ന്യൂദല്‍ഹി: കേന്ദ്ര മന്ത്രിസഭയില്‍ സഹമന്ത്രിമാര്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്കി രണ്ടാം മോദി സര്‍ക്കാരിന്റെ നയരൂപീകരണം. അതത് വകുപ്പിലെ ഫയലുകള്‍ സഹമന്ത്രിമാര്‍ വഴിയാകണം ക്യാബിനറ്റ് മന്ത്രിമാരിലേക്ക് എത്തേണ്ടതെന്ന് വകുപ്പ് സെക്രട്ടറിമാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്കി.
അത്യാവശ്യ ഘട്ടങ്ങളില്‍ പോലും ഇക്കാര്യത്തില്‍ മാറ്റമുണ്ടാകരുതെന്നും വകുപ്പ് സെക്രട്ടറിമാര്‍ക്ക് ലഭിച്ച നിര്‍ദേശങ്ങളില്‍ പറയുന്നു. സാധാരണ ഗതിയില്‍ ഒരു പുതിയ സര്‍ക്കാര്‍ രൂപീകൃതമാവുമ്പോള്‍ എല്ലാ വകുപ്പുകളിലേക്കും ചുമതല നിശ്ചയിച്ച് കൊടുക്കുന്ന ഉത്തരവില്‍ ഇത്തവണ ഒരു പാരഗ്രാഫ് കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ പാരഗ്രാഫിലാണ് പാര്‍ലമെന്റിലെ നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങളുടേത് ഉള്‍പ്പടെ എല്ലാ ഫയലുകളും സഹ മന്ത്രിമാര്‍ വഴി ക്യാബിനറ്റ് മന്ത്രിമാരിലേക്ക് എത്തണമെന്ന നിര്‍ദേശമുള്ളത്.
നേരത്തെ അനുഭവ പരിചയം കുറവുള്ള സഹമന്ത്രിമാര്‍ക്ക് ഔദ്യോഗിക ഭാഷ, നക്ഷത്രചിഹ്നമിടാത്ത ചോദ്യങ്ങള്‍ എന്നീ താരതമ്യേനെ പ്രാധാന്യം കുറഞ്ഞ ഫയലുകള്‍ മാത്രമാണ് നല്‍കിയിരുന്നത്. ക്യാബിനെറ്റ് സെക്രട്ടേറിയേറ്റിലെ ജോയിന്റ് സെക്രട്ടറിയായ ചന്ദ്രശേഖര്‍ കുമാര്‍ ജൂണ്‍ 7ന് എല്ലാ വകുപ്പ് സെക്രട്ടറിമാര്‍ക്കും ജോലി വിന്യാസവുമായി ബന്ധപ്പെട്ട ഒരു രൂപരേഖ നല്‍കുകയും അത് പൂരിപ്പിച്ച് ഉടന്‍ തന്നെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ എത്തിക്കാനും നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്.
സഹമന്ത്രിമാരായി ചുമതലയേറ്റിട്ടും കാര്യമായ ജോലികളൊന്നും ഏല്‍പ്പിക്കാത്തതിനാല്‍ കഴിഞ്ഞ മന്ത്രിസഭയിലെ പല മന്ത്രിമാരും അസന്തുഷ്ടരായിരുന്നു. മുതിര്‍ന്ന മന്ത്രിമാരില്‍ പലരും തങ്ങളുടെ അധികാരം സഹമന്ത്രിമാരുമായി പങ്കുവെക്കാന്‍ മടിക്കുന്നതും ഇതിന് കാരണമായിരുന്നു. 31 സഹമന്ത്രിമാരണ് രണ്ടാം നരേന്ദ്ര മോദി മന്ത്രിസഭയിലുള്ളത്. ഇവരില്‍ 9 പേര് സ്വതന്ത്ര ചുമതലയുള്ളവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: