പാട്ന: ബിഹാറിലെ മുസഫര്‍പുരില്‍ മസ്തിഷ്കജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം നൂറായി. ഏഴുപേരാണ് ഇന്ന് മരിച്ചത്. അസുഖം ഗുരുതരമായി തുടര്‍ന്ന ഏഴ് കുട്ടികളാണ് മരിച്ചത്. നൂറിലേറെ കുട്ടികള്‍ പല ആശുപത്രികളിലായി ചികിത്സയിലുണ്ട്.ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച 83 കുട്ടികളും കെജ്രിവാള് ഹോസ്പിറ്റലില്‍ 17 കുട്ടികളുമാണ് 16ദിവസത്തിനുള്ളില്‍ മരിച്ചത്.
നിര്‍ജലീകരണം കാരണം രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കുറയുന്നതും ധാതുലവണങ്ങളുടെ അസന്തുലിതാവസ്ഥയുണ്ടാകുന്നതും അത്യുഷ്ണവും കാരണമാണ് കുട്ടികളില്‍ രോഗം പടര്‍ന്ന് പിടിക്കുന്നതെന്നാണ് വിദഗ്ധരുടെ നിഗമനം. മണ്സൂണെത്തിയാല് രോഗശമനമുണ്ടായേക്കുമെന്ന് ഡോ. സാഹി കൂട്ടിച്ചേര്‍ത്തു.
അസുഖം പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്ധന് മുസഫര്‍പുര്‍ സന്ദര്‍ശിക്കുകയും സ്ഥിതി വിലയിരുത്തുകയും ചെയതിരുന്നു. രോഗത്തിനെതിരെയുള്ള പ്രതിരോധ നടപടികളെ കുറിച്ചുള്ള അവ്യക്തതയാണ് രോഗബാധ ഗുരുതരമായതിന് പിന്നിലെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു. കുട്ടികളുടെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നതിനൊടൊപ്പം മരിച്ച കുട്ടികളുടെകുടുംബങ്ങള്ക്ക് നാലു ലക്ഷം രൂപ വീതം ധനസഹായം അനുവദിക്കുമെന്നും അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു.
അതിനിടെ താപനില 45 ഡിഗ്രിയിലധികമായ ബീഹാറില്‍ അത്യുഷ്ണം കാരണം മരിച്ചവരുടെ എണ്ണം 40 ആയി. ഔറംഗാബാദ്, ഗയ, നവാദ എന്നിവടങ്ങളില്‍ നിന്നാണ് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഔറംഗാബാദില്‍ മാത്രം മരണസംഖ്യ 27 ആയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: