ഇടതുപക്ഷവും വലതുപക്ഷവും മാറിമാറി ഭരിക്കുന്ന നമ്മുടെ സംസ്ഥാനത്ത് അവര്‍ തമ്മില്‍ ഒരു കൊടുക്കല്‍ വാങ്ങല്‍ ധാരണയില്ലെങ്കിലേ അത്ഭുതമുള്ളു. ഭരണത്തിലേറുന്നവര്‍ മുന്‍ ഭരണാധികാരികളുടെ ചെയ്തികളെ വിമര്‍ശിക്കും. അന്വേഷണ ഉത്തരവുകളും പാസ്സാക്കും. ഇതെല്ലാം കണ്ണില്‍ പൊടിയിടാനാണെന്ന് ജനങ്ങള്‍ക്കിപ്പോള്‍ അറിയാം.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഇടതുപക്ഷം ഭരണം സ്തംഭിപ്പിക്കാനായി തിരുവനന്തപുരം നഗരം അക്ഷരാര്‍ത്ഥത്തില്‍ കീഴടക്കി. വൈകുന്നേരത്തോടെ സമരം അവസാനിച്ചു. അന്വേഷണ കമ്മീഷനെ ഉഷാറാക്കിയതുകൊണ്ടല്ല സമരം തീര്‍ന്നത്. മറിച്ച് സോളാര്‍ കേസില്‍ ഇടതുപക്ഷവും കണ്ണടച്ചു. ഇപ്പോള്‍ പാലാരിവട്ടം പാലമാണ് വിഷയം. വന്‍ അഴിമതിയാണ് അവിടെ നടന്നിട്ടുള്ളതെന്ന് പറയപ്പെടുന്നു. അന്വേഷണവും കേസും നേര്‍വഴിക്ക് നീങ്ങിയാല്‍ അമ്പുകൊള്ളാത്തവരില്ല. എന്നുവെച്ച് അങ്ങനെയൊന്നും സംഭവിക്കുമെന്ന് ആരും പ്രതീക്ഷിക്കേണ്ട. കാരണം ചുട്ടുതിന്നാന്‍ നേരത്ത് കൊല്ലനും കൊല്ലത്തിയും ഒന്നാണ്!
ടി. സംഗമേശന്, താഴെക്കാട്
നിയമനം പിഎസ്സി വഴിവേണം
സഹകരണ സ്ഥാപനങ്ങളായ അഞ്ച് ബോര്‍ഡുകളിലെ നിയമനം പിഎസ്സി വഴിയാക്കണം. സംസ്ഥാന സഹകരണ യൂണിയന്, സഹകരണ മേഖലയിലെ കിക്മ, കോ-ഓപ്പറേറ്റീവ് അഗ്രികള്‍ച്ചറല്‍ സ്റ്റാഫ് ട്രെയിനിങ് ഇന്‍സ്റ്റിട്യൂട്ട് എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാരെ നിയമിക്കുന്നത് സംസ്ഥാന സഹകരണ പരീക്ഷാബോര്ഡുവഴിയോ പിഎസ്സി വഴിയോ ആക്കാന്‍ മുഖ്യമന്ത്രി നടപടി സ്വീകരിക്കണം.
-അരുണ്‍. സി, തിരുവനന്തപുരം
ഹിന്ദു ഐക്യവേദി തീരുമാനം ശ്ലാഘനീയം
ശബരിമല മാളികപ്പുറം ക്ഷേത്രങ്ങളിലെ ശാന്തിക്കാരായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ മലയാള ബ്രാഹ്മണരാകണമെന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിജ്ഞാപനം പിന്‍വലിക്കണമെന്ന് ഹിന്ദുഐക്യവേദി ആവശ്യപ്പെട്ടിരിക്കുന്നു. ഐക്യവേദി മുന്നോട്ടുവച്ച കാരണങ്ങള്‍ ശ്രദ്ധേയമാണ്. ഹിന്ദുസമൂഹത്തിലെ അര്‍ഹരായ ആര്‍ക്കും ക്ഷേത്രപൂജകള്‍ ചെയ്യാമെന്നിരിക്കെ ജാതിവിലക്കുകള്‍ കൊണ്ടുവരുന്നത് കേരളത്തിലെ നവോഥാന പ്രവര്‍ത്തനങ്ങളെ തടയുന്നതാണ്. മലയാള ബ്രാഹ്മണരെ ശാന്തിക്കാരായി നിയമിക്കുന്നത് ഹിന്ദുസമൂഹത്തെ ജാതിയുടെ പേരില്‍ വിഭജിക്കാനേ ഉപകരിക്കൂ. ഹിന്ദുക്ഷേത്രങ്ങളുടെ ഭദ്രത ഹിന്ദുസമൂഹത്തിന്റെ നിലനില്‍പ്പിന് കൂടിയേ തീരൂ. കേവലം ഉപജീവനത്തിന് വേണ്ടി മാത്രം ശാന്തിപ്പണി ചെയ്യുന്നവരെക്കാള്‍ ഹൈന്ദവസമൂഹത്തിനാവശ്യം ആത്മാര്‍ത്ഥതയും സനാതന ധര്‍മ്മത്തെക്കുറിച്ച് അറിവും ഉള്ളവരെയാണ്.
-വി.എസ്. ബാലകൃഷ്ണപിള്ള, തൊടുപുഴ
ജോലിഭാരം നീതിപൂര്‍വമാകണം
ഇപ്പോഴത്തെ ചട്ടം അനുസരിച്ച് പ്ലസ്ടുവിലെ പ്രിന്‍സിപ്പലിന് ആഴ്ചയില്‍ 20 പീരീഡും ഹൈസ്കൂളിലെ ഹെഡ്മാസ്റ്റര്‍ക്ക് 10 പീരീഡും ക്ലാസെടുക്കണം. ഓഫീസ് ജീവനക്കാര്‍ ഹെഡ്മാസ്റ്ററുടെ ഓഫീസില്‍ ആയതിനാല്‍ പ്രിന്‍സിപ്പലിന് ക്ലറിക്കല്ജോലി ധാരാളമുണ്ട്. സ്കൂള്‍ സംയോജനത്തിലൂടെ ക്ലറിക്കല്‍ ജീവനക്കാരുടെ സേവനം പ്രിന്‍സിപ്പലിനും ലഭ്യമാകും എന്നതാണ് ഏറ്റവും വലിയ നേട്ടം. പ്രിന്‍സിപ്പലിന്റെ പീരീഡുകള്‍ ഹെഡ്മാസ്റ്ററുടേതിനു തുല്യമാക്കി കുറയ്ക്കും എന്നാണ് നിര്‍ദേശം.
എന്നാല്‍ ഇപ്പോള്‍, അത്ര ആത്മാര്‍ഥതയുള്ള അപൂര്‍വം ചിലരൊഴികെ, ഹെഡ്മാസ്റ്റര്മാര് ആരുംതന്നെ ക്ലാസ് എടുക്കാറേയില്ല. ഈ അനീതി മാറണം. പ്രിന്‍സിപ്പല്‍ ഏറെ കഷ്ടപ്പെടുമ്പോള്‍, ഹെഡ്മാസ്റ്റര്‍ക്ക് പലയിടത്തും ആ ജോലി വിശ്രമജീവിതമാണ്. ഈ വിശ്രമത്തിനുവേണ്ടിയാണ് മിക്കവരും ഈ പദവിക്കായി വാശിപിടിക്കുന്നത്. ഹെഡ്മാസ്റ്റര്‍ക്ക് അവരവരുടെ വിഷയത്തില്‍ ക്ലാസെടുക്കല്‍ ഉറപ്പാക്കണം. അതനുസരിച്ചാവണം തസ്തികനിര്‍ണയം. അതിനു പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ പാഠ്യേതര വിഷയങ്ങളില്‍ 10 പീരീഡ് നിര്‍ബന്ധമാക്കണം.
ജോഷി ബി. ജോണ്‍ മണപ്പള്ളി, കൊല്ലം
പ്രതികരിക്കാൻ ഇവിടെ എഴുതുക: