ന്യൂദല്‍ഹി: അന്തരിച്ച മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമിന്റെ ജന്മദിനമായ ഒക്ടോബര്‍ 15 ദേശീയ വിദ്യാര്‍ത്ഥി ദിനമായി ആചരിക്കണമെന്നാവശ്യപ്പെട്ട് മുന്‍ രാജ്യസഭാ എംപിയും ബിജെപി നേതാവുമായ ആനന്ദ് ഭാസ്ക്കര്‍ റാള് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി രമേഷ് പൊക്രിയാല്‍ നിഷാങ്കിന് കത്തയച്ചു.
ഐക്യരാഷ്ട്രസഭ ഈ ദിനം ലോക വിദ്യാര്‍ത്ഥി ദിനമായി ആചരിക്കാറുണ്ട്. അതുപോലെ രാജ്യത്താകമാനം ഒക്ടോബര്‍ 15 വിദ്യാര്‍ത്ഥി ദിനമായി ആചരിക്കണമെന്ന നിര്‍ദ്ദേശമാണ് മുന്നോട്ടുവച്ചിരിക്കുന്നത്. രാജ്യത്തിന്റെ മിസൈല്‍ മാന്‍ സ്വപ്നം കണ്ടതുപോലെ വിദ്യാര്‍ത്ഥികളുടെ മനസ്സിനെ ദീപ്തമാക്കാനുള്ള ദിവസമായി ഇതിനെ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ മരണശേഷം രാജ്യത്തെ വിവിധ സര്‍വ്വകലാശാലകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും കലാമിന്റെ ജന്മദിനം അവരുടേതായ രീതിയില്‍ ആചരിക്കാറുണ്ട്.
ഡോ. എപിജെ അബ്ദുള്‍ കലാമിനെ ഇന്ത്യന്‍ രാഷ്ട്രപതിയായി തെരഞ്ഞെടുത്തതില്‍ ബിജെപി സര്‍ക്കാര്‍ സുപ്രധാനമായ പങ്കു വഹിച്ചിട്ടുണ്ടെന്നും അദ്ദേഹത്തെ എന്നും ജനങ്ങളുടെ ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ദല്‍ഹിയിലെ പ്രശസ്തമായ ഔറംഗസേബ് റോഡ് കലാമിന്റെ പേരില്‍ പുനര്‍നാമകരണം ചെയ്തിരുന്നുവെന്നും കത്തില്‍ പറയുന്നു. യോഗാ ദിനം, ദേശീയ കൈത്തറി ദിനം എന്നിവ ആചരിക്കുന്നതുപോലെ കലാമിന്റെ ജന്മദിനവും ആചരിക്കപ്പെടണമെന്ന ആവശ്യമാണ് മുന്നോട്ടുവച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: