ന്യൂദല്‍ഹി: ഭോപ്പാലിലെ ബിജെപി എംപി പ്രജ്ഞാ സിങ് താക്കൂറിന്റെ സത്യപ്രതിജ്ഞക്കിടെ ലോക്സഭയില്‍ പ്രതിപക്ഷ ബഹളം. സത്യപ്രതിജ്ഞയില്‍ പേരിനൊപ്പം ആത്മീയ ഗുരുവായ സ്വാമി പൂര്‍ണ ചേതനാനന്ദ് അവഥേശാനന്ദ് ഗിരിയുടെ പേര് ചേര്‍ത്തതിനെ എതിര്‍ത്താണ് പ്രതിപക്ഷം ബഹളമുണ്ടാക്കിയത്.
തെരഞ്ഞെടുപ്പ് രേഖയില്‍ പ്രജ്ഞാ സിങ് പറഞ്ഞ പേര് ഇതല്ലെന്നും ആ പേരില്‍ മാത്രമെ സത്യപ്രതിജ്ഞ അനുവദിക്കാനാകൂ എന്നും കേരള എംപിമാര്‍ അടക്കമുള്ള പ്രതിപക്ഷ നിര വ്യക്തമാക്കി. എന്നാല്‍ തന്റെ മുഴുവന്‍ പേര് ഇങ്ങനെയാണെന്നും സത്യപ്രതിജ്ഞക്ക് മുന്‍പായി നല്കിയ ഫോമില്‍ ഇത് സൂചിപ്പിച്ചതാണെന്നും പ്രജ്ഞാ സിങ്ങ് ചൂണ്ടിക്കാട്ടി. ഭരണകക്ഷി അംഗങ്ങള്‍ പ്രജ്ഞയെ പിന്തുണച്ച് രംഗത്തത്തി.
പേര് പറയണമെങ്കില്‍ ഗുരുവിന്റെ പേരല്ല മറിച്ച് അച്ഛന്റെ പേര് പറഞ്ഞ് സത്യപ്രതിജ്ഞയാകാമെന്ന് ലോക്സഭാ ഉദ്യോഗസ്ഥര്‍ പ്രജ്ഞാ സിങിനെ അറിയിച്ചു. റിട്ടേണിങ് ഓഫീസര്‍ നല്കിയ സര്‍ട്ടിഫിക്കറ്റിലെ പേര് മാത്രമേ രേഖപ്പെടുത്തൂവെന്ന് പ്രോടെം സ്പീക്കറും അറിയിച്ചു.
സംസ്കൃതത്തില്‍ സത്യവാചകം ചൊല്ലിയ പ്രജ്ഞ ഭാരത് മാതാ കീ ജയ് വിളിച്ചാണ് അവസാനിപ്പിച്ചത്. കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാവ് ദിഗ്വിജയ് സിങ്ങിനെ മൂന്ന് ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് പ്രജ്ഞ തോല്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: