വൈദ്യശ്രേഷ്ഠന്മാരായ ആലത്തൂര്‍നമ്പിമാരുടെ ഇല്ലം, പൊന്നാനിയ്ക്കടുത്ത് ആലത്തൂരിലാണ്. കൊച്ചിയില്‍ തായങ്കാവു ദേശത്തും അവര്‍ക്ക് ഒരു ഇല്ലമുണ്ടായിരുന്നു.
ആലത്തൂര്‍ നമ്പിമാരുടെ ചികിത്സയ്ക്ക് സവിശേഷമായൊരു സിദ്ധിയുണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ട് ഒട്ടേറെ ഐതിഹ്യങ്ങളുണ്ട്. ആലത്തൂര്‍ നമ്പിയുടെ ഇല്ലത്തിനു സമീപം ‘ വൈദ്യന് തൃക്കോവില്‍ എന്നു പ്രസിദ്ധമായ ഒരു ശിവക്ഷേത്രമുണ്ട്. നമ്പിമാരിലൊരാള്‍ അവിടെ പതിവായി രണ്ടു നേരം ദര്‍ശനം നടത്തുമായിരുന്നു. നമ്പി അമ്പലത്തില്‍ പോകുമ്പോള്‍ വഴിക്കുണ്ടായിരുന്ന ഒരു ആലിന്മേലിരുന്ന് രണ്ട് പക്ഷികള്‍ ‘ കോരുക്ക്, കോരുക്ക്’ എന്ന് ശബ്ദിക്കും. ഒരിക്കല്‍ ആ ശബ്ദം കേട്ട് നമ്പി തിരിഞ്ഞു നിന്നു.
”കാലേ ഹിതമിതഭോജീ കൃതചംക്രമണ:
ക്രമേണ വാമശയ:
അവിധൃതമൂത്രപുരീഷ: സ്ത്രീഷു യതാത്മാച യോ നര: കോരുക്ക്:
എന്നു പറഞ്ഞിട്ട് നമ്പി ഇല്ലത്തേക്കു പോയി. അതില്‍പ്പിന്നെ ആ പക്ഷികളെ നമ്പി കണ്ടിട്ടില്ല.’ കോരുക്ക്’ എന്നുള്ളതിന് രോഗമില്ലാത്തവനാര് എന്നാണര്‍ഥം. ആ ചോദ്യത്തിന് ‘ മിതമായി ഭക്ഷണം കഴിക്കുന്നവനും ഊണുകഴിഞ്ഞാല്‍ കുറച്ചു നടക്കുകയും ഇടതുവശം ചെരിഞ്ഞു നടക്കുകയും ചെയ്യുന്നവനും മലമൂത്രവിസര്‍ജനം ക്രമമായി നടത്തുന്നവനും സ്ത്രീകളില്‍ അത്യാസക്തിയില്ലാത്തവനുമായിരിക്കുന്നത് ആരോ അവന് അരോഗിയായിരിക്കും’ എന്നായിരുന്നു നമ്പി നല്കിയ മറുപടി. അത് തൃപ്തികരമായതു കൊണ്ടാവാം പക്ഷികള്‍ പിന്നീട് വന്നില്ല.
അതു കഴിഞ്ഞ് രണ്ടു ദിവസത്തിനു ശേഷം രണ്ട് ബ്രാഹ്മണകുമാരന്മാര് നമ്പിയുടെ അരികിലെത്തി തങ്ങളെ കൂടെ താമസിപ്പിച്ച് വൈദ്യം പഠിപ്പിക്കണമെന്ന് അപേക്ഷിച്ചു. നമ്പി അതു സമ്മതിച്ചു.
മഹാവികൃതികളായിരുന്നു അവര്‍. അതേസമയം അപാരബുദ്ധിശക്തിയുള്ളവരും.പ്രത്യേക സ്നേഹവാത്സല്യങ്ങളോടെയാണ് നമ്പി ആ ശിഷ്യരെ വൈദ്യം പഠിപ്പിച്ചത്. നമ്പി ഒരു വാക്യം പറഞ്ഞ് അതിന്റെ അര്‍ഥം പറഞ്ഞു കൊടുത്താല്‍ അവരത് നാലുവിധത്തില്‍ വ്യാഖ്യാനിക്കും. നമ്പിക്ക് അതില്‍ കോപം തോന്നാറില്ല. പകരം അവരില്‍ നിന്ന് വിശേഷാര്‍ഥങ്ങള്‍ നമ്പി കേട്ടു പഠിക്കും. ഇരുവര്‍ക്കും കുസൃതിത്തരങ്ങളും ആവോളമുണ്ടായിരുന്നു.
ഒരിക്കല്‍ നമ്പി ഇല്ലാതിരുന്ന ദിവസം ഇരുവരും പഠിപ്പുര മാളിക തീയിട്ടു ചാമ്പലാക്കി. പക്ഷേ നമ്പി അവരോട് കയര്‍ത്തില്ല. ഒരിക്കല്‍ നമ്പിയുടെ അച്ഛന്റെ ശ്രാദ്ധത്തിന് വച്ചിരുന്ന കവ്യന്‍ ( ചോറ്) നമ്പി കാണാതെയെടുത്ത് ഭിക്ഷ ചോദിച്ചു വന്ന നായാടികള്‍ക്ക് കൊടുത്തു. അപ്പോഴും നമ്പി മറുത്തൊന്നും പറഞ്ഞില്ല.
നമ്പിയും കുമാരന്മാരും ഒരിക്കല്‍ ഒരു രോഗിയെ കാണാന്‍ പോകുംവഴി ഒരു ചെറിയ നദി കടക്കുകയായിരുന്നു. പാലത്തിന്റെ മധ്യത്തിലെത്തിയപ്പോള് നമ്പിയെ അവര്‍ നദിയിലേക്ക് തള്ളിയിട്ടു. നമ്പി നീന്തി അക്കരെയെത്തി. അതിനു ശേഷം മൂവരും രോഗിയുടെ അടുത്തേക്ക് യാത്ര തുടര്‍ന്നു. അപ്പോഴും ശിഷ്യന്മാരോട് നമ്പി കയര്‍ത്തൊന്നും പറഞ്ഞില്ല.
വിട്ടുമാറാത്ത തലവേദനയുമായി ഒരാള്‍ ഇടയ്ക്കിടെ നമ്പിയെ കാണാനെത്താറുണ്ടായിരുന്നു. ഒരിക്കല്‍ അയാള്‍ വന്നപ്പോള്‍ നമ്പി കുളിക്കാന്‍ പോയതായിരുന്നു. അയാള്‍ വേദന സഹിക്കാതെ ഉറക്കെ നിലവിളിച്ചു കൊണ്ടിരുന്നു. അതു കണ്ട കുമാരന്മാര് പുറത്തു പോയി രണ്ടുകൂട്ടം പച്ചിലകള്‍ പറിച്ചു കൊണ്ടു വന്നു. പിന്നീട് രോഗിയെയും കൊണ്ട് മുറിക്കകത്തു കയറി സാക്ഷയിട്ടു.
നമ്പിയുടെ പുത്രന്മാരായ ചെറിയ ഉണ്ണികള്‍ ഇവരെന്താണ് ചെയ്യുന്നതെന്ന് കാണാനായി മുറിയുടെ നിരയ്ക്കുണ്ടായിരുന്ന ചെറിയ ദ്വാരത്തിലൂടെ നോക്കി. കുമാരന്മാര് പച്ചമരുന്ന് തിരുമ്മിപ്പിഴിഞ്ഞ് രോഗിയുടെ തലയില്‍ പുരട്ടി. അപ്പോള്‍ തലയുടെ തൊലി രോമത്തോടെ പൊങ്ങി വന്നു. ആ തൊലിയെടുത്ത് അവര്‍ മാറ്റിവെച്ചെ് തലയില്‍ ഒട്ടിപ്പിടിച്ചിരുന്ന ചെറുപ്രാണികളെ എടുത്ത് മാറ്റി. വീണ്ടും അതേമരുന്നിന്റെ നീരെടുത്ത് തേച്ച്, തൊലി തലയില്‍ പൂര്‍വസ്ഥിയതിയിലാക്കി. രോഗി സന്തോഷത്തോടെ തിരിച്ചു പോയി.
കുമാരന്മാര് പുറത്തിറങ്ങിയപ്പോള്‍ മറഞ്ഞു നില്ക്കുന്ന ഉണ്ണികളെ കണ്ട് അവരോട്, ‘ഇങ്ങനെ നോക്കിയാല്‍ കോങ്കണ്ണുണ്ടാകും ‘എന്നു പറഞ്ഞു. ബ്രാഹ്മണകുമാരന്മാര് ഉള്ളം കൈയില്‍ പറ്റിയിരുന്ന മരുന്ന് മുറ്റത്തെ തൂണില്‍ തുടച്ചു. പിന്നീട് മരുന്നിന്റെ പിശിട് ആരും കാണാതെ പുറത്തേക്കെറിഞ്ഞു. വൈകാതെ നമ്പി തിരികെയെത്തി, പുത്രന്മാര്ക്കൊപ്പം ഊണുകഴിക്കാനിരുന്നു. ഊണു കഴിക്കാനിരുന്നപ്പോള്‍ , തലവേദനക്കാരന് വന്നതു മുതലുള്ള കാര്യങ്ങളെല്ലാം നമ്പിയെ പറഞ്ഞു കേള്‍പ്പിച്ചു. അപ്പോഴേക്കും ബ്രാഹ്മണകുമാരന്മാരും അവിടെയെത്തി. തങ്ങള്‍ തിരിച്ചു പോകുകയാണെന്ന് അവര്‍ നമ്പിയോട് പറഞ്ഞു. ‘ ഇനി ഞങ്ങള്‍ക്ക് ഇവിടെ നില്‍ക്കാനാവില്ല. അങ്ങയെ ഞങ്ങള്‍ പലതരത്തില്‍ ഉപദ്രവിച്ചിട്ടുണ്ട്. അതെല്ലാം സഹിച്ച് ഞങ്ങളെ പഠിപ്പിച്ചതിന്് പ്രതിഫലമായി ഇതിരിക്കട്ടെ എന്നുപറഞ്ഞ് നമ്പിക്ക് ഒരു ഗ്രന്ഥം സമ്മാനിച്ചു. ഉണ്ടുകൊണ്ടിരുന്നതിനാല്‍ ഇടതു കൈനീട്ടിയാണ് നമ്പി അത് വാങ്ങിയത്. നിങ്ങള്‍ ആരെന്ന് ചോദിച്ചതിന് ഏറെനേരത്തെ ചോദ്യോത്തരങ്ങള്‍ക്കു ശേഷമാണ് അവര്‍ മുപടി പറഞ്ഞത്. അശ്വനീ ദേവന്മാരായിരുന്നു ബ്രാഹ്മണകുമാരന്മാരായെത്തിയ ആ പഠിതാക്കള്‍.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: