കൊച്ചി : അരിയില്‍ ഷുക്കൂര്‍ വധക്കേസിലെ വിചാരണ നടപടികള്‍ എറണാകുളം സിബിഐ കോടതിയിലേക്ക് മാറ്റി. സിബിഐയുടെ ഹര്‍ജിയിലാണ് ഉത്തരവ്.തലശേരി സെഷന്‍സ് കോടതിയില്‍ നല്കിയ കുറ്റപത്രം മടക്കിയതിനെ തുടര്‍ന്നാണ് സിബിഐ ഹൈക്കോടതിയെ സമീപിച്ചത്. പി. ജയരാജനും ടി.വി. രാജേഷിനുമെതിരെ കുറ്റപത്രത്തില്‍ കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
അരിയില്‍ ഷുക്കൂര്‍ വധക്കേസ് വിചാരണ തലശ്ശേരിയില്‍ നിന്നും മാറ്റണമെന്ന ആവശ്യം നേരത്തെ കോടതി തള്ളിയിരുന്നു. വിചാരണ ജില്ലയ്ക്ക് പുറത്തേയ്ക്ക് മാറ്റുന്നത് ഈ കോടതിയുടെ അധികാര പരിധിയില്‍ വരുന്നതല്ലെന്നും കേസ് ഇപ്പോള്‍ പരിഗണിക്കുന്ന തലശ്ശേരി സെഷന്‍സ് കോടതി വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് സിബിഐ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയത്.
ഈ കേസില്‍ സിബിഐ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രം തലശ്ശേരി സെഷന്‍സ് കോടതി ആദ്യം മടക്കിയിരുന്നു. കുറ്റപത്രവുമായി ഹൈക്കോടതിയെ സമീപിക്കാമെന്ന് സിബിഐയോട് തലശ്ശേരി കോടതി പറഞ്ഞു. ഏത് കോടതി കുറ്റപത്രം പരിഗണിക്കണമെന്നത് ഹൈക്കോടതി തീരുമാനിക്കട്ടെയെന്നും തലശ്ശേരി കോടതി വ്യക്തമാക്കി.
സിപിഎമ്മിന്റെ ശക്തികേന്ദ്രമായ തലശ്ശേരിയില്‍ കേസിന്റെ വിചാരണ നടന്നാല്‍ സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതയുണ്ടെന്നും നീതിപൂര്‍വമായ വിചാരണ നടത്താനാകില്ലെന്നും ചൂണ്ടിക്കാട്ടി സിബിഐ അപേക്ഷ നല്‍കിയതിനെ തുടര്‍ന്നാണ് തലശ്ശേരി കോടതി ഈ തീരുമാമനം കൈക്കൊണ്ടത്.
എംഎസ്എഫിന്റെ പ്രാദേശിക പ്രവര്‍ത്തകനായിരുന്ന ഷുക്കൂര്‍ 2012 ഫെബ്രുവരി 20നാണ് കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: