പൂജനീയ ഗുരുജി ഗോള്വള്ക്കര്ക്ക് ശേഷം രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സര്‍സംഘചാലക് ആയി നേതൃത്വം ഏറ്റെടുത്ത മഹാപുരുഷനായിരുന്നു മധുകര്‍ ദത്താത്രേയ ദേവറസ് അഥവാ ബാലാസാഹേബ് ദേവറസ്. 1915 ഡിസംബര്‍ പതിനൊന്നിന് നാഗപ്പൂരില്‍ ജനിച്ചു. ദത്താത്രേയ കൃഷ്ണറാവു ദേവറസിന്റെയും പാര്‍വതീ ഭായിയുടേയും എട്ടാമത്തെ പുത്രനായിരുന്നു. വിദ്യാഭ്യാസ കാലത്ത് തന്നെ സംഘസ്ഥാപകനായ ഡോക്ടര്‍ജിയുടെ സ്വാധീനവലയത്തില്‍ എത്തിയിരുന്ന അദ്ദേഹം എല്‍എല്‍ബി പാസ്സായശേഷം ആര്‍എസ്എസിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകനായി.
ബംഗാളിലേക്ക് സംഘപ്രവര്‍ത്തനത്തിനായി അയയ്ക്കപ്പെട്ട ആദ്യത്തെ പ്രചാരകനായിരുന്നു ദേവറസ്. പിന്നീട് നാഗപ്പൂരില്‍ തിരികെയെത്തി മാറാഠി പ്രസിദ്ധീകരണമായ തരുണ്‍ ഭാരതിന്റെയും ഹിന്ദി പ്രസിദ്ധീകരണമായ യുഗധര്‍മ്മയുടേയും ചുമതലയേറ്റു. 1965 ല്‍ സംഘത്തിന്റെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റു. 1973 ല്‍ ഗുരുജി ഗോള്‍വള്‍ക്കറുടെ ദേഹവിയോഗത്തെ തുടര്‍ന്ന് സംഘത്തിന്റെ മൂന്നാമത്തെ സര്‍സംഘചാലക്കായി അവരോധിക്കപ്പെട്ടു. ഡോക്ടര്‍ജിയുടെ ആശയാടിത്തറയില്‍ ഗുരുജി വിശാലമാക്കിയ സംഘടനയ്ക്ക് സാമൂഹ്യസമരസതയുടെ മുഖം നല്‍കിയത് ദേവറസ്ജിയാണ്. ദുര്‍ഭരണത്തിനും അഴിമതിക്കും എതിരെ ജയപ്രകാശ് നാരായണന് നേതൃത്വം കൊടുത്ത ബീഹാര്‍ പ്രക്ഷോഭത്തില്‍ സംഘപ്രവര്‍ത്തകര്‍ സഹകരിച്ചത് അതിനെ അഖിലേന്ത്യാ തലത്തിലേക്ക് വളര്‍ത്തി. തുടര്‍ന്നാണ് ഇന്ദിര അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നത്.
തുടര്‍ന്ന് അടിയന്തിരാവ്സ്ഥയ്ക്ക് കീഴിലെ ജനാധിപത്യ ധ്വംസനത്തിനെതിരെ ആര് എസ് എസിന്റെ നേതൃത്വത്തില്‍ നീണ്ട 21 മാസക്കാലം നടന്ന പ്രക്ഷോഭം പില്ക്കാലത്ത് രണ്ടാം സ്വാതന്ത്ര്യസമരം എന്ന് വിശേഷിപ്പിക്കപ്പെട്ടു. സംഘത്തിന്റെ അനേകായിരം പ്രവര്‍ത്തകര്‍ ജയിലിലായി. അടിയന്തിരാവ്സ്ഥ പിന്‍വലിച്ചതിനെ തുടര്‍ന്ന് നടന്ന തെരെഞ്ഞെടുപ്പിലും സംഘത്തിന്റെ നിലപാടുകള്‍ നിര്‍ണ്ണായകമായി. അത് സ്വാതന്ത്യ്രാനന്തര ഭാരതത്തിലെ ആദ്യത്തെ കോണ്‍ഗ്രസ്സിതര സര്‍ക്കാരിന്റെ പിറവിയിലേക്ക് നയിച്ചു. എന്നാല്‍ സംഘത്തെ സജീവ രാഷ്ട്രീയത്തില്‍ നിന്നും ഒരു കൈയ്യകലത്തില്‍ നിര്‍ത്താനും മറ്റു രാഷ്ട്രനിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ കൂടുതലായി സജീവമാക്കാനും ആണ് ദേവറസ്ജി നേതൃത്വം കൊടുത്തത്.
രാജ്യമെങ്ങും സമാജ സേവനത്തിന്റെ വെളിച്ചം പകര്‍ന്നു നല്കിയ സേവാഭാരതി, ഭാരതവത്കരണത്തിന് കരുത്തേകിയ സ്വദേശി ജാഗരണ്‍ മഞ്ച് , സമൂഹ്യ നവോത്ഥാനത്തിന് പുതിയ ദിശാബോധം നല്കിയ സമാജിക് സമരസതാ മഞ്ച്, വിദ്യാര്‍ത്ഥികളില്‍ രാഷ്ട്രചിന്ത വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച വിദ്യാഭാരതി തുടങ്ങിയ പ്രസ്ഥാനങ്ങള്‍ക്ക് തുടക്കമിട്ടത് ദേവറസ്ജി സര്‍സംഘചാലകായിരിക്കുമ്പോഴാണ്. ഗുരുജിക്ക് ശേഷം 21 വര്‍ഷം അദ്ദേഹം ആര് എസ് എസിനെ നയിച്ചു . ഇതിനിടയില്‍ രണ്ട് നിരോധനങ്ങളെ സംഘടന അതി സമര്‍ത്ഥമായി പ്രതിരോധിക്കുകയും ചെയ്തു.
1994 ല്‍ അനാരോഗ്യത്തെത്തുടര്‍ന്ന് സര്‍സംഘചാലക് സ്ഥാനമൊഴിഞ്ഞു. 1996 ജൂണ്‍ 17 ന് ഇഹലോക വാസം വെടിഞ്ഞു. അപ്പോഴേക്കും സംഘശാഖകളിലൂടെ വളര്‍ന്നു വന്ന ദേശീയബോധം ഉള്‍ക്കൊള്ളുന്ന ഒരു പുതിയ രാഷ്ട്രീയ നേതൃത്വം ഭാരതത്തിന്റെ ഭരണസാരഥ്യത്തിലേക്ക് ഉയരുന്ന കാഴ്ചയ്ക്കു സാക്ഷ്യം വഹിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. അടല്‍ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിലുള്ള ആദ്യത്തെ ബി ജെ പി മന്ത്രിസഭ 1996 മേയ് മാസത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. ഏതാനും ദിവസങ്ങള്‍ മാത്രമേ ആ സര്‍ക്കാരിന് ആയുസ്സുണ്ടായിരുന്നുള്ളൂ എങ്കിലും ഭാരതത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ അത് ദൂരവ്യാപകമായ പരിവര്‍ത്തനങ്ങള്‍ക്കാണ് തുടക്കം കുറിച്ചത്.
അയിത്തം പാപമല്ലെങ്കില്‍ മറ്റൊന്നും ഈ ലോകത്ത് പാപമല്ലെന്ന ദേവറസിന്റെ വിപ്ലവകരമായ പ്രഖ്യാപനം ഏറെ ചര്‍ച്ചയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: