്ടിയുടെ ഇപ്പോഴത്തെ പരാതി തെറ്റിദ്ധാരണ മൂലമാണ്. ഏതെങ്കിലും പാര്‍ട്ടി അംഗത്തിനെതിരെയോ പാര്‍ട്ടി നടപടിക്കെതിരെയോ പരാതിയുണ്ടെങ്കില്‍ നിര്‍ദ്ദിഷ്ട ഘടകത്തിലാണ് അത് ഉന്നയിക്കേണ്ടത്. പെണ്‍കുട്ടി ഇതുവരെ ഒരു പരാതിയും ഡി.വൈ.എഫ്.ഐയോട് പറഞ്ഞിട്ടില്ല. പാലക്കാട് ജില്ലാ ഘടകത്തില്‍ നിന്നും ചിലരെ ഒഴിവാക്കിയത് മറ്റ് ചില പ്രശ്നങ്ങള്‍ കൊണ്ടാണെന്നും അദ്ദേഹം ഒരു ചാനലിനോട് പ്രതികരിച്ചു.
പാലക്കാട് നടന്നതില്‍ അസ്വാഭാവികമായി ഒന്നുമില്ല. സംഘടനാ പരിശോധന നടത്തി ചില ജില്ലകളില്‍ സംഘടനാ പുനക്രമീകരണം നടത്തുകയാണ് ചെയ്തത്.അതിന്റെ ഭാഗമായ നടപടിയാണ് പാലക്കാട്ടും ഉണ്ടായതെന്നും റഹീം പറഞ്ഞു.
പി കെ ശശി എംഎല്‍എക്കെതിരെ പീഡന പരാതി നല്കിയ വനിതാ നേതാവാണ് നേതൃത്വത്തിന് ഇന്നലെ രാജി സമര്‍പ്പിച്ചത്. പീഡന പരാതിയില്‍ വനിത നേതാവിനൊപ്പം തുടക്കം മുതല്‍ ഉറച്ച് നിന്ന മണ്ണാര്‍ക്കാട്ടെ ജില്ലാ പഞ്ചായത്ത് അംഗം കൂടിയായ ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തെ ജില്ലാ കമ്മറ്റിയിലേക്കാണ് തരം താഴ്ത്തുകയായിരുന്നു. വനിത നേതാവിനൊപ്പം നിന്ന ചിലര്‍ക്കും സ്ഥാനനഷ്ടമുണ്ടായി. തീരുമാനം പുറത്തു വന്നതോടെ വനിത നേതാവ് ഡിവൈഎഫ്ഐ നേതൃത്വത്തിന് രാജി സമര്‍പ്പിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: