മരട്: തീരദേശ നിയമം ലംഘിച്ച് പണിതുയര്‍ത്തിയ മരടിലെ അനധികൃത ഫ്ളാറ്റുകള്‍ പൊളിച്ചു നീക്കാനുള്ള സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് സിപിഎമ്മിനെതിരെ ഗുരുതര ആരോപണങ്ങളുമായി സിപിഐ. മരടിലെ അനധികൃത ഫ്ളാറ്റ് നിര്‍മാണത്തിലെ അഴിമതികളെക്കുറിച്ച് സംസ്ഥാന പോലീസ് ഏജന്‍സികളുടെ അന്വേഷണമല്ല, സിബിഐ അന്വേഷണം വേണമെന്ന് സിപിഐ മരട് ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കുക, ഫ്ളാറ്റിലെ താമസക്കാര്‍ക്ക് ബില്‍ഡിങ് ഉടമകളുടെ ചെലവില്‍ പുനരധിവാസം നടത്തുക, ഫ്ളാറ്റ് പൊളിച്ചു നീക്കേണ്ട ചെലവ് നിര്‍മാതാക്കളില്‍ നിന്ന് ഈടാക്കുക, നിര്‍മാണത്തിലിരിക്കുന്ന അനധികൃത നിര്‍മാണങ്ങളും കേന്ദ്ര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കുക ഇതാണ് സിപിഐ എടുത്ത നിലപാട്. ഇതാണ് സിപിഎമ്മിനെ ചൊടിപ്പിച്ചത്.
ഫ്ളാറ്റുവിഷയത്തില് നഗരസഭയിലെ പ്രധാന പാര്‍ട്ടികളായ സിപിഎമ്മും കോണ്‍ഗ്രസും പരസ്പരം കുറ്റാരോപണങ്ങള്‍ നിരത്തുന്ന പ്രചാരണങ്ങളാണ് നടത്തുന്നതെന്ന് സിപിഐ ചൂണ്ടിക്കാട്ടുന്നു.
തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എ.സി. മൊയ്തീന്റെ നേതൃത്വത്തില്‍ മരട് നഗരസഭ ചെയര്‍പേഴ്സണ്‍ ടി.എച്ച്. നദീറ, വൈസ് ചെയര്മാന് ബോബന് നെടുംപറമ്പില്‍, വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ദിഷ പ്രതാപന്, എംഎല്‍എ അഡ്വ.എം. സ്വരാജ്, ബില്‍ഡര്‍മാരുടെ പ്രതിനിധികള്‍, താമസക്കാരുടെ പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ എന്നിവരുടെ യോഗം ചേര്‍ന്നു. ഈ യോഗത്തില്‍ സിപിഐ തൃപ്പൂണിത്തുറ മണ്ഡലം സെക്രട്ടറി പി.വി. ചന്ദ്രബോസ് എടുത്ത നിലപാടില്‍ സിപിഐ ഇന്നും ഉറച്ചു നില്‍ക്കുന്നുവെന്ന് പാര്‍ട്ടി പ്രസ്താവിച്ചു.
പ്രദേശത്ത് ഇറങ്ങിയിട്ടുള്ള പോസ്റ്ററുകളിലും, നോട്ടീസുകളിലും സിപിഐ ജനപ്രതിനിധികളെക്കുറിച്ചും വിമര്‍ശനമുണ്ട്. ഇതാണ് പാര്‍ട്ടിയെ ചൊടിപ്പിച്ചത്. പഞ്ചായത്തായിരിക്കെയും മുനിസിപ്പാലിറ്റിയായപ്പോഴും സിപിഐ മെമ്പര്‍മാര്‍ ഈ കാര്യത്തില്‍ നടത്തിയിട്ടില്ല. സിപിഎമ്മിന് മരട് ഈസ്റ്റ്, മരട് വെസ്റ്റ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാരാണുള്ളത്. ചില വസ്തുതകള്‍ മറച്ചുവച്ചാണ് പൊളിച്ചു മാറ്റേണ്ട ഫ്ളാറ്റുകള്‍ സ്ഥിതി ചെയ്യുന്ന വാര്‍ഡുകളിലെ മെമ്പര്‍മാരെക്കുറിച്ച് സിപിഎം നേതാക്കള്‍ ഇറക്കിയ നോട്ടീസ് വിവരിക്കുന്നതെന്ന് പ്രസ്താവന തുടരുന്നു.
പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെ ഒളിച്ചുകളി അവസാനിപ്പിക്കാന്‍ ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണം ആവശ്യമാണ്. സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികളുടെ അന്വേഷണം കൊണ്ട് അഴിമതിക്കാരെ പുറത്തു കൊണ്ടുവരാന്‍ സാധിക്കില്ല. അതു കൊണ്ട് ഈ വിഷയത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയായ സിബിഐയെ കൊണ്ട് അന്വേഷണം നടത്തേണ്ടത് അനിവാര്യമാണെന്നതാണ് നിലപാടെന്ന് സിപിഐ പ്രസ്താവിച്ചു.
ഇതോടെ ജില്ലയില്‍ മറ്റു പല വിഷയങ്ങളിലുമെന്നപോലെ ഫ്ളാറ്റു വിഷയത്തിലും സിപിഐ-സിപിഎം പോര് മൂര്‍ച്ഛിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: