പാലക്കാട്: പി കെ ശശിക്കെതിരെ പരാതി നല്കിയ ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ രാജി തല്ക്കാലം സ്വീകരിക്കേണ്ടന്ന നിലപാടില്‍ ജില്ലാ നേതൃത്വം. യുവതി നല്കിയ കത്തിലെ വിമര്‍ശനങ്ങള്‍ ചര്‍ച്ച ചെയ്തതിനു ശേഷം മതി തുടര്‍ നടപടി എന്നാണ് ജില്ലാ നേതൃത്വത്തിന്റെ തീരുമാനം.
പി കെ ശശിക്കെതിരെ പരാതി നല്‍കിയതിനു പിന്തുണച്ച ജില്ലാ സെക്രട്ടറിയേറ്റംഗത്തെ തരം താഴ്ത്തിയതില്‍ പ്രതിഷേധിച്ചതാണ് ജില്ലാ കമ്മറ്റിയംഗമായ വനിതാ നേതാവ് നേതൃസ്ഥാനം ഒഴിയുന്നതായി അറിയിച്ച് കത്ത് നല്‍കിയത്. നിലവിലെ രീതികളുമായി പൊരുത്തപ്പെട്ട് പോകാന്‍ പറ്റില്ല എന്നും ഇവര്‍ നിലപാടെടുത്തിരുന്നു.
സംഭവം വിവാദമായതോടെ യുവതിയുടെ രാജി ഇപ്പോള്‍ സ്വീകരിക്കേണ്ടെന്ന നിലപാടിലാണ് ജില്ലാ നേതൃത്വം. കത്തില്‍ ഉന്നയിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് ജില്ലാ കമ്മറ്റി തീരുമാനിച്ചിട്ടുള്ളത്. മുതിര്‍ന്ന നേതാക്കള്‍ അനുനയ നീക്കങ്ങളും നടത്തുന്നുണ്ട്. എന്നാല്‍ അടുത്ത ആഴ്ച്ച ചേരുന്ന ഡിവൈഎഫ്ഐ സംസ്ഥാന കമ്മറ്റിക്ക് ശേഷമേ ഇക്കാര്യം ജില്ലാ കമ്മറ്റി ചര്‍ച്ച ചെയ്യൂ. പ്രശ്നത്തില്‍ സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലും അംഗീകാരവും ജില്ലാ നേതൃത്വത്തിനു വേണം. പ്രധാന അജണ്ടയായി ഉള്‍പ്പെടുത്തി ചര്‍ച്ച ചെയ്യാനും നിലവില്‍ ജില്ലാ നേതൃത്വത്തിന് താല്പര്യമില്ല.
യുവതി ഉന്നയിച്ച വിഷയങ്ങളില്‍ ഇടപെടുന്നതിന് പരിമിതിയുണ്ടെന്ന നിലപാടിലാണ് ജില്ലാ നേതൃത്വം. യുവതിയെ പിന്തുണച്ച നേതാവിനെ വീണ്ടും ജില്ലാ സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല. അതുകൊണ്ടുതന്നെ പേരിനു ചര്‍ച്ച ചെയ്ത് പ്രശ്നം അവസാനിപ്പിക്കാനാണ് സാധ്യത.
പ്രശ്നത്തില്‍ വീണ്ടും സംസ്ഥാന കമ്മറ്റിക്ക് പരാതി നല്കുന്ന കാര്യമോ നിയമ നടപടിക്ക് ഒരുങ്ങുന്ന കാര്യമോ തല്ക്കാലം പരിഗണനയിലില്ലെന്നാണ് യുവതി പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: