തൃശൂര്‍: വിവാദമായ കാര്‍ട്ടൂണ്‍ പുരസ്കാരം പിന്‍വലിക്കില്ലെന്ന് ലളിതകലാ അക്കാദമി. കാര്‍ട്ടൂണ്‍ പുരസ്കാരം പുനഃപരിശോധിക്കണമെന്ന സാംസ്കാരിക വകുപ്പ് മന്ത്രി എകെ ബാലന്റെ ആവശ്യം അക്കാദമി തള്ളി. അക്കാദമി നിയോഗിച്ച പ്രഗത്ഭരായ ജഡ്ജസാണ് അവാര്‍ഡ് തീരുമാനിച്ചത്. ജൂറി തീരുമാനം അന്തിമമായിരിക്കുമെന്നും അക്കാദമി ചെയര്മാന് നേമം പുഷ്പരാജ് പറഞ്ഞു.
ചിത്രകലയുടെയും ശില്പകലയുടെയും കാര്യത്തില്‍ ഏറ്റവും പ്രഗഗത്ഭരാണ് ജൂറി അംഗങ്ങളെന്നും അദ്ദേഹം പറഞ്ഞു. ജൂറി തീരുമാനം അംഗീകരിക്കാനുള്ള നിലപാട് അക്കാദമി ഏകകണ്ഠേന സ്വീകരിച്ചുവെന്ന് നേമം പുഷ്പരാജ് പറഞ്ഞു. ഏതെങ്കിലും മതവിഭാഗത്തെ വേദനിപ്പിക്കുന്ന തരത്തിലാണ് കാര്‍ട്ടൂണെങ്കില്‍ അക്കാര്യം ആവശ്യമെങ്കില്‍ മാത്രം നിയമവിദഗ്ധരുമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആദ്യറൗണ്ട് സെലക്ഷന് തന്നെ ഏറ്റവും പ്രഗത്ഭരായ വ്യക്തികളാണ് നടത്തിയത്. ഫൈനല്‍ റൗണ്ട് സെലക്ഷന് നടത്തിയത് കെഎസ് രാധാകൃഷ്ണന്, എസ് ജെ വാസുദേവ്, സുരേന്ദ്രന് നായര്‍ എന്നിവരാണ്. ആര്‍ടിസ്റ്റുകള്‍ക്ക് സ്വീകാര്യമായ സെലക്ഷനാണ് ഇത്തവണ നടത്തിയത് എന്നും അദ്ദേഹം പറഞ്ഞു. ആവിഷ്കാര സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് അക്കാദമി നിലകൊള്ളുന്നത്. അതിന് വ്യത്യസ്തമായി ഭരണഘടനാപരമായി ഞങ്ങള്‍ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കുമെന്നും പുഷ്പരാജ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വ്യക്തിപരമായി വിരോധുമുള്ളവരുടെ ചിത്രങ്ങള്‍ മാറ്റിവയ്ക്കുകയും മറ്റുള്ളവരുടെ ചിത്രങ്ങള്‍ അവാര്‍ഡിന് പരഗണിക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷം മുമ്പുണ്ടായിരുന്നു. ഇത്തവണ തെരഞ്ഞെടുപ്പ് സുതാര്യമായിരുന്നുവെന്നും നേമം പുഷ്പരാജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: