പാഞ്ചാലിമേട് :പാണ്ഡവര്‍ കാനന സഞ്ചാരത്തിനായി ഉപയോഗിച്ചതെന്ന് കരുതുന്ന പാഞ്ചാലിമേട്ടില്‍ സ്ഥാപിച്ചിരുന്ന മരക്കുരിശുകള്‍ നീക്കം ചെയ്തു. കളക്ടറുടെ നിര്‍ദേശപ്രകാരം പള്ളി ഭാരവാഹികള്‍ ദുഖവെള്ളിക്ക് സ്ഥാപിച്ച കുരിശുകള്‍ മാത്രമാണ് മാറ്റിയത്.
എന്നാല്‍ വിശ്വാസത്തിന്റെ ഭാഗമാണെന്ന് വിലയിരുത്തലില്‍ നേരത്തെ ഇവിടെയുണ്ടായിരുന്ന കുരിശ് നീക്കം ചെയ്തിട്ടില്ല. കൂടിയാലോചനകള്‍ക്ക് ശേഷം മാത്രമേ ഇതുസംബന്ധിച്ച് തീരുമാനമെടുക്കാനാവൂയെന്ന് കളക്ടര്‍ അറിയിച്ചു.
ഭൂപരിഷ്കരണത്തിന് ശേഷം സര്‍ക്കാര്‍ മിച്ചഭൂമിയായി കണ്ടെത്തിയ സ്ഥലത്താണ് കുരിശുകളും അമ്പലവും സ്ഥിതി ചെയ്യുന്നത്. അതേസമയം 1956ലാണ് കുരിശ് സ്ഥാപിച്ചതെന്നാണ് കണയങ്കവയല്‍ സെന്റ് മേരിസ് ചര്‍ച്ച് ഇപ്പോള്‍ വാദിക്കുന്നത്.ഈ ഭൂമി സര്‍ക്കാര്‍ വിനോദ സഞ്ചാര വികസനത്തിനായി ഡിറ്റിപിസി സ്ഥലമേറ്റെടുത്തപ്പോഴും ഈ ആനുകൂല്യം ലഭിച്ചിരുന്നുവെന്നാണ് പള്ളി ഭാരവാഹികള്‍ പറയുന്നത്.
ഇത്തരത്തില്‍ പള്ളിക്കമ്മിറ്റി പുറത്തിറക്കുന്ന വിവാദങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് അമ്പലക്കമ്മിറ്റി ആരോപിക്കുന്നത്. ഇതിനിടെ കുരിശിന് സമീപം ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ശൂലം സ്ഥാപിച്ച സംഭവത്തില്‍ പെരുവന്താനം പൊലീസ് കേസെടുത്തു. മതസ്പര്‍ദ്ദ ഉണ്ടാക്കാനുള്ള ശ്രമമെന്നാണ് കേസ്. ഹിന്ദു ഐക്യവേദി അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് നിലപാട് കടുപ്പിച്ചതോടെയാണ് കലക്ടര്‍ മരക്കുരിശുകള്‍ ഉടന്‍ നീക്കം ചെയ്യാന്‍ നിര്‍ദേശം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: